ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ സമാധാനത്തിന്റെ മുഖംമൂടി അണിയാന്‍ ശ്രമിക്കുമ്പോഴും മറുവശത്ത് ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങള്‍ക്ക് പാകിസ്ഥാന്‍ കോപ്പുകൂട്ടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എഴുപതോളം ലോഞ്ച് പാഡുകളിലായി എണ്ണൂറോളം ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ തക്കംപാര്‍ത്തിരിക്കുകയാണെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷാ സേന ജാഗ്രത ശക്തമാക്കി. പാക് അധിനിവേശ കാശ്മീരില്‍ സജ്ജീകരിച്ച 70 ലോഞ്ച് പാഡുകളില്‍ 15 എണ്ണം ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നാണ്. ഒരേസമയം 10 മുതല്‍ 15 വരെ അംഗങ്ങളുള്ള ചെറുകൂട്ടങ്ങളായി നുഴഞ്ഞുകയറാനാണ് പാക് ശ്രമമെന്നാണ് സൂചന.
ഒരു വശത്ത് സമാധാന ചര്‍ച്ചകള്‍ നടത്തുമ്പോഴും മറുവശത്ത് പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയും പാക് സൈന്യവും ചേര്‍ന്ന് ഭീകരരെ ഇന്ത്യയിലേക്ക് കയറ്റിവിടാന്‍ നേരിട്ട് നിര്‍ദേശം നല്‍കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ വിവിധ സമയങ്ങളിലായി അതിര്‍ത്തി കടക്കാന്‍ പദ്ധതിയിടുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ പരിശോധനകളും നിരീക്ഷണവും കര്‍ശനമാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സൈന്യവും ബി.എസ്.എഫും അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രതയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.