നാസിക്: ടിസിഎസ് ക്യാമ്പസിലെ ലൈംഗിക പീഡന, നിര്‍ബന്ധിത മതപരിവര്‍ത്തന കേസിലെ അന്വേഷണം വഴിമുട്ടിച്ച് പ്രതിയുടെ മൊബൈല്‍ ലോക്കുകള്‍. മുഖ്യപ്രതി തന്റെ ഫോണിലെ ഓരോ ആപ്ലിക്കേഷനും ഫോള്‍ഡറുകള്‍ക്കും വ്യത്യസ്തമായ പാസ്‌വേഡുകള്‍ നല്‍കി സുരക്ഷിതമാക്കിയതാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്.
ഫേസ് ഐഡി ഉപയോഗിച്ച് ലോക്ക് ചെയ്ത ഫോണിനുള്ളിലെ ഓരോ ഫോള്‍ഡറിനും പ്രത്യേക പാസ്‌വേഡുകളുണ്ട്. ഇത് കാരണം നിര്‍ണായകമായ വാട്‌സാപ്പ് ചാറ്റുകളും ഇമെയിലുകളും പരിശോധിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം പ്രതിയെ നാസിക്കിലെ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ എത്തിച്ചു. വിദഗ്ധരുടെ സഹായത്തോടെ വിവരങ്ങള്‍ വീണ്ടെടുക്കാനാണ് നീക്കം.
സംഭവത്തില്‍ ഇതുവരെ ഏഴ് ഉന്നത ഉദ്യോഗസ്ഥരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒന്‍പതോളം എഫ്ഐആറുകള്‍ കേസില്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്യാമ്പസിനുള്ളില്‍ വനിതാ ജീവനക്കാര്‍ പീഡനത്തിനും മാനസിക ക്രൂരതയ്ക്കും ഇരയാകുന്നു എന്ന പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ലൈംഗിക അതിക്രമത്തിന് പുറമെ, മതവികാരത്തെ വ്രണപ്പെടുത്തല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള സമ്മര്‍ദ്ദം തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.