കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മത്സരിക്കാനായി ബെര്‍ഹാംപുര്‍ എംപി സ്ഥാനം രാജിവെയ്ക്കാന്‍ യൂസഫ് പത്താനോട് താന്‍ ആവശ്യപ്പെട്ടു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഒരു ബംഗാളി ദിനപത്രത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും സത്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെ ഗാംഗുലി വ്യക്തമാക്കി.
ഇത്തരം വ്യാജ വാര്‍ത്തകള്‍ നല്‍കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ വസ്തുതകള്‍ പരിശോധിക്കണമായിരുന്നെന്നും രാഷ്ട്രീയ കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്നും അദേഹം ഓര്‍മ്മിപ്പിച്ചു. ബെര്‍ഹാംപുര്‍ സീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെല്ലാം കള്ള പ്രചാരണമാണെന്നും അത്തരമൊരു സംഭാഷണം ആരുമായും നടന്നിട്ടില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിന് പിന്നാലെ, മമതാ ബാനര്‍ജി ഒരു ഉപതിരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്റിലേക്ക് പ്രവേശിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. മുര്‍ഷിദാബാദ് ജില്ലയിലെ ബെര്‍ഹാംപുര്‍ സീറ്റാണ് ഇതിനായി തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2024-ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ പരാജയപ്പെടുത്തിയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ ബെര്‍ഹാംപുരില്‍ അട്ടിമറി വിജയം നേടിയത്.
ബെര്‍ഹാംപുരിലെ ജനസംഖ്യയുടെ പകുതിയിലധികവും വോട്ടര്‍മാരായതിനാല്‍ മമതയ്ക്ക് ഇത് ഏറ്റവും സുരക്ഷിതമായ സീറ്റാണെന്ന് ടിഎംസി കരുതുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള ഗാംഗുലിയും യൂസഫ് പത്താനും തമ്മിലുള്ള സൗഹൃദം മുന്‍നിര്‍ത്തി, മമതയുടെ സന്ദേശം പത്താന് കൈമാറാന്‍ പാര്‍ട്ടി ഗാംഗുലിയെ സമീപിച്ചു എന്നായിരുന്നു ബംഗാളി മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പത്താന്‍ ഈ നിര്‍ദേശം നിരസിച്ചതായും വാര്‍ത്തകളില്‍ ഉണ്ടായിരുന്നു.
വാര്‍ത്ത വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതോടെയാണ് ഗാംഗുലി വിശദീകരണവുമായി രംഗത്തെത്തിയത്. ലേഖനത്തിലെ ആരോപണങ്ങള്‍ തന്നെ സംബന്ധിച്ചിടത്തോളം സത്യത്തോടുള്ള കടുത്ത അവഗണനയാണ്. യൂസഫ് പത്താന് ഒരു സന്ദേശവും കൈമാറാന്‍ മമത ബാനര്‍ജി തന്നോട് ആവശ്യപ്പെട്ടിട്ടില്ല. താന്‍ പത്താനെ ഈ വിഷയത്തില്‍ ഒരിക്കലും ബന്ധപ്പെട്ടിട്ടുമില്ല. അതുകൊണ്ട് തന്നെ പത്താന്‍ അതിന് മറുപടി നല്‍കി എന്ന ചോദ്യമേ ഉദിക്കുന്നില്ലെന്ന് ഗാംഗുലി വ്യക്തമാക്കി.
തൃണമൂലിന്റെ പാര്‍ലമെന്ററി വിഭാഗത്തില്‍ അസ്വസ്ഥതകള്‍ പുകയുന്നു എന്ന തരത്തിലുള്ള മറ്റ് റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ പുതിയ അഭ്യൂഹങ്ങള്‍ പുറത്തുവന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.