കോട്ടയം: അധികാരത്തിലെത്തി ആറ് മാസം തികയും മന്‍പേ പാലാ നഗരസഭയിലെ യുഡിഎഫ് ഭരണം പ്രതിസന്ധിയില്‍. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും പുളിക്കക്കണ്ടം കുടുംബത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയും തമ്മിലുള്ള ഭിന്നതയാണ് കാരണം.
സ്വതന്ത്ര കൗണ്‍സിലറായ ദിയ പുളിക്കക്കണ്ടം കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസിനെതിരെ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിവാദം പുതിയ തലത്തിലെത്തിയത്. ഏതാനും ദിവസം മുമ്പ് തന്റെ വാച്ചും ഒരു ഫയലും ബിജു മാത്യൂസ് മോഷ്ടിച്ചെന്നാരോപിച്ചാണ് ദിയ പരാതി നല്‍കിയത്.
ഇതിന് ദിവസങ്ങള്‍ക്കു മുമ്പ് ദിയയുടെ പിതാവും കൗണ്‍സിലറുമായ ബിനു പുളിക്കക്കണ്ടത്തിനെ ബിജു മാത്യൂസ് ശാരീരികമായി ആക്രമിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതോടെ ഇരു വിഭാഗങ്ങളും പരസ്പരം ആരോപണങ്ങളും പരാതികളും ഉന്നയിക്കുന്ന സാഹചര്യമാണുണ്ടായത്.
അതേസമയം ദിയ പുളിക്കക്കണ്ടം, ബിനു പുളിക്കക്കണ്ടം, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരടങ്ങുന്ന സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മ പാലയിലെ 'ടീം യുഡിഎഫ്' വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തു പോയതും മുന്നണിക്കുള്ളിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നതാണ്.
26 അംഗങ്ങളുള്ള നഗരസഭാ കൗണ്‍സിലില്‍ യുഡിഎഫിന് ആകെ 10 അംഗങ്ങളാണുള്ളത്. ഇതില്‍ ആറുപേര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരും മൂന്നുപേര്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നുള്ളവരും ഒരാള്‍ മാണി സി കാപ്പന്റെ കേരള ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയുമാണ്.
കഴിഞ്ഞ ഡിസംബറില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മയുടെയും ഒരു കോണ്‍ഗ്രസ് വിമത അംഗത്തിന്റെയും പിന്തുണയോടെയാണ് യുഡിഎഫ് നഗരസഭയില്‍ അധികാരം പിടിച്ചത്.
എന്നാല്‍ അധികാരത്തിലെത്തിയതു മുതല്‍ തന്നെ സ്വതന്ത്ര അംഗങ്ങളുമായുള്ള സഹകരണം യുഡിഎഫിന് വെല്ലുവിളിയായി മാറിയിരുന്നു. തുടക്കത്തില്‍ തന്നെ ബിനു പുളിക്കക്കണ്ടവും മകള്‍ ദിയയും ആദ്യ രണ്ടര വര്‍ഷക്കാലത്തേക്ക് ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ തങ്ങള്‍ക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
തുടര്‍ന്ന് കെപിസിസിയും യുഡിഎഫ് നേതൃത്വവും ഇടപെട്ട് താല്‍കാലിക ധാരണയിലെത്തുകയായിരുന്നു. അതനുസരിച്ച് ആദ്യ രണ്ടര വര്‍ഷത്തേക്ക് ദിയ പുളിക്കക്കണ്ടത്തിന് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കാനും കോണ്‍ഗ്രസ് വിമതയായ മായാ രാഹുലിനെ ആറു മാസത്തേക്ക് വൈസ് ചെയര്‍പേഴ്സണാക്കാനും തീരുമാനിച്ചു.
ധാരണ പ്രകാരം മായാ രാഹുലിന്റെ ആറുമാസ കാലാവധി ജൂണ്‍ 26ന് അവസാനിക്കും. തുടര്‍ന്ന് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം ബിനു പുലിക്കക്കണ്ടത്തിന് കൈമാറണമെന്നാണ് നേരത്തെയുള്ള തീരുമാനം.
എന്നാല്‍ പിതാവും മകളും ഒരേസമയം ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന സാഹചര്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമായതെന്നാണ് സൂചന.
പരസ്പരം കേസുകളും പരാതികളും നല്‍കുകയും തര്‍ക്കങ്ങള്‍ ശക്തമാവുകയും ചെയ്തതോടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള അകലം വര്‍ധിച്ചിരിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതമായി നഗരസഭാ കൗണ്‍സില്‍ യോഗങ്ങള്‍ പോലും ചേരാന്‍ കഴിയാത്ത സ്ഥിതിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഭരണപരമായ തീരുമാനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും തടസങ്ങള്‍ നേരിടുന്നതായി സൂചനയുണ്ട്.
ഇതിനിടെ കോണ്‍ഗ്രസിന് മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായി കൗണ്‍സിലിനുള്ളില്‍ പുതിയ ശക്തികേന്ദ്രം രൂപീകരിക്കാനുള്ള നീക്കങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, കെഡിപി പ്രതിനിധി, സ്വതന്ത്ര അംഗങ്ങളുടെ കൂട്ടായ്മ എന്നിവരെ ഉള്‍പ്പെടുത്തി ഏഴംഗ ബ്ലോക്ക് രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.