'ലോകകപ്പ് വില്‍ക്കാനുള്ളതല്ല'; ഇന്‍ഫാന്റിനോയ്ക്ക് യുവേഫയുടെ റെഡ് കാര്‍ഡ്; ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യൂറോപ്യന്‍ വമ്പന്മാര്‍

 'ലോകകപ്പ് വില്‍ക്കാനുള്ളതല്ല'; ഇന്‍ഫാന്റിനോയ്ക്ക് യുവേഫയുടെ റെഡ് കാര്‍ഡ്; ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യൂറോപ്യന്‍ വമ്പന്മാര്‍

സൂറിച്ച്: ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫയിലേക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരാനുള്ള പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ നീക്കത്തിനെതിരെ ആഗോള ഫുട്‌ബോളില്‍ വന്‍ പ്രതിഷേധം പുകയുന്നു. ഈ നീക്കവുമായി മുന്നോട്ടുപോയാല്‍ ഭാവിയില്‍ ഫിഫ നടത്തുന്ന ലോകകപ്പ് ഉള്‍പ്പെടെയുള്ള ഒരു ടൂര്‍ണമെന്റിലും പങ്കെടുക്കില്ലെന്ന ബഹിഷ്‌കരണ ഭീഷണിയുമായി യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ രംഗത്തെത്തി. ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍ ഉള്‍പ്പെടെ യുവേഫയിലെ 55 അംഗ രാജ്യങ്ങളും ഈ തീരുമാനത്തില്‍ ഒറ്റക്കെട്ടാണെന്ന് അടിയന്തര യോഗത്തിന് ശേഷം ഭരണസമിതി വ്യക്തമാക്കി.

ഫിഫ നടത്തുന്ന ലോകകപ്പ് അടക്കമുള്ള ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങള്‍ കൈകാര്യം ചെയ്യാനായി ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ് എന്ന പുതിയ ഉപകമ്പനി ആരംഭിക്കാനാണ് ഇന്‍ഫാന്റിനോ പദ്ധതിയിട്ടത്. 20 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന ഈ പുതിയ സ്ഥാപനത്തിന്റെ 20 ശതമാനം ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വിറ്റഴിച്ച് 4.2 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കാനായിരുന്നു നീക്കം. ഈ പദ്ധതിയിലൂടെ ഫിഫയിലെ അംഗ രാജ്യങ്ങള്‍ക്ക് നല്‍കുന്ന വാര്‍ഷിക ധനസഹായം കുത്തനെ കൂട്ടാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് പ്രസിഡന്റ് അംഗീകാരം നേടാന്‍ ശ്രമിച്ചത്.

എന്നാല്‍ ഫുട്‌ബോളിന്റെ ആത്മാവിനെ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് യുവേഫ. ലോകകപ്പ് ഉള്‍പ്പെടെയുള്ള വലിയ മത്സരങ്ങള്‍ ലാഭത്തിന് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയല്ലെന്നും അത് ഫുട്‌ബോള്‍ ലോകത്തിന്റെ മഹത്തായ പാരമ്പര്യമാണെന്നും യുവേഫ ഓര്‍മ്മിപ്പിച്ചു. ബാഹ്യ നിക്ഷേപകര്‍ എത്തുന്നതോടെ ഫുട്‌ബോളിന്റെ സ്വഭാവം തന്നെ മാറും. കളിയുടെ വളര്‍ച്ചയേക്കാള്‍ നിക്ഷേപകരുടെ ലാഭവിഹിതത്തിനായിരിക്കും പിന്നീട് മുന്‍ഗണന നല്‍കേണ്ടി വരിക എന്നും വരുംതലമുറയ്ക്കായി സൂക്ഷിക്കേണ്ട ഈ പാരമ്പര്യം വിറ്റഴിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അടിയന്തര യോഗത്തിന് ശേഷം യുവേഫ വ്യക്തമാക്കി.

ഇന്‍ഫാന്റിനോയുടെ ഈ നിര്‍ദേശം അംഗരാജ്യങ്ങള്‍ വോട്ടെടുപ്പിലൂടെ പാസാക്കുകയാണെങ്കില്‍, വരാനിരിക്കുന്ന പുരുഷ-വനിതാ ലോകകപ്പുകളും ക്ലബ് ലോകകപ്പും ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ഫിഫ മത്സരങ്ങളും യൂറോപ്യന്‍ വമ്പന്മാരില്ലാതെ സംഘടിപ്പിക്കേണ്ടി വരും. കായിക ലോകത്ത് വന്‍ പിളര്‍പ്പിന് വഴിവെച്ചേക്കാവുന്ന ഈ തര്‍ക്കം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.