മഹാരാഷ്ട്രയില്‍ ആഭ്യന്തര മന്ത്രി തെറിച്ചേക്കും; പവാര്‍ എന്‍സിപി യോഗം വിളിച്ചു

മഹാരാഷ്ട്രയില്‍ ആഭ്യന്തര മന്ത്രി തെറിച്ചേക്കും; പവാര്‍ എന്‍സിപി യോഗം വിളിച്ചു


മുംബൈ: : മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജി വയ്ക്കാനുള്ള സാധ്യതയേറി. ദേശ്മുഖിനെ സംരക്ഷിക്കാനുള്ള ശരത് പവാറിന്റെ നീക്കങ്ങള്‍ വിജയിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മുകേഷ് അംബാനി കേസുമായി ബന്ധപ്പെട്ട് മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിനെ ചൊല്ലിയാണ് ഇപ്പോള്‍ പ്രതിസന്ധി ഉടലെടുത്തത്.

ദേശ്മുഖിന്റെ രാജിക്കായി സമ്മര്‍ദം ശക്തമായതോടെ ശരത് പവാര്‍ എന്‍സിപി യോഗം വിളിച്ചിരിക്കുകയാണ്. എല്ലാ മാസവും നൂറ് കോടി പിരിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നുവെന്നാണ് പരംബീറിന്റെ വെളിപ്പെടുത്തല്‍.

എന്‍സിപിയുടെ സീനിയര്‍ നേതാവാണ് അനില്‍ ദേശ്മുഖ്. അദ്ദേഹത്തെ മാറ്റുന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും വലിയ തിരിച്ചടിയാണ്. പരംബീര്‍ ഉദ്ധവിന് അയച്ച കത്ത് എന്‍സിപിക്കും മഹാവികാസ് അഗാഡി സര്‍ക്കാരിനും വലിയ നാണക്കേടായി. മന്ത്രിയുടെ രാജിക്കായി ബിജെപിയും പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ താന്‍ രാജിവെക്കുന്ന പ്രശ്നമേയില്ലെന്ന് മന്ത്രിയുടെ നിലപാട്. അംബാനി കേസില്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് എല്ലാ മാസവും ബാറുകളില്‍ നിന്നാണ് നൂറ് കോടി രൂപ പിരിക്കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നതെന്ന് പരംബീര്‍ സിംഗ് പറയുന്നു.

എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, അജിത് പവാര്‍ എന്നിവര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നുവെന്ന് കത്തില്‍ പറയുന്നുണ്ട്. അതേസമയം കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങള്‍ അനില്‍ ദേശ്മുഖ് നിഷേധിച്ചിട്ടുണ്ട്. അംബാനി കേസില്‍ അന്വേഷണം തന്നിലേക്ക് എത്തുമെന്ന ആശങ്കയാണ് പരംബീറിനുള്ളതെന്ന് ദേശ്മുഖ് പറയുന്നു. കേസില്‍ എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ട്.

അനില്‍ ദേശ്മുഖ് രാജിവെച്ചാലും മന്ത്രിസഭാ പുനസംഘടന ഉണ്ടാവില്ലെന്നാണ് സൂചന. പകരം ചുമതല അജിത് പവാറിനോ അതല്ലെങ്കില്‍ ജയന്ത് പാട്ടീലിനോ നല്‍കാനാണ് സാധ്യത. അജിത് പവാറിന് ആഭ്യന്തര മന്ത്രി പദത്തില്‍ ഇരിക്കുന്നതിനോട് വലിയ താല്‍പര്യമില്ല. നിലവിലെ ആരോഗ്യ മന്ത്രിയായ രാജേഷ് തോപെയെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

ശക്തനായ നേതാവ് തന്നെ മന്ത്രിയാവണമെന്നാണ് ശരത് പവാര്‍ ആഗ്രഹിക്കുന്നത്. ഇതാണ് ജയന്ത് പാട്ടീലിന് സാധ്യത നല്‍കുന്നത്. സംസ്ഥാനത്തെ പല ഐപിഎസ് ഉദ്യോഗസ്ഥരും ബിജെപിയുമായി അടുക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് മികച്ച നേതാവ് തന്നെ വരണമെന്ന് എന്‍സിപി ആഗ്രഹിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.