ദുബായ്: എമിറേറ്റില്‍ റോപ്‌വേ ഗതാഗതം ആരംഭിക്കാന്‍ ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട് അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ആർടിഎയും ഫ്രഞ്ച് കമ്പനിയായ എം.എന്‍.ഡിയും ഒപ്പുവച്ചു. മണിക്കൂറില്‍ 45 കിലോമീറ്റർ വേഗതയില്‍ കയറുകളിലൂടെ സഞ്ചരിക്കാവുന്ന സ്വയം ഓടിക്കാവുന്ന കാബിനുകളാണ് റോപ്‌വേയില്‍ ഉണ്ടാവുക. പദ്ധതിയുടെ പ്രാഥമിക പഠനത്തിനുളള ധാരണാപത്രമാണ് ഒപ്പുവച്ചിരിക്കുന്നത്.

നിലവില്‍ ഷാർജയില്‍ റോപ് വേ ഗതാഗതം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. 2030 ഓടെ ദുബായിലെ ഗതാഗത സംവിധാനങ്ങളുടെ 25 ശതമാനവും യാത്രക്കാർക്ക് സ്വയം ഓടിക്കാന്‍ കഴിയുന്നതാക്കുകയെന്നുളളതാണ് ആർടിഎയുടെ ലക്ഷ്യം. ഇതിനായി സുസ്ഥിര ഗതാഗത ശൃംഖല മെച്ചപ്പെടുത്തുമെന്ന് ആർടിഎയുടെ റെയില്‍ ഏജന്‍സി സിഇഒ ആയ അബ്ദുള്‍ മുഹ്സിന്‍ ഇബ്രാഹിം യൂനസ് പറഞ്ഞു.
പരമ്പരാഗ റോപ് വേയില്‍ നിന്നും വ്യത്യസ്തമായി നിർമ്മിക്കുന്ന റോപ് വേ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത അനുഭവമാകുമെന്ന് എം.എൻ.ഡി സി.ഇ.ഒ സാവിയർ ഗാലറ്റ് ലാവല്ലെ അവകാശപ്പെട്ടു.