വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ 25 ബില്യൺ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ) ചിലവഴിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. ബുധനാഴ്ച നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലാണ് മുതിർന്ന പെന്റഗൺ ഉദ്യോഗസ്ഥൻ യുദ്ധത്തിന്റെ ആദ്യ ഔദ്യോഗിക ചിലവ് കണക്കുകൾ പുറത്തുവിട്ടത്. നാസയുടെ ഈ വർഷത്തെ ആകെ ബജറ്റിന് തുല്യമാണ് ഈ ഭീമമായ തുക.
നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പുറത്തുവന്ന ഈ കണക്കുകൾ ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാകുന്നുണ്ട്. യുദ്ധത്തിന്റെ സാമ്പത്തിക ഭാരം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്ന ആക്ഷേപവുമായി ഡെമോക്രാറ്റുകൾ രംഗത്തെത്തിയിട്ടുണ്ട്.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 13 യുഎസ് സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ദുർബലമായ ഒരു വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും മൂന്ന് വിമാന വാഹിനിക്കപ്പലുകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് സൈനികരെ യുഎസ് ഇപ്പോഴും മേഖലയിൽ നിലനിർത്തുന്നുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുദ്ധച്ചിലവ് പ്രധാന ചർച്ചാവിഷയമായി മാറുമെന്നാണ് സൂചന.