കനത്ത തിരിച്ചടി പഠിക്കാന്‍ ബി.ജെ.പിയ്ക്ക് പ്രത്യേക സമിതി

കനത്ത തിരിച്ചടി പഠിക്കാന്‍  ബി.ജെ.പിയ്ക്ക് പ്രത്യേക സമിതി

തിരുവനന്തപുരം: ബി.ജെ.പിക്ക് തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ച് പഠിക്കുന്നതിന് സമിതിയെ നിയോഗിക്കാന്‍ ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്ന് കമ്മറ്റി വിലയിരുത്തി. ബി.ഡി.ജെ.എസിനെതിരെയും വിമര്‍ശനമുണ്ടായി. ഏക സിറ്റിങ് സീറ്റായ നേമം പോലും കൈവിട്ട ദയനീയ പരാജയത്തെ പ്രാഥമികമായി വിലയിരുത്തുന്നതിനാണ് ബി.ജെ.പി അടിയന്തരമായി കോര്‍ കമ്മറ്റി യോഗം ഓണ്‍ലൈന്‍ ആയി ചേര്‍ന്നത്.

കേരളത്തിലെ ഗുജറാത്ത് എന്ന് സ്വയം വിശേഷിപ്പിച്ച നേമം നഷ്ടപ്പെട്ടത് ബി.ജെ.പി. നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അതില്‍ ഒരു മണ്ഡലമായ ചാത്തന്നൂരില്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുപ്പതോളം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് കരുതിയിരുന്നു. എന്നാല്‍ വെറും ഒമ്പതിടത്തു മാത്രമാണ് രണ്ടാമത് എത്താന്‍ സാധിച്ചത്.

11.3 ശതമാനം മാത്രമാണ് ബി.ജെ.പിയുടെ ഇത്തവണത്തെ വോട്ട് വിഹിതം. 2016-ല്‍ വോട്ട് വിഹിതം 10.6 ശതമാനം ആയിരുന്നു. 0.7 ശതമാനം മാത്രം വര്‍ധനയാണ് ഇത്തവണ വോട്ട് വിഹിതത്തിലുണ്ടാക്കാന്‍ സാധിച്ചത്. ഇത്രയും പണം ചിലവഴിച്ചുള്ള പ്രചാരണം, ദേശീയ നേതാക്കന്മാര്‍ ഉള്‍പ്പെടെ എത്തി ക്യാമ്പ് ചെയ്ത് നടത്തിയ പ്രചരണം എന്നിവയ്ക്ക് ശേഷവും ദയനീയ പരാജയമുണ്ടായത് എന്തുകൊണ്ടെന്ന് പഠിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.

സമിതി അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം തന്നെ 2016 ല്‍ നേടിയ വോട്ടിനേക്കാള്‍ കുറച്ച് വോട്ടാണ് ഇത്തവണ നേടിയത്. നാലായിരം വോട്ടുവരെ കുറഞ്ഞ മണ്ഡലങ്ങളുണ്ട്. ഈ പശ്ചാത്തലത്തിലാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ബി.ഡി.ജെ.എസിന്റെ ഭാഗത്തുനിന്ന് മോശം പ്രകടനമാണ് ഉണ്ടായതെന്നും ബി.ജെ.പി വിലയിരുത്തുന്നു. 2016 ല്‍ നാലുശതമാനം വോട്ട് ബി.ഡി.ജെ.എസ്. നേടിയിരുന്നു. എന്നാല്‍ ഇത്തവണ വോട്ട് വിഹിതത്തില്‍ വലിയ കുറവാണുണ്ടായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.