ഗല്‍വാന്‍ ഏറ്റുമുട്ടല്‍: വീണ്ടും വീഡിയോ പുറത്തുവിട്ട് ചൈന

ഗല്‍വാന്‍ ഏറ്റുമുട്ടല്‍: വീണ്ടും വീഡിയോ പുറത്തുവിട്ട് ചൈന

ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ കല്ലേറ് നടത്തുന്നത് ദൃശ്യങ്ങളിലുണ്ട്

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഗല്‍വാന്‍ താഴ് വരയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ ഏറ്റുമുട്ടിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ കമാന്‍ഡര്‍ തല സൈനിക ചര്‍ച്ച തുടരുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ചൈനീസ് ഓണ്‍ലൈന്‍ ഹാന്‍ഡിലുകളിലൂടെ വീഡിയോ പ്രചരിച്ചത്.


ഗല്‍വാന്‍ കുന്നിന് മുകളില്‍ നിന്നുകൊണ്ട് ചൈനീസ് സൈനികര്‍ താഴെ നദിയുടെ തീരത്തു കൂടി നടക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്കു നേരെ കല്ലേറ് നടത്തുന്നത് ദൃശ്യങ്ങളിലുണ്ട്. ചൈനീസ് സൈനികര്‍ നദിയില്‍ വീണ് വിഷമിക്കുന്നതും വീഡിയോ ക്ലിപ്പിലുണ്ട്. ഭീകരമായ ഏറ്റുമുട്ടലില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യയും നാല് സൈനികരെ നഷ്ടപ്പെട്ടതായി ചൈനയും പറയുന്നു. ഇക്കാര്യത്തിലുള്ള തര്‍ക്കം സൈനിക സ്രോതസില്‍ തുടരുന്നു. 1962-ന് ശേഷം ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ നടന്ന ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലായിരുന്നു ജൂണ്‍ 15ലേത്.

ശനിയാഴ്ച ഇന്ത്യയുടേയും ചൈനയുടേയും 12-ാമത്തെ സൈനികതല ചര്‍ച്ചയാണ് നടന്നത്. ഇരുപക്ഷവും 'സത്യസന്ധവും ആഴത്തിലുള്ളതുമായ ആശയവിനിമയം' നടത്തിയെന്ന് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസിഒ) സമ്മേളനത്തോടനുബന്ധിച്ച് ജൂലൈ 14 ന് ദുഷാന്‍ബെയില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ചര്‍ച്ച നടത്തിയിരുന്നു. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍.എ.സി) നിലവിലുള്ള ഏകപക്ഷീയമായ മാറ്റം ഇന്ത്യയ്ക്ക് സ്വീകാര്യമല്ലെന്നും കിഴക്കന്‍ ലഡാക്കില്‍ സമാധാനവും ശാന്തിയും പൂര്‍ണ്ണമായി പുനഃസ്ഥാപിച്ച ശേഷം മാത്രമേ എല്ലാ ബന്ധങ്ങളും വികസിപ്പിക്കാനാകൂ എന്നും ജയശങ്കര്‍ വാങിനോട് പറഞ്ഞു.

ഗല്‍വാന്‍ താഴ്‌വരയിലെ സംഘര്‍ഷത്തിനു കാരണം ഇന്ത്യയാണെന്നാരോപിച്ചുള്ള ഒരു വീഡിയോ ഫെബ്രുവരിയില്‍ ചൈന ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ സൈനികര്‍ നിയന്ത്രണ രേഖ അതിക്രമിച്ചു കയറിയപ്പോള്‍ തങ്ങളുടെ സൈനികര്‍ പ്രതിരോധിക്കുകയായിരുന്നു എന്നാണ് ചൈന ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത്. ചൈനയുടെ ആരോപണം ഇന്ത്യ തള്ളിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.