വലിയ വീടുകൾ സ്വപ്നം കാണുന്നവരോട്

വലിയ വീടുകൾ  സ്വപ്നം കാണുന്നവരോട്

ചെറിയ വീട്ടിൽ താമസിക്കുന്ന അപ്പനും മകനും ബന്ധുവിൻ്റെ വീടുവെഞ്ചിരിപ്പിന് പോയതാണ്. വലിയ വീടും അവിടുത്തെ സൗകര്യങ്ങളുമെല്ലാം ആ മകൻ ആശ്ചര്യത്തോടെ നോക്കി നിന്നു. അവിടുത്തെ വില കൂടിയ സോഫയിലും കസേരകളിലും അവൻ മാറിമാറി നോക്കി. പതിയെ ഒരിടത്തു ഇരുന്നു, പഞ്ഞിക്കെട്ടിന് മുകളിൽ ഇരിക്കുന്നതു പോലെ. ഭിത്തിയിലുറപ്പിച്ചിരിക്കുന്ന വലിയ ടി.വി സിനിമാ തിയേറ്ററിൻ്റെ പ്രതീതിയാണുണ്ടാക്കിയത്. വലിയ ചില്ലുകൂട്ടിൽ ഓടിക്കളിക്കുന്ന മീനുകളെ അവൻ അദ്ഭുതത്തോടെ നോക്കി നിന്നു. ഭക്ഷണം കഴിച്ച് അവിടെ നിന്നും ഇറങ്ങാറായപ്പോൾ മകൻ അപ്പനോട് പറഞ്ഞു: "എനിക്കീ വീട് നന്നായ് ഇഷ്ടപ്പെട്ടു. എത്ര വലുതാണിത്? എന്തെല്ലാം സൗകര്യങ്ങളുണ്ടിവിടെ? ഒന്നുരണ്ടു ദിവസം ഞാനിവിടെ നിൽക്കട്ടെ?"ആ വീട്ടിൽ തങ്ങാൻ അനുവദിക്കാതെ അപ്പനവനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. യാത്രാ മധ്യേ അയാൾ മകനോട് പറഞ്ഞു:"നമ്മുടെ ചെറിയ വീട്ടിലെ സന്തോഷവും സംതൃപ്തിയും മറ്റുള്ളവരുടെ വലിയ വീട്ടിൽ നിന്നും നമുക്ക് ലഭിക്കില്ല. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാൻ കഴിയണം. നീ പഠിച്ച് വലിയവനാകുക. നല്ല ജോലി കിട്ടിക്കഴിയുമ്പോൾ നമുക്കും ഇതുപോലെ വലിയ വീടുവയ്ക്കാം. വലിയ വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറാൻ നിനക്ക് സഹായകരമാകും." ആ വാക്കുകൾ പഠിക്കണമെന്നും ഉയരങ്ങളിലെത്തണമെന്ന ചിന്തയാണ് അവനിൽ വളർത്തിയത്.

പ്രതീക്ഷകളാണ് മനുഷ്യനെ വിജയത്തിലേക്ക് നയിക്കുന്നത്. താത്ക്കാലിക സുഖങ്ങളിൽ അഭിരമിച്ച് ജീവിക്കുന്നവർക്ക് നേട്ടങ്ങൾ കൊയ്യാൻ സാധിക്കില്ലെന്ന് തിരിച്ചറിയണം. ഇതേ സത്യം തന്നെയാണ് താബോറിലെ രൂപാന്തരീകരണ വേളയിൽ ക്രിസ്തു പഠിപ്പിക്കുന്നത്. "നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്‌. നിനക്കു സമ്മതമാണെങ്കിൽ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം- ഒന്നു നിനക്ക്‌, ഒന്നു മോശയ്‌ക്ക്‌, ഒന്ന്‌ ഏലിയായ്‌ക്ക്‌" (മത്തായി 17 : 4) എന്ന് പറഞ്ഞ പത്രോസിനോട് മറുപടിയൊന്നും പറയാതെ താബോറിൻ്റെ പ്രഭയിൽ നിന്ന് താഴ്‌വരയുടെ ചതുപ്പിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് ക്രിസ്തു. ചെറിയ സുഖങ്ങൾക്ക് പിന്നാലെയുള്ള യാത്ര വലിയ നേട്ടങ്ങൾ സ്വന്തമാകുന്നതിന് തടസ്സമാകും. അതുപോലെ കൂടുതൽ സമ്പാദിക്കാനുള്ള ആഗ്രഹമേറുമ്പോൾ സഹിക്കാനുള്ള ശക്തി കുറയുമെന്ന യാഥാർത്ഥ്യവും ഓർമയുണ്ടാകട്ടെ. ക്രിസ്തുവിൻ്റെ രുപാന്തരീകരണത്തിരുനാൾ മംഗളങ്ങൾ!


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.