അന്തര്‍വാഹിനിയില്‍ അമര്‍ഷം ശക്തമാക്കി ഫ്രാന്‍സ്; അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു

അന്തര്‍വാഹിനിയില്‍ അമര്‍ഷം ശക്തമാക്കി ഫ്രാന്‍സ്;  അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും  അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു

പാരിസ്: ഫ്രാന്‍സുമായുള്ള അന്തര്‍വാഹിനി കരാര്‍ ഓസ്ട്രേലിയ റദ്ദാക്കിയതിന് പിന്നാലെ ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരെ തിരികെ വിളിച്ച് ഫ്രാന്‍സ്. അമേരിക്ക, യുകെ, ഓസ്ട്രേലിയ ത്രിരാഷ്ട്ര സഖ്യ ഉടമ്പടിയുടെ ഭാഗമായാണ് ഫ്രാന്‍സുമായുള്ള വമ്പന്‍ അന്തര്‍വാഹിനി കരാര്‍ റദ്ദായത്. ഓസ്ട്രേലിയയുടെ അപ്രതീക്ഷിത നീക്കത്തില്‍ കടുത്ത ഞെട്ടലിലും രോഷത്തിലുമാണു ഫ്രാന്‍സ്. ചരിത്രത്തില്‍ ആദ്യമായി അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും സ്ഥാനപതിമാരെ പിന്‍വലിച്ചാണ് ഫ്രാന്‍സ് രോഷം പ്രകടിപ്പിച്ചത്.

ഫ്രാന്‍സുമായുള്ള കരാര്‍ റദ്ദാക്കാനും അമേരിക്കയുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിക്കാനുമുള്ള ഓസ്ട്രേലിയയുടെ തീരുമാനം അസ്വീകാര്യമാണെന്ന് വിദേശകാര്യമന്ത്രി ജീന്‍ യീവ്സ് ലെ ഡ്രിയന്‍ പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ അഭ്യര്‍ത്ഥനപ്രകാരം അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും രണ്ട് അംബാസഡര്‍മാരെ കൂടിയാലോചനയ്ക്കായി ഉടന്‍ തന്നെ തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചുവെന്ന് ലെ ഡ്രിയാന്‍ വ്യക്തമാക്കി.

മൂന്ന് രാജ്യങ്ങളും സംയുക്തമായാണ് പുതിയ സഹകരണം പ്രഖ്യാപിച്ചത്. ഇതിനോട് രൂക്ഷമായി പ്രതികരിച്ച ഫ്രാന്‍സ് ഓസ്ട്രേലിയയുടേത് പിന്നില്‍ നിന്നുള്ള കുത്താണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അംബാസഡര്‍മാരെ തിരികെ വിളിക്കാനുള്ള ഫ്രാന്‍സിന്റെ തീരുമാനം.

ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യയും പിന്തുണയും പുതിയ കരാര്‍ പ്രകാരം യു.എസും യു.കെയും ഓസ്‌ട്രേലിയയ്ക്ക് നല്‍കും. ഈ അപ്രതീക്ഷിത നീക്കം ഫ്രാന്‍സിനെയാണ് ഏറ്റവുമധികം ചൊടിപ്പിച്ചത്. 12 അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാന്‍ ഓസ്ട്രേലിയയുമായുണ്ടാക്കിയ കരാര്‍ നഷ്ടമായതോടെയാണ് ഫ്രാന്‍സ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. 90 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിന്റെ വമ്പന്‍ അന്തര്‍വാഹിനി കരാറാണ് റദ്ദായത്. തീരുമാനം തികഞ്ഞ വിശ്വാസ വഞ്ചനയാണെന്ന് ഫ്രാന്‍സ് ആരോപിച്ചു. ഈ നീക്കത്തിലൂടെ ഓസ്ട്രേലിയ തങ്ങളെ പിന്നില്‍നിന്നു കുത്തിയതായി ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജാന്‍ യീവ്സ് ലെ ഡ്രിയാന്‍ കുറ്റപ്പെടുത്തി.

ലാഭകരമായ ഒരു പ്രതിരോധ കരാറില്‍ ഓസ്ട്രേലിയയെക്കൊണ്ട് ഒപ്പുവെപ്പിച്ച ബൈഡന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ഗാമിയാണെന്ന് തെളിയിച്ചതായും അദ്ദേഹം ആരോപിച്ചു. ട്രംപ് പ്രസിഡന്റായപ്പോഴും ഇത്തരത്തിലുള്ള ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുത്തിരുന്നത്.

ഫ്രാന്‍സിന്റെ ബരാക്കുഡ ആണവോര്‍ജ അന്തര്‍വാഹിനികളുടെ മാതൃകയില്‍ 12 അന്തര്‍വാഹിനികള്‍ നിര്‍മിക്കാനാണ് ഓസ്ട്രേലിയ ഫ്രഞ്ച് ഉടമസ്ഥതയിലുള്ള നേവല്‍ ഗ്രൂപ്പുമായി ധാരണയിലെത്തിയിരുന്നത്. 2016ലാണ് കരാറില്‍ ഒപ്പുവെച്ചത്. നൂറ്റാണ്ടിന്റെ കരാര്‍ എന്നാണ് ഇതിനെ ഫ്രാന്‍സ് വിശേഷിപ്പിച്ചിരുന്നത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ എന്നിവര്‍ ചേര്‍ന്നാണ് സഖ്യം പ്രഖ്യാപിച്ചത്.

കരാറില്‍ ചൈനയുടെ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെങ്കിലും പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാനുള്ള ശ്രമമായി കരാറിനെ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഫ്രാന്‍സിന്റെ വിമര്‍ശനങ്ങളെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകിയും കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞു. ഫ്രാന്‍സിനെ സുപ്രധാന പങ്കാളി എന്നു വിശേഷിപ്പിച്ച ജെന്‍ സാകി പാരിസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

യു.എസിനാണ് ഏറ്റവും കൂടുതല്‍ അന്തര്‍വാഹിനികള്‍ ഉള്ളത്-68 എണ്ണം. അതില്‍ ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ വഹിക്കാവുന്ന അന്തര്‍വാഹിനികള്‍ 14 എണ്ണം.

മറ്റു രാജ്യങ്ങളും അവയ്ക്ക് സ്വന്തമായുള്ള അന്തര്‍വാഹിനികളും:

റഷ്യ: ആകെ 29 എണ്ണം.
ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക് മിസൈല്‍ വഹിക്കാവുന്നവ: 11

ചൈന: ആകെ 12
ആണവ ബാലിസ്റ്റിക് മിസൈല്‍ വഹിക്കാവുന്നവ: 6

യു.കെ: ആകെ 11
ആണവ ബാലിസ്റ്റിക് മിസൈല്‍ വഹിക്കാവുന്നവ: 4

ഫ്രാന്‍സ്: ആകെ 8
ആണവ ബാലിസ്റ്റിക് മിസൈല്‍ വഹിക്കാവുന്നവ: 4

ഇന്ത്യയ്ക്ക് തദ്ദേശീയമായി നിര്‍മിച്ച ഒരു ആണവ അന്തര്‍വാഹിനി മാത്രമാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.