ന്യൂഡല്‍ഹി: കടലാസ് കറന്‍സികള്‍ക്ക് പകരം കൂടുതല്‍ കാലം ഈടുനില്‍ക്കുന്ന പോളിമര്‍ (പ്ലാസ്റ്റിക്) നോട്ടുകള്‍ വിപണിയിലിറക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറെടുക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 10, 20 രൂപ മൂല്യമുള്ള 100 കോടി വീതം, ആകെ 200 കോടി പോളിമര്‍ നോട്ടുകള്‍ പുറത്തിറക്കാനുള്ള ആര്‍ബിഐ നിര്‍ദേശത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഔദ്യോഗികമായി അംഗീകാരം നല്‍കി.
ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ ഘട്ടത്തിലെ ഫീല്‍ഡ് ട്രയല്‍ വിജയിച്ചാല്‍ മാത്രമേ പോളിമര്‍ നോട്ടുകള്‍ വിപണിയില്‍ കൂടുതല്‍ വ്യാപകമാക്കുകയുള്ളൂ. നിലവിലുള്ള കടലാസ് കറന്‍സികള്‍ പെട്ടെന്ന് മുഷിയുന്നതും കേടുപാടുകള്‍ സംഭവിക്കുന്നതുമാണ് പുതിയ മാറ്റത്തിന് പ്രധാന കാരണം. കടലാസ് നോട്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പോളിമര്‍ നോട്ടുകള്‍ക്ക് ദീര്‍ഘായുസും ഉയര്‍ന്ന ഈടുനില്‍പ്പും ഉണ്ടാകുമെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയെപ്പോലെ പണ വിനിമയം വളരെ ഉയര്‍ന്ന അളവില്‍ നടക്കുന്ന സമ്പദ്‌വ്യവസ്ഥകളില്‍ കുറഞ്ഞ മൂല്യമുള്ള നോട്ടുകള്‍ക്ക് പ്ലാസ്റ്റിക് കോട്ടിങ് കൂടുതല്‍ അനുയോജ്യമാണെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍. അതേസമയം പ്ലാസ്റ്റിക് നോട്ടുകള്‍ അവതരിപ്പിക്കുന്നത് നിലവിലെ കടലാസ് കറന്‍സികളുടെ അവസാനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി. വിപണിയിലുള്ള കടലാസ് നോട്ടുകള്‍ പൂര്‍ണമായി പിന്‍വലിക്കാനോ അവയ്ക്ക് പകരം പ്ലാസ്റ്റിക് നോട്ടുകള്‍ മാത്രം ഉപയോഗിക്കാനോ നിലവില്‍ പദ്ധതിയില്ല.
കടലാസ് നോട്ടുകള്‍ക്കൊപ്പം സമാന്തരമായി തന്നെയായിരിക്കും പോളിമര്‍ നോട്ടുകളും വിനിമയം ചെയ്യപ്പെടുക. പുതിയ പോളിമര്‍ നോട്ടുകള്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ ആര്‍ബിഐ കൂടുതല്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കറന്‍സികളും ഡിജിറ്റല്‍ ഇടപാടുകളും പരസ്പര പൂരകമായ വിനിമയ രീതികളാണെന്നും പ്ലാസ്റ്റിക് നോട്ടുകള്‍ വിപണിയില്‍ സജീവമായ ശേഷമേ ഇവയുടെ സ്വാധീനം കൃത്യമായി വിലയിരുത്താന്‍ സാധിക്കൂ എന്നും സര്‍ക്കാര്‍ അറിയിച്ചു.
ആഗോളതലത്തില്‍ 1988 ല്‍ ഓസ്ട്രേലിയയാണ് ആദ്യമായി പോളിമര്‍ കറന്‍സി ഉപയോഗിച്ചു തുടങ്ങിയത്. നിലവില്‍ ബ്രിട്ടന്‍, കാനഡ ഉള്‍പ്പെടെ അറുപതോളം രാജ്യങ്ങള്‍ പ്ലാസ്റ്റിക് കറന്‍സി വിജയകരമായി ഉപയോഗിച്ചു വരുന്നു. കറന്‍സി അച്ചടിക്കാനും മുഷിഞ്ഞ നോട്ടുകള്‍ മാറ്റി സ്ഥാപിക്കാനും വലിയ തുക ചെലവാകുന്ന പശ്ചാത്തലത്തില്‍, പ്ലാസ്റ്റിക് നോട്ടുകളുടെ ആഗമനം ഭാവിയില്‍ റിസര്‍വ് ബാങ്കിന്റെ നിര്‍മാണച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.