'മയക്കുമരുന്ന് നല്‍കിയുള്ള ലൈംഗിക പീഡനങ്ങളിലും മതംമാറ്റ ശ്രമങ്ങളിലും സ്വതന്ത്രമായ അന്വേഷണം വേണം'

'മയക്കുമരുന്ന് നല്‍കിയുള്ള ലൈംഗിക പീഡനങ്ങളിലും മതംമാറ്റ ശ്രമങ്ങളിലും സ്വതന്ത്രമായ അന്വേഷണം വേണം'

ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷിയര്‍ കൗണ്ടിയിലുള്ള റോത്തര്‍ഹാമില്‍ പാകിസ്ഥാനി വംശജരായ യുവാക്കള്‍ നടത്തിയ മയക്കുമരുന്ന് നല്‍കിയുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് സമാനമായ സംഭവങ്ങളാണ് കേരളത്തിലും അരങ്ങേറുന്നത്. 1997 മുതല്‍ 2013 വരെ 12 നും 16 നും ഇടയില്‍ പ്രായമുള്ള 1400 വെള്ളക്കാരി പെണ്‍കുട്ടികളെയാണ് ബ്രിട്ടണില്‍ ജനിച്ച പാകിസ്ഥാനി വംശജരായ യുവാക്കള്‍ മയക്കു മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചത്. 22 പേരെയാണ് റോത്തര്‍ഹാം സംഭവത്തില്‍ ജയിലിലടച്ചത്.

റോത്തര്‍ഹാമില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കാലഘട്ടങ്ങളില്‍ മാഞ്ചസ്റ്ററിനടുത്ത് റോഷ്‌ഡെയിലിലും സമാന രീതിയിലുള്ള ലൈംഗിക പീഡനങ്ങള്‍ നടന്നിരുന്നു. പാക്കിസ്ഥാനി കുടുംബങ്ങളില്‍ നിന്നുള്ള ബ്രട്ടിഷ് പൗരന്മാരായിരുന്നു പ്രതികള്‍. ഇരകള്‍ വെള്ളക്കാരി പെണ്‍കുട്ടികളും. 19 പേര്‍ റോഷ്‌ഡെയില്‍ പീഡന സംഭവത്തില്‍ ജയിലിലാണ്.

റോത്തര്‍ഹാം, റോഷ്‌ഡെയില്‍ സംഭവങ്ങളില്‍  ബ്രിട്ടീഷ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച മാനവിക ബോധമാണ് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ ഇടയാക്കിയത്. സമാന സംഭവങ്ങള്‍ കേരളത്തിലും അരങ്ങേറുമ്പോള്‍ സംഘടിതമായി നടക്കുന്ന ലൈംഗിക പീഡന പരാതികളിലും ചെറുപ്രായത്തില്‍ നടക്കുന്ന മതംമാറ്റ വിവാഹ വിഷയങ്ങളിലും ഒരു സ്വതന്ത്രമായ അന്വേഷണത്തിന് കേരള സര്‍ക്കാര്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

സത്യസന്ധതയും നീതിബോധമുള്ള സാമൂഹിക പ്രവര്‍ത്തകരും പോലീസും നിയമ വിദഗ്ധരും വനിതാ കമ്മീഷന്‍ അംഗങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സംഘം കഴിഞ്ഞ 20 വര്‍ഷങ്ങളായി കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ മതംമാറ്റ വിവാഹങ്ങളെയും മയക്കുമരുന്ന് നല്‍കിയും അല്ലാതെയുമുള്ള ലൈംഗിക പീഡനങ്ങളെയും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. പോലീസ് ഭയപ്പെട്ട് കേസെടുക്കാതെപോയ സംഭവങ്ങളും ഇതോടൊപ്പം പ്രത്യേകം പരിശോധിക്കണം.

ഇതു സംബന്ധിച്ച് ഇംഗ്ലണ്ടിലെ ലീഡ്‌സില്‍ ബിസിനസ് ചെയ്യുന്ന മലയാളിയും എഴുത്തുകാരനുമായ മാത്യൂ ചെമ്പുകണ്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാണ്.

ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്:

ഇംഗ്ലണ്ടില്‍ യോര്‍ക്ക്ഷിയര്‍ കൗണ്ടിയിലുള്ള റോത്തര്‍ഹാമില്‍ 1997 മുതല്‍ 2013 വരെ 16 കൊല്ലത്തോളം 12 നൂം 16 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് നടന്ന ലൈംഗിക ചൂഷണം യുകെയുടെ ചരിത്രത്തില്‍ കുട്ടികള്‍ക്കെതിരേ നടന്ന ഏറ്റവും മൃഗീയമായ ലൈംഗിക പീഡനമെന്നാണ് അറിയപ്പെടുന്നത്. 12 നും 16 നും ഇടയില്‍ പ്രായമുള്ള വെള്ളക്കാരി പെണ്‍കുട്ടികളെ പാക്കിസ്ഥാനി കുടുംബങ്ങളില്‍ നിന്നും ബ്രിട്ടനില്‍ ജനിച്ച യുവാക്കള്‍ റോത്തര്‍ഹാമിലും റോഷ്‌ഡെയിലിലുമായി പീഡിപ്പിച്ചത് ബ്രിട്ടീഷ് സമൂഹത്തെ ഏറെ ഭയപ്പെടുത്തിയ സംഭവമായിരുന്നു.

സ്‌നേഹം കൊതിച്ച കൊച്ചു പെണ്‍കുട്ടികള്‍ക്ക് മദ്യവും ലഹരി വസ്തുക്കളും നല്‍കിയ ശേഷമായിരുന്നു പീഡനങ്ങളെന്ന് 2019 ഓഗസ്റ്റ് 28ലെ ''ദി ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. നിരവധി പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുകയും അബോര്‍ഷന്‍ നടത്തുകയും ചെയ്യേണ്ടി വന്നു.

പത്രപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും പോലീസ് കുറ്റാന്വേഷകരും സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം ഒരുപോലെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി പാക്കിസ്ഥാനി കുടുംബങ്ങളില്‍ നിന്നുള്ള 22 പേരേയാണ് റോത്തര്‍ഹാം സംഭവത്തില്‍ ജയിലിലടച്ചത്. റിംഗ് ലീഡറായിരുന്ന ഒന്നാം പ്രതിക്ക് 29 വര്‍ഷം വരെയാണ് ജയില്‍ ശിക്ഷ ലഭിച്ചിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കും സമാനമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പഴുതടച്ചുള്ള അന്വേഷണത്തിലൂടെ സാധിച്ചു.

പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ കാലത്തെ പോലീസ് നടപടികളെക്കുറിച്ച് അഞ്ചുവര്‍ഷത്തോളം നീണ്ട അന്വേഷണമായിരുന്നു 'ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കോണ്‍ഡക്ട് ' (lndependent Office for Police Conduct - IOPC) അതോറിറ്റി നടത്തിയത്. ഈ അന്വേഷണത്തിലെ വസ്തുതകള്‍ വളരെ ഞെട്ടലുളവാക്കുന്നതായിരുന്നു. പീഡനത്തിന് ഇരയായവര്‍ വെള്ളക്കാരി പെണ്‍കുട്ടികളും പീഡനവീരന്മാര്‍ പാക്കിസ്ഥാനികളുമായതില്‍ ഇരകളില്‍നിന്ന് പരാതികള്‍ ലഭിച്ചപ്പോള്‍ റോത്തര്‍ഹാം പോലീസ് ഗൗനിച്ചില്ല എന്നാണ് IOPC കണ്ടെത്തിയത്.

അതിന്റെ കാരണമായി പറയുന്നത് വെള്ളക്കാരി പെണ്‍കുട്ടികള്‍ വാദികളും പാക്കിസ്ഥാനികള്‍ പ്രതികളുമായുള്ള വിഷയത്തില്‍ നടപടി സ്വീകരിച്ചാല്‍ വംശീയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നു പോലീസ് ഭയന്നുവത്രെ. അതിനാല്‍ പീഡന പരാതികളെ പോലീസ് അവഗണിച്ചു കൊണ്ടിരുന്നു.

നിരവധി അന്വേഷണങ്ങള്‍ ഈ വിഷയത്തില്‍ നടന്നുവെങ്കിലും സ്‌കോട്ടിഷ് സര്‍ക്കാരിനെ സാമൂഹിക വിഷയങ്ങളില്‍ ഉപദേശം നല്‍കിയിരുന്ന പ്രഫസര്‍ അലക്‌സിസ് ജേ (Alexis Jay)യുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്വേഷണത്തിലാണ് റോത്തര്‍ഹാം ബാല പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ മുഴുവന്‍ പുറത്തു വന്നത്. 1400 ലേറെ പെണ്‍കുട്ടികളാണ് പാക്കിസ്ഥാനി വംശജരാല്‍ ഇവിടെ പീഡിപ്പിക്കപ്പെട്ടത്. പ്രഫ. ജേയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 'നാഷണല്‍ ക്രൈം ഏജന്‍സി'യാണ് (NCA) കേസന്വേഷിച്ചത്.

പ്രഫ. ജേ റിപ്പോര്‍ട്ടിന്റെയും തുടര്‍ന്നു നടന്ന NCA അന്വേഷണത്തിന്റെയും ഫലമായി റോത്തര്‍ഹാം സിറ്റി കൗണ്‍സിലില്‍ അന്ന് ഭരണത്തിലുണ്ടായിരുന്ന ലേബര്‍ പാര്‍ട്ടിയിലെ നേതാക്കന്മാരും ജനപ്രതിനിധികളും പോലീസ് സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചു. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കുന്നതിനാല്‍ വിവരിക്കുന്നില്ല.

റോത്തര്‍ഹാമില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കാലഘട്ടങ്ങളില്‍ മാഞ്ചസ്റ്ററിനടുത്ത് റോഷ്‌ഡെയിലിലും (Rochdale) സമാന രീതിയിലുള്ള ലൈംഗിക പീഡനങ്ങള്‍ നടന്നിരുന്നു. പാക്കിസ്ഥാനി കുടുംബങ്ങളില്‍ നിന്നുള്ള ബ്രട്ടിഷ് പൗരന്മാരായിരുന്നു പ്രതികള്‍. ഇരകള്‍ വെള്ളക്കാരി പെണ്‍കുട്ടികളും. 19 പേര്‍ റോഷ്‌ഡെയില്‍ പീഡന സംഭവത്തില്‍ ജയിലിലാണ്.

റോത്തര്‍ഹാം, റോഷ്‌ഡെയില്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 'ഏഷ്യാനെറ്റ് ന്യൂസ് ' 2019 സെപ്റ്റംബര്‍ 25ന് റിപ്പോര്‍ട്ട് നോക്കുക: 'ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു. നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി. യുവാവ് പിടിയില്‍. കോഴിക്കോട് നഗരമധ്യത്തിലെ സരോവരം ബയോപാര്‍ക്കില്‍ വച്ച് മയക്കുമരുന്നു നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി മതപ രിവരത്തനത്തിന് ശ്രമിച്ചുവെന്നാണ് കേസ്'.

'ഈ സംഭവത്തില്‍ പോലീസില്‍ നല്‍കിയ പരാതി സ്വീകരിക്കാതെ വന്നതിന്റെ ഫലമായി പെണ്‍കുട്ടിയുടെ പിതാവ് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയതിനാല്‍ മാത്രമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് പൊലീസ് ഒത്താശ ചെയ്യുന്നു എന്ന ആരോപണവും ഈ കേസില്‍ ഉയര്‍ന്നിരുന്നു.' (ഏഷ്യാനെറ്റ് ന്യൂസ് ' 2019 സെപ്റ്റംബര്‍ 25)

2021 സെപ്റ്റംബര്‍ 28ന് 'ദീപിക' ദിനപ്പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ വിവരിക്കുന്ന മൂന്ന് സംഭവങ്ങള്‍ നോക്കുക.

1. മലപ്പുറത്ത് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സംഭവത്തില്‍ അറസ്റ്റിലായ മൂന്നു പേര്‍ റിമാന്‍ഡിലായിട്ടുണ്ട്. പതിനഞ്ചുകാരിക്ക് ഒരു വര്‍ഷത്തിലേറെയായി മയക്കുമരുന്നു നല്‍കിയിരുന്നെന്ന വിവരമാണ് പുറത്തു വരുന്നത്.

നാളുകളായി പെണ്‍കുട്ടിക്ക് മയക്കുമരുന്നു നല്‍കുകയും പെണ്‍കുട്ടി മയക്കുമരുന്നിന് അടിമയായി എന്നു കണ്ട് പ്രതികള്‍ ഇതിന്റെ അളവ് കുറയ്ക്കുകയും ചെയ്തു. ഇതോടെ ലഹരി കിട്ടാതെ അസ്വസ്ഥയായ പെണ്‍കുട്ടി അത് ലഭിക്കാനായി പ്രതികളെ വിളിക്കുന്നു. ഈ സാഹചര്യം മുതലെടുത്ത പ്രതികള്‍ തങ്ങള്‍ പറയുന്ന സ്ഥലത്ത് എത്തിയാല്‍ മയക്കുമരുന്ന് നല്‍കാമെന്ന് പെണ്‍കുട്ടിയെ വിശ്വസിപ്പിച്ച് എയര്‍പോര്‍ട്ടിന് അടുത്തുള്ള സ്വകാര്യ ഹോട്ടലില്‍ കൊണ്ടുചെന്ന് കഞ്ചാവും മറ്റ് മയക്കുമരുന്നുകളും നല്‍കി ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.

2.കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ സംഭവം മലപ്പുറത്ത് നടന്നിരുന്നു. കല്‍പ്പകഞ്ചേരിയില്‍ നടന്ന സംഭവത്തില്‍ പതിനാലുകാരിയെയാണ് ലഹരിക്ക് അടിമയാക്കി പീഡനത്തിന് ഇരയാക്കിയത്.

3. ആഴ്ചകള്‍ക്ക് മുമ്പ് കോഴിക്കോട്ട് കൊല്ലം സ്വദേശിനിയായ 32 കാരിയെ മയക്കുമരുന്നു നല്‍കി കൂട്ടബലാത്സംഗം ചെയ്തിരുന്നു. പ്രണയം നടിച്ചു വിളിച്ചു വരുത്തി മയക്കുമരുന്നു നല്‍കി പീഡിപ്പിക്കുകയായിരുന്നു.

റോത്തര്‍ഹാം, റോഷ്‌ഡെയില്‍ പീഡന സംഭവങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഇപ്പോള്‍ കേരളത്തിലെ ബാലപീഡനങ്ങളും വാര്‍ത്തകളില്‍ നിറയുന്നത്. ഇരു രാജ്യങ്ങളിലെയും കുറ്റകൃത്യങ്ങളിലും സമാനതകളുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍, ലഹരിവസ്തുക്കള്‍ നല്‍കുക, ലൈംഗിക പീഡനം, പരാതി സ്വീകരിക്കാന്‍ ഭയന്നു നില്‍ക്കുന്ന പോലീസ് സംവിധാനങ്ങള്‍ സമാനതകള്‍ നിരവധിയാണ്. കൂടാതെ കേരളത്തിലെ സംഭവങ്ങളില്‍ മതപരിവര്‍ത്തനം എന്ന ആരോപണവും ഉയരുന്നു.

റോത്തര്‍ഹാമിലും റോഷ്‌ഡെയ്‌ലിലും സംഘടിതമായി ഒരു സംഘമായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ കേരളത്തിലെ ഈ സംഭവങ്ങളില്‍ വിവിധ സംഘങ്ങളാണ് ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നത്. ഇത് ഇത്തരം കുറ്റകൃത്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. എവിടെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാം എന്നത് ഭയാനകമായ കാര്യമാണ്. കൂടാതെ പെണ്‍കുട്ടികള്‍ പീഡനങ്ങളിലൂടെ കടന്നുപോയത് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങളും പ്രതികരണശേഷി നഷ്ടപ്പെട്ട വനിതാ, യുവജന സംഘടനകളുമെല്ലാം കേരളത്തിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

യു.കെയിലെ ബാലികാപീഡന സംഭവങ്ങളില്‍ ബി.ബി.സിയും ടൈംസും ഗാര്‍ഡിയനും ഉള്‍പ്പെടെ എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും കുറ്റവാളികളെ ജയിലറയില്‍ അടയ്ക്കുന്നതു വരെ ഇരകള്‍ക്കുവേണ്ടി നിലകൊണ്ടിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍2000 കോടിയിലേറെ രൂപയാണ് ഈ രണ്ട് കേസ് അന്വേഷണത്തിനുമായി മുടക്കിയത്. 500 ലേറെ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

റോത്തര്‍ഹാം സംഭവത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ച മാനവിക ബോധമാണ് കേരള സര്‍ക്കാരും ഉയര്‍ത്തിപ്പിടിക്കേണ്ടത്. കേരളത്തിലും സംഘടിതമായി നടക്കുന്ന ലൈംഗിക പീഡന പരാതികളിലും ചെറുപ്രായത്തില്‍ നടക്കുന്ന മതംമാറ്റ വിവാഹ വിഷയങ്ങളിലും ഒരു സ്വതന്ത്രമായ അന്വേഷണത്തിന് കേരള സര്‍ക്കാര്‍ തയ്യാറാകേണ്ടിയിരിക്കുന്നു.

സത്യസന്ധതയും നീതിബോധമുള്ള സാമൂഹിക പ്രവര്‍ത്തകരും പോലീസും നിയമ വിദഗ്ധരും വനിതാ കമ്മീഷന്‍ അംഗങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സംഘം കഴിഞ്ഞ 20 വര്‍ഷങ്ങളായി കേരളത്തില്‍ നടന്നിട്ടുള്ള എല്ലാ മതംമാറ്റ വിവാഹങ്ങളെയും മയക്കുമരുന്ന് നല്‍കിയും അല്ലാതെയുമുള്ള ലൈംഗിക പീഡനങ്ങളെയും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. പോലീസ് ഭയപ്പെട്ട് കേസെടുക്കാതെപോയ സംഭവങ്ങളും ഇതോടൊപ്പം പ്രത്യേകം പരിശോധിക്കണം.

പെണ്‍കുട്ടികള്‍ക്കു നേരേയുള്ള സംഘടിത അക്രമങ്ങളെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അതീതമായി, മനുഷ്യത്വത്തിനെതിരേയുള്ള തിന്മയായി കണ്ട് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കാത്തിടത്തോളം ഇനിയും ഇതുപോലെയുള്ള സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. ഇവിടെ സര്‍ക്കാര്‍ നോക്കുകുത്തിയായി നിന്നാല്‍ ഇനി വരുന്ന തലമുറ നിങ്ങളെ വെറുക്കും.

പീഡന വീരന്മാരുടെ ജാതിയോ മതമോ രാഷ്ട്രീയമോ മറ്റ് സാമുദായിക ഘടകങ്ങളോ നോക്കാതെ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഇത്തരം മനുഷ്യത്വഹീനമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയാണ് സര്‍ക്കാരിന്റെ നീതിബോധം ഉയരേണ്ടത്.

ഇത് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയല്ല, മനുഷ്യസമൂഹത്തിന്റെ ആശങ്കയാണ്. ഈ ആശങ്കകളെ രാഷ്ട്രീയമായി നേരിടാതെ ധാര്‍മികതയുടെയും മനുഷ്യത്വത്തിന്റെയും വിഷയമായി കണ്ട് നടപടിയെടുക്കാന്‍ നീതിബോധമുള്ള ഭരണാധികാരികള്‍ക്കേ കഴിയൂ. ഇപ്പോഴുള്ള സര്‍ക്കാരിന് അതിന് കഴിഞ്ഞില്ലെങ്കില്‍ സമീപ ഭാവിയിലെങ്കിലും അതിന് ആര്‍ജ്ജവമുള്ളവര്‍ അധികാരത്തില്‍ വരുമെന്ന് പ്രത്യാശിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.