ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും; സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കും; സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖ മന്ത്രിമാരായ വി. ശിവന്‍കുട്ടിയും വീണാ ജോര്‍ജും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ വൈകിട്ട് കൈമാറി.
നവംബര്‍ ഒന്നിന് സ്‌ക്കൂള്‍ തുറക്കുമ്പോള്‍ ക്ളാസ് ഉച്ചവരെ മാത്രമായി ക്രമീകരിക്കാനും എണ്ണം നിയന്ത്രിക്കാന്‍ ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാനും നിര്‍ദ്ദേശിക്കുന്ന മാര്‍ഗരേഖയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും.

കുട്ടികളുടെ എണ്ണം കുറവെങ്കില്‍ ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടെന്നു തന്നെയാണ് നിര്‍ദേശം. എല്ലാ അധ്യാപകരും അനധ്യാപകരും രണ്ട് ഡോസ് വാക്സിന്‍ എടുത്തിരിക്കണം. സ്‌കൂളുകളില്‍ ഹെല്‍പ്പ്ലൈന്‍ ഏര്‍പ്പെടുത്തണം. സ്‌കൂളുകള്‍ വൃത്തിയാക്കല്‍, സുരക്ഷ ഉറപ്പാക്കല്‍, വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങള്‍, ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെപ്പറ്റിയും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

അക്കാഡമിക് പ്രവര്‍ത്തനങ്ങളുടെ വിശദ മാര്‍ഗരേഖ പിന്നീട് ഇറക്കും. സ്റ്റാഫ് കൗണ്‍സില്‍, പി.ടി.എ, കൗണ്‍സിലര്‍മാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ യോഗം സ്‌കൂളില്‍ ചേര്‍ന്ന് മുന്നൊരുക്കം നടത്തണം. കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാതല യോഗങ്ങളും നടത്തണം.

ഒന്നു മുതല്‍ ഏഴുവരെ ക്ളാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടി. ഒരു ക്ളാസില്‍ പത്ത് ബെഞ്ച്. പത്തിലധികം കുട്ടികളെ എങ്ങനെ ക്‌ളാസിലിരുത്താമെന്നത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. സ്‌കൂള്‍ സമയം, വിടുന്ന സമയം, ഇന്റര്‍വെല്‍ എന്നിവ നിയന്ത്രിച്ച് കൂട്ടം ചേരല്‍ ഒഴിവാക്കണം. സ്‌കൂളില്‍ വരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനരീതി തുടരും. പ്രവൃത്തി ദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകണം. പരിശോധനാ രജിസ്റ്റര്‍ വച്ച് രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമൊരുക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.