ഒരു മാസത്തെ കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേ; ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല: ഹൈക്കോടതി

ഒരു മാസത്തെ കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേ; ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല:  ഹൈക്കോടതി

കൊച്ചി : കോവിഡാനന്തര ചികില്‍സ ഒരു മാസത്തെയെങ്കിലും സൗജന്യമായി നൽകിക്കൂടെയെന്ന് സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരണെന്ന് സർക്കാർ കരുതരുതെന്നും കോടതി കൂട്ടിച്ചേർത്തു.

കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന്‍ പരിഗണിക്കവേയാണ് ഹൈക്കോടതി കോവിഡാനന്തര ചികിത്സയും സൗജന്യമാക്കിക്കൂടേ എന്ന് സർക്കാരിനോട് ചോദിച്ചത്.

എന്നാൽ നിലവില്‍ കോവിഡാനന്തര ചികില്‍സയ്ക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരില്‍ നിന്നും പണം ഈടാക്കുന്നുണ്ട്. ഇത് ശരിയായ നടപടിയാണോ എന്ന് നേരത്തെയും കോടതി ചോദിച്ചിരുന്നു. അതേസമയം ചെറിയ തുക മാത്രമാണ് കോവിഡാനന്തര ചികില്‍സയ്ക്ക് ഈടാക്കുന്നതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് നല്‍കിയ മറുപടി.

മൂന്നു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവരില്‍ നിന്നു മാത്രമാണ് പണം ഈടാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. ഒരു മാസം 27,000 രൂപ വരുമാനം ഉള്ളവരാണ് ഈ പരിധിയില്‍ വരുന്നത്. ഒരാൾ ഒരു മാസം കോവിഡാനന്തര ചികില്‍സയ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ 21,000 രൂപ മുറി വാടകയായി മാത്രം നല്‍കേണ്ടി വരും. പിന്നെ ഭക്ഷണം കഴിക്കാന്‍ എന്തുചെയ്യുമെന്ന് കോടതി മറുചോദ്യം ഉന്നയിച്ചു.

കോവിഡ് നെഗറ്റീവായി ഒരു മാസത്തിനകമുള്ള മരണം കോവിഡ് മരണമായി കണക്കാക്കുന്നു. സമാന രീതിയില്‍ കോവിഡ് നെഗറ്റീവായി ഒരു മാസത്തെ കോവിഡാനന്തര ചികില്‍സയും സൗജന്യമായി നല്‍കിക്കൂടേ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.