മുല്ലപ്പെരിയാറിന് ബലക്ഷയം; തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്ന് യുഎൻ റിപ്പോർട്ട്

മുല്ലപ്പെരിയാറിന് ബലക്ഷയം;  തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്ന് യുഎൻ റിപ്പോർട്ട്

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട്. ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ തുടർച്ചയായുണ്ടാകുന്ന അതിതീവ്ര മഴയും ഉരുൾപൊട്ടലും മൂലം മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അണക്കെട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയരുന്നതിനിടെയാണ് യുഎൻ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നത്.

മുല്ലപ്പെരിയാർ അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ ചെറിയ ഭൂചലനങ്ങൾ മൂലം അണക്കെട്ടിൽ വിള്ളലുകളുണ്ടായിട്ടുണ്ട്. അണക്കെട്ടിലെ ചോർച്ചയും ആശങ്കയുണ്ടാക്കുന്നു. 125 വർഷം മുൻപ് നിർമാണത്തിന് ഉപയോഗിച്ച സാങ്കേതികവിദ്യ നിലവിലുള്ള നിർമാണച്ചട്ടങ്ങളുമായി തട്ടിച്ചുനോക്കിയാൽ കാലഹരണപ്പെട്ടതാണ്. അണക്കെട്ടു തകർന്നാൽ കേരളത്തിലെ 35 ലക്ഷം പേരെ ബാധിക്കുമെന്നും യുഎൻ റിപ്പോർട്ടിൽ പറയുന്നു. 

യുഎൻ യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ, എൻവയൺമെന്റ് ആൻഡ് ഹെൽത്ത് ആണ് ലോകത്തിലെ പഴക്കം ചെന്ന ഡാമുകളുടെ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇന്ത്യ, യുഎസ്, ഫ്രാൻസ്, കാനഡ, ജപ്പാൻ, സാംബിയ, സിംബാബ്‌വെ എന്നീ രാജ്യങ്ങളിലെ പഴക്കം ചെന്ന ഡാമുകളെക്കുറിച്ചാണു പഠനം നടത്തിയത്. 

ലോകത്തിലെ 10,000ലേറെ ഡാമുകൾ 10 വർഷത്തെ കാലാവധി തീർന്നവയാണ്. പലതും 100 വർഷത്തിലേക്ക് അടുക്കുന്നു. ലോകത്തിലെ ആകെ ഡാമുകളുടെ 55% (32,716) ഡാമുകൾ ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലാണ്. ഡാമുകളുടെ ശരാശരി ആയുസ് 50 വർഷമാണ്. ഇന്ത്യയിൽ 1,115 ഡാമുകളുടെ 50 വർഷ കാലാവധി 2025നകം തീരും. 4,250 ഡാമുകളുടെ കാലാവധി 2050ൽ തീരും. 64 ഡാമുകൾ 2050ൽ 150 വർഷം പഴക്കമുള്ളതാണ്. അതേസമയം കഴിഞ്ഞ 40 വർഷമായി ഡാമുകളുടെ നിർമാണം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടുമായുള്ള തർക്കവും നിയമപോരാട്ടവും റിപ്പോർട്ടിലുണ്ട്. 1895ൽ അണക്കെട്ട് നിർമിക്കുമ്പോൾ 50 വർഷത്തെ ആയുസാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടർന്ന് ഡീ കമ്മിഷൻ ചെയ്യാൻ നീക്കം നടന്നു. എന്നാൽ, ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കം തുടരുകയാണ്. അണക്കെട്ട് തകരുമെന്ന ഭീതി മൂലം ജലനിരപ്പ് താഴ്ത്തണമെന്നാണ് കേരളത്തിന്റെ വാദം. തമിഴ്നാട് ഇതിനു സമ്മതിക്കുന്നില്ല.

2009ൽ പുതിയ അണക്കെട്ട് പണിയണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും തമിഴ്നാട് എതിർത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തേ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാറിന്റെ സുരക്ഷാഭീഷണി പരിശോധിച്ചിരിക്കുന്നത്. 

മുല്ലപ്പെരിയാറിലെ പുതിയ അണക്കെട്ടു നിർമാണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളുമായി മുന്നോട്ടു പോകുകയാണ് കേരള സർക്കാർ. മുഖ്യമന്ത്രി തലത്തിലും സെക്രട്ടറി തലത്തിലും വൈകാതെ ചർച്ച നടക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ അടുത്തിടെ നിയമസഭയെ അറിയിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.