ഡബ്ലിൻ: അയർലൻഡിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിയുടെ പിന്തുണയോടുകൂടി മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി കാതറിൻ കൊണോളിക്ക് ചരിത്ര വിജയം. തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് അയർലൻഡിൻ്റെ പത്താമത് പ്രസിഡൻ്റായി കാതറിൻ തെരഞ്ഞെടുക്കപ്പെട്ടത്.
ഗോൾവേ സൗത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗമായിരുന്നു 67 വയസ് പ്രായമുള്ള കാതറിൻ. നേരത്തെ ലേബർ പാർട്ടി പ്രതിനിധിയായി ഗോൾവേ മേയർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി അയർലൻഡിലെ ഇടതുപക്ഷ കക്ഷികൾ ഒരുമിച്ചു പിന്തുണ നൽകിയ സ്ഥാനാർഥി കൂടിയാണ് കാതറിൻ.
പ്രധാന പ്രതിപക്ഷ കക്ഷികൾ ആയ ഷിൻ ഫൈൻ, ലേബർ പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി, വർക്കേഴ്സ് പാർട്ടി, സോഷ്യൽ ഡെമോക്രാറ്റ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് അയർലൻഡ്, പീപ്പിൾ ബിഫോർ പ്രോഫിറ്റ് ഉൾപ്പെടെയുള്ള ഇടതുപക്ഷ കക്ഷികളുടെയും ഗ്രീൻ പാർട്ടിയുടെയും പിന്തുണ കാതറിന് ഉണ്ടായിരുന്നു.
പോൾ ചെയ്ത വോട്ടുകളുടെ 63 ശതമാനം വോട്ട് നേടിയാണ് കാതറിൻ തിരഞ്ഞെടുക്കപ്പെട്ടത്. 9,14,143 വോട്ട് കാതറിൻ നേടിയപ്പോൾ തൊട്ടടുത്ത എതിരാളി ആയ ഹെതർ ഹംഫ്രീയ്ക്ക് ലഭിച്ചത് 23 ശതമാനം വോട്ടുകൾ മാത്രമാണ്. 4,24,987 വോട്ടുകളാണ് ഹെതറിനു ലഭിച്ചത്. ഭരണകക്ഷിയായ ഫിൻ ഗെയിലിൻ്റെ സ്ഥാനാർഥിയാണ് ഹെതർ.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്ക് നിർണായകമായിരുന്നു പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്. കുടിയേറ്റക്കാരെയും അഭയാർഥികളെയും പിന്തുണയ്ക്കുന്ന വ്യക്തിയാണ് കാതറിൻ.
ഞാന്‍ ആളുകളെ കേള്‍ക്കുകയും പ്രതികരിക്കുകയും അവശ്യഘട്ടങ്ങളില്‍ ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന പ്രസിഡന്റായിരിക്കുമെന്ന് ജയത്തിനുശേഷം കാതറിൻ കൊണോളി പ്രതികരിച്ചു. സമാധാനത്തിന് വേണ്ടി സംസാരിക്കുന്ന തൻ്റെ നിലപാട് നിഷ്പക്ഷതയുടേത് ആയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.