തിരുവനന്തപുരം: കോവിഡ് വാക്സിന് സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. അയ്യായിരത്തോളം അധ്യാപകരാണ് സംസ്ഥാനത്ത് വാക്സിന് എടുക്കാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തിൽ വാക്സിന് സ്വീകരിക്കാത്ത അധ്യാപകര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കുന്നതും സര്‍ക്കാര്‍ ആലോചിക്കുന്നു. ഈ തീരുമാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്യും.
അതേസമയം വാക്സിനെടുക്കാന്‍ വിസമ്മതമറിയിച്ച അധ്യാപകരെ പരിശോധിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. പരിശോധനയില്‍ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടാല്‍ കര്‍ശന നടപടിയെടുക്കാനാണ് നീക്കം. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം തത്കാലം വാക്സിന് സ്വീകരിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവരൊഴികെ എല്ലാവരും രണ്ട് ഡോസ് വാക്സിന് എടുക്കണമെന്നായിരുന്നു നിര്‍ദേശം.
അലര്‍ജി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ മൂലം വാക്സിന് എടുക്കാത്തവരാണോ അതോ വിശ്വാസപ്രശ്നം കൊണ്ട് മാറി നില്‍ക്കുന്നവരാണോ എന്നാണ് പരിശോധിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ഒരു കൂട്ടം അധ്യാപകര്‍ മാറിനില്‍ക്കുന്നുവെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്.
വാക്സിന് എടുക്കാത്ത അധ്യാപകരും ജീവനക്കാരും തെറ്റായ സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നതെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും അഭിപ്രായം. പുതിയ കോവിഡ് വകഭേദം ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എത്രയും വേഗം വാക്സിനേഷന് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26