സംസ്ഥാനത്ത് കേന്ദ്ര ഗ്രാന്റും സ്റ്റാംപ്ഡ്യൂട്ടിയും കുറഞ്ഞു; സര്‍ക്കാര്‍ വരുമാനത്തില്‍ 10,302 കോടിയുടെ ഇടിവ്

 സംസ്ഥാനത്ത് കേന്ദ്ര ഗ്രാന്റും സ്റ്റാംപ്ഡ്യൂട്ടിയും കുറഞ്ഞു; സര്‍ക്കാര്‍ വരുമാനത്തില്‍ 10,302 കോടിയുടെ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 10,302 കോടി രൂപയുടെ ഇടിവ്. അക്കൗണ്ടന്റ് ജനറലിന്റെ കണക്ക് പ്രകാരമുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ജിഎസ്ടി, വില്‍പന നികുതി, ലോട്ടറി, മദ്യം തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചെങ്കിലും കേന്ദ്ര ഗ്രാന്റുകളും സംസ്ഥാന സര്‍ക്കാര്‍ പിരിക്കുന്ന സ്റ്റാംപ് ഡ്യൂട്ടി കുറഞ്ഞതും ഇടിവിന് കാരണമായി. കൂടാതെ കേന്ദ്ര ഗ്രാന്റില്‍ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവും ഉണ്ടായി.

ജിഎസ്ടി വരുമാനം 2071 കോടി വര്‍ധിച്ചെങ്കിലും ലക്ഷ്യമിട്ടതിന്റെ 84 ശതമാനം മാത്രമാണിത്. ലോട്ടറി അടക്കമുള്ള നികുതി ഇതര വരുമാന സ്രോതസുകളില്‍ 1197 കോടിയുടെ വര്‍ധനവും ഉണ്ട്. എന്നാല്‍ ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനം വര്‍ധന വരുത്തിയത് സ്റ്റാംപ് ഡ്യൂട്ടിയില്‍ നിന്നും റജിസ്‌ട്രേഷന്‍ ഫീസില്‍ നിന്നുമുള്ള വരുമാനം 522 കോടി കുറയാന്‍ കാരണമായി.

ഓരോ വര്‍ഷവും വരുമാനം വര്‍ധിച്ച് വരുന്ന രീതിക്കാണ് ന്യായവില വര്‍ധന തടസമായത്. തിരിച്ചടി തിരിച്ചറിഞ്ഞ് ഇക്കൊല്ലം ബജറ്റില്‍ സര്‍ക്കാര്‍ ന്യായവില വര്‍ധന ഒഴിവാക്കിയിരുന്നു. കേന്ദ്രം വന്‍തോതില്‍ കടമെടുപ്പ് വെട്ടിക്കുറച്ചെന്ന് സര്‍ക്കാര്‍ പരാതിപ്പെടുമ്പോഴും മുന്‍ വര്‍ഷത്തേക്കാള്‍ 7389 കോടി രൂപ കൂടുതല്‍ കഴിഞ്ഞ വര്‍ഷം കടമെടുത്തിരുന്നു.

2022-23 ല്‍ 25,587 കോടിയും കഴിഞ്ഞ വര്‍ഷം 32,976 കോടിയുമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നും കടമെടുത്തത്. ചെലവ് മുന്‍ വര്‍ഷത്തേക്കാള്‍ 3103 കോടി രൂപ കുറയ്ക്കാനായി. സര്‍ക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരം 32,976 കോടി രൂപയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.