'സ്പോണ്‍സര്‍ ആര്, വരുമാനസ്രോതസ് എന്ത്?'; മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശ യാത്രയില്‍ ചോദ്യങ്ങളുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍

 'സ്പോണ്‍സര്‍ ആര്, വരുമാനസ്രോതസ് എന്ത്?'; മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശ യാത്രയില്‍ ചോദ്യങ്ങളുമായി കേന്ദ്ര മന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും സ്വകാര്യ വിദേശ യാത്രയില്‍ ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഇക്കാര്യത്തില്‍ സിപിഎം മറുപടി പറയണമെന്ന് ആവശ്യപ്പെട്ടാണ് മൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

യാത്രയുടെ സ്പോണ്‍സര്‍ ആരാണ്? സ്പോണ്‍സറുടെ വരുമാന സ്രോതസ് എന്ത്? മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും ചുമതല ആര്‍ക്കാണ് കൈമാറിയിരിക്കുന്നത്? എന്നീ ചോദ്യങ്ങളാണ് മുരളീധരന്‍ ഉന്നയിച്ചിരിക്കുന്നത്. വേനലില്‍ ജനം വലയുമ്പോള്‍ പിണറായി വിജയന്‍ ബീച്ച് ടൂറിസം ആഘോഷിക്കാന്‍ പോയിരിക്കുകയാണെന്നും അദേഹം ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള യാത്രയില്‍ പാര്‍ട്ടി നിലപാട് എന്താണെന്നും മുരളീധരന്‍ ചോദിച്ചു.

ഇക്കാര്യത്തില്‍ സീതാറാം യെച്ചൂരി ഒന്നും മിണ്ടിയിട്ടില്ല. യാത്രയുടെ ചെലവ് എവിടെ നിന്ന് എന്ന് വ്യക്തമാക്കണം. ചൂട് കാരണം ജനം മരിക്കുമ്പോഴാണോ മുഖ്യമന്ത്രി ഇത്തരം ബീച്ച് ടൂറിസത്തിന് പോകുന്നത്. മാസപ്പടി ആരോപണത്തിലെ വിജിലന്‍സ് അന്വേഷണം ആവശ്യം തള്ളിയത് അഡ്ജസ്റ്റ്‌മെന്റാണെന്നും വി. മുരളീധരന്‍ ആരോപിച്ചു.

ഇന്നലെ പുലര്‍ച്ചെയാണ് മുഖ്യമന്ത്രിയും കുടുംബവും നെടുമ്പാശേരിയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. ഇന്തോനേഷ്യയിലേക്കാണ് ആദ്യം പോയത്. ഈ മാസം 12 വരെ അവിടെ തുടരും. 12 മുതല്‍ 18 വരെ സിംഗപ്പൂരില്‍ ചെലവഴിക്കും. 19 മുതല്‍ 21 വരെ യുഎഇ സന്ദര്‍ശിക്കും. ശേഷം കേരളത്തിലേക്ക് മടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.