ഒമിക്രോണ്‍ വ്യാപനം: തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; നാളെ മുതല്‍ രാത്രികാല ലോക്ഡൗണ്‍

ഒമിക്രോണ്‍ വ്യാപനം: തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; നാളെ മുതല്‍ രാത്രികാല ലോക്ഡൗണ്‍

ചെന്നൈ: ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്.

ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് ശനിയാഴ്ചയാക്കും. നാളെ മുതല്‍ രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ അവശ്യ സേവനങ്ങള്‍ മാത്രമേ ലഭ്യമാകൂ. കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍ ഹോട്ടലുകള്‍, സിനിമാ തീയേറ്ററുകള്‍ തുടങ്ങിയവയ്ക്കും രാത്രി പത്ത് മണിക്ക് ശേഷം പ്രവര്‍ത്തിക്കാന്‍ അനുവാദമില്ല. സ്‌കൂളുകളും അടയ്ക്കും. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകള്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തും. പാല്‍, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങള്‍ക്ക് വിലക്കില്ല. പെട്രോള്‍ പമ്പുകള്‍ക്കും ഗ്യാസ് സ്റ്റേഷനുകള്‍ക്കും മുഴുവന്‍ സമയം പ്രവര്‍ത്തിക്കാം.

നിയന്ത്രണങ്ങളുടെ ഭാഗമായി വാളയാര്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തികളില്‍ തമിഴ്‌നാട് പരിശോധന കര്‍ശനമാക്കിയിരുന്നു. രണ്ടു വാസ്‌കിനെടുത്ത സര്‍ട്ടിഫിക്കറ്റോ ആര്‍ടിപിസിആര്‍ പരിശോധനാ ഫലമോ തമിഴ് നാട് യാത്രയ്ക്ക് നിര്‍ബന്ധമാക്കി. ആദ്യ ദിവസങ്ങളില്‍ ആരെയും മടക്കി അയക്കുന്നില്ലെങ്കിലും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.

സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവരോടാണ് ഇപ്പോള്‍ രേഖകള്‍ ആവശ്യപ്പെടുന്നത്. തമിഴ് നാട്ടിലേക്ക് പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ വരെ മുമ്പെടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ കൈയ്യില്‍ കരുതണം. രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് അതിര്‍ത്തി നിയന്ത്രണം ശക്തമാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.