വരുന്നു ചിപ്പുള്ള ഇ-പാസ്പോര്‍ട്ട്; ഇനി ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാവും

വരുന്നു ചിപ്പുള്ള ഇ-പാസ്പോര്‍ട്ട്; ഇനി ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാവും

ന്യൂഡല്‍ഹി: രാജ്യത്ത് ഇ-പാസ്പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി വിദേശകാര്യ മന്ത്രാലയം. ഇലക്ട്രോണിക്ക് ചിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ആധുനിക സുരക്ഷ സംവിധാനങ്ങളോടു കൂടിയതാണ് ഇ-പാസ്‌പോര്‍ട്ട്. മികച്ച സുരക്ഷയോടൊപ്പം അന്താരാഷ്ട്ര തലത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ കൂടുതല്‍ എളുപ്പത്തിലാക്കാന്‍ ഇ-പാസ്പോര്‍ട്ട് സഹായിക്കും.

പാസ്പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഇ-പാസ്പോര്‍ട്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. ഇന്ത്യ ഇ-പാസ്പോര്‍ട്ടിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ വക്കിലാണ് നാമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.

2019 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്ത് ചിപ്പുകളുള്ള ഇ-പാസ്പോര്‍ട്ട് സംവിധാനം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത്. സുരക്ഷിതമായ ബയോമെട്രിക് ഡാറ്റകളടങ്ങുന്ന ഇ-പാസ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ആഗോള തലത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ എളുപ്പത്തിലാക്കുമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ട്വീറ്റ് ചെയ്തു.
പൗരന്‍മാരുടെ വ്യക്തി വിവരങ്ങള്‍ ഇ-പാസ്പോര്‍ട്ടുകളിലെ ചിപ്പുകളില്‍ ഡിജിറ്റലായി സ്റ്റോര്‍ ചെയ്യപ്പെടും. ഇത് പാസ്പോര്‍ട്ട് ബുക്ക്ലെറ്റുമായും ബന്ധിപ്പിച്ചിരിക്കും. ഈ വിവരങ്ങളില്‍ എന്തെങ്കിലും കൃത്രിമം കാണിക്കാന്‍ ശ്രമിച്ചാല്‍ പാസ്പോര്‍ട്ട് പരിശോധനകളില്‍ ഇത് പിടിക്കപ്പെടും. ഇത് പാസ്പോര്‍ട്ട് തട്ടിപ്പിന് തടയിടുകയും പരിശോധനകള്‍ കൂടുതല്‍ ആധികാരികവും വേഗത്തിലുമാക്കാനും സഹായിക്കും. ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാനായി നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്താകെ 555 പാസ്പോര്‍ട്ട് കേന്ദ്രങ്ങളും 36 പാസ്പോര്‍ട്ട് ഓഫീസുകളും, 93 പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളും 426 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളും ഉണ്ട്. ഇവയെല്ലാം തന്നെ ഇനി മുതല്‍ ഇ-പാസ്പോര്‍ട്ട് ശ്യംഖലയുടെ ഭാഗമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.