കാന്തപുരത്തിന്റെ മര്‍ക്കസ് നോളജ് സിറ്റിയിലെ തകര്‍ന്നു വീണ കെട്ടിടം നിര്‍മ്മിച്ചത് തോട്ട ഭൂമിയില്‍; രേഖകള്‍ പുറത്ത്

കാന്തപുരത്തിന്റെ മര്‍ക്കസ് നോളജ് സിറ്റിയിലെ തകര്‍ന്നു വീണ കെട്ടിടം നിര്‍മ്മിച്ചത് തോട്ട ഭൂമിയില്‍; രേഖകള്‍ പുറത്ത്

ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരം നിര്‍മാണാവശ്യത്തിന് ഉപയോഗിക്കാനാവാത്ത ഭൂമിയാണിതെന്ന് രേഖകളില്‍ നിന്നും വ്യക്തം.

കോഴിക്കോട്: കാന്തപുരത്തിന്റെ മര്‍ക്കസ് നോളജ് സിറ്റി കൂടുതല്‍ വിവാദങ്ങളിലേക്ക്. ഇവിടെ നിര്‍മാണത്തിനിടെ തകര്‍ന്ന് വീണ കെട്ടിടം നിലനിന്നത് തോട്ട ഭൂമിയിലെന്നതിന്റെ രേഖകള്‍ പുറത്ത്. നോളജ് സിറ്റിയിലെ ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി കെട്ടിടം നിര്‍മിക്കാനായി നല്‍കിയ അപേക്ഷയില്‍ കോടഞ്ചേരി വില്ലേജില്‍ നിന്ന് നല്‍കിയ കൈവശാവകാശ രേഖയിലാണ് തോട്ട ഭൂമിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷന്‍ 81 പ്രകാരം ഇളവ് അനുവദിച്ച ഭൂമിയെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍മാണാവശ്യത്തിന് ഉപയോഗിക്കാനാവാത്ത ഭൂമിയാണിതെന്ന് രേഖകളില്‍ നിന്നും വ്യക്തമാണ്. എന്നിട്ടും കമ്പനി ഈ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു.

അതേസമയം ഭൂപരിഷ്‌കരണ നിയമ പ്രകാരം ഇളവ് അനുവദിച്ച് തോട്ടഭൂമി എന്ന് രേഖപ്പെടുത്തിയതിനാല്‍ മര്‍ക്കസ് സിറ്റിക്കായി നിര്‍മാണാനുമതി നല്‍കാവുന്നതാണോ എന്ന് റവന്യൂ അധികാരികളില്‍ നിന്ന് രേഖ ഹാജരാക്കാന്‍ കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍ അത്തരമൊരു രേഖ കിട്ടില്ലെന്നതിനാല്‍ അനുമതിയില്ലാതെ പണി തുടങ്ങുകയായിരുന്നു. നിര്‍മാണം രണ്ടാം നിലയില്‍ എത്തിയപ്പോഴാണ് ഒരു ഭാഗം തകര്‍ന്ന് വീണത്. പിന്നാലെ പഞ്ചായത്ത് സ്റ്റോപ് മെമ്മോയും നല്‍കി.

ഇതിനിടെ കോടഞ്ചേരി വില്ലേജിലെ തോട്ടഭൂമി ക്രമക്കേട് സ്ഥിരീകരിച്ച് വില്ലേജ് ഓഫീസര്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ കത്തും പുറത്ത് വന്നു. കോടഞ്ചേരി വില്ലേജില്‍ വെഞ്ചേരി റബ്ബര്‍ എസ്റ്റേറ്റ് എന്ന് കാണിക്കുന്ന ആധാരങ്ങളില്‍ നോളജ് സിറ്റി എന്നറിയപ്പെടുന്ന സ്ഥലത്ത് വ്യത്യസ്ത വ്യക്തികളുടെയും കമ്പനികളുടെയും പേരില്‍ ഹോട്ടലുകള്‍, മെഡിക്കല്‍ കോളജ്, സ്‌കൂളുകള്‍, ഫ്ളാറ്റുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നീ ബില്‍ഡിങുകള്‍ നിര്‍മിച്ചിട്ടുണ്ട്.

ഇവയ്ക്കൊന്നും മതിയായ രേഖകള്‍ ലഭ്യമല്ലാത്തതിനാല്‍ തോട്ട ഭൂമി തരം മാറ്റിയതുമായി ബന്ധപ്പെട്ട നടപടി സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്നും കത്തില്‍ വില്ലേജ് ഓഫീസര്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ നിയമ വിരുദ്ധമായി കെട്ടിടം നിര്‍മിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തിരുന്നോയെന്നും സംശയിക്കുന്നുണ്ട്.

കോടഞ്ചേരി വില്ലേജില്‍ ഉള്‍പ്പെട്ടിട്ടുളള എല്ലാ ടിഎല്‍ബി കേസുകളിലെയും രേഖകള്‍ ലഭ്യമാക്കി ഫീല്‍ഡ് പരിശോധന നടത്തി ഏതൊക്കെ ഭൂമിയാണ് ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവ് അനുവദിച്ചതെന്ന് കണ്ടെത്തി നിയമവിരുദ്ധമായി തരംമാറ്റം നടത്തിയ ഭാഗങ്ങളില്‍ നടപടികള്‍ സ്വീകരിക്കുക എന്നതാണ് ഇനിയെടുക്കാവുന്ന നടപടിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.