ന്യൂഡല്‍ഹി: വീഴ്ച സംഭവിച്ചത് ഇന്‍ഡിഗോയുടെ ഭാഗത്തുനിന്നാണെന്ന് വ്യക്തമാക്കി സിഇഒ പീറ്റര്‍ എല്‍ബേഴ്സ്. വ്യോമയാന മന്ത്രാലയവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്‍ഡിയോ സിഇഒ ഇക്കാര്യം സമ്മതിച്ചത്. ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍വച്ച് വ്യോമയാന മന്ത്രിയും ഡിജിസിഐ അധികൃതരും ഇന്‍ഡിഗോ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
യോഗത്തില്‍ ഇന്‍ഡിഗോയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് വ്യോമയാന മന്ത്രാലയവും ഡിജിസിഐയും നടത്തിയത്. കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചകള്‍ അവര്‍ ഒന്നൊന്നായി വ്യക്തമാക്കി. എഫ്ഡിടിഎല്ലിന്റെ പുതിയ വ്യവസ്ഥകള്‍ പ്രകാരം പല സര്‍വീസുകളും പുനക്രമീകരിക്കാനും പൈലറ്റുമാരുടെയും എയര്‍ഹോസ്റ്റസുമാരുടെയും ഡ്യൂട്ടി സമയമടക്കം ക്രമീകരിക്കാനും ഇന്‍ഡിഗോയ്ക്ക് കഴിഞ്ഞില്ല.
ഇതിലെല്ലാം പാളിച്ച സംഭവിച്ചു എന്നാണ് ഡിജിസിഐ റിപ്പോര്‍ട്ട്. കോസ്റ്റ് കട്ടിങിന്റെ ഭാഗമായി പുതിയ പൈലറ്റുമാരെയും ക്രൂ ജീവനക്കാരെയും ജോലിക്കെടുക്കുന്നത് അടക്കം ഇന്‍ഡിഗോ നിര്‍ത്തിവച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇന്‍ഡിഗോ സര്‍വീസുകള്‍ തടസപ്പെടാന്‍ കാരണമായി എന്നാണ് യോഗത്തില്‍ ഡിജിസിഐ ചൂണ്ടിക്കാണിച്ചത്. ഇതിന് പിന്നാലെ ഇന്‍ഡിഗോയ്ക്ക് ഡിജിസിഎ രണ്ടാമത്തെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.
യോഗത്തിന് ശേഷം ശനിയാഴ്ച രാത്രിയോടെയാണ് ഇന്‍ഡിഗോ സിഇഒയ്ക്ക് തന്നെ നേരിട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിന് ഞായറാഴ്ച രാത്രിക്കകം തന്നെ പീറ്റര്‍ എല്‍ബേഴ്സ് മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.