നാല്പത്തിയൊൻപതാം മാർപാപ്പ വി. ഗെലാസിയസ് (കേപ്പാമാരിലൂടെ ഭാഗം-50)

നാല്പത്തിയൊൻപതാം മാർപാപ്പ വി. ഗെലാസിയസ് (കേപ്പാമാരിലൂടെ ഭാഗം-50)

തിരുസഭയുടെ തലവനായുള്ള ഗെലാസിയസ് മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് സഭ ദുര്‍ഘടമായ വിഷമസന്ധിയിലൂടെ കടന്നുപ്പോയ കാലഘട്ടത്തിലായിരുന്നു. ആര്യന്‍ പാഷണ്ഡതയെ അംഗീകരിക്കുകയും ക്രിസ്തു ദൈവപുത്രനല്ലയെന്നും മറിച്ച് സൃഷ്ടികളില്‍വെച്ച് ഏറ്റവും ഉത്തമമായ സൃഷ്ടിയാണെന്നും പഠിപ്പിച്ച ആര്യന്‍ പഠനങ്ങളില്‍ വിശ്വസിക്കുകയും ചെയ്ത ബാര്‍ബേറിയന്‍ രാജാക്കന്മാരയിരുന്നു യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഭരിച്ചിരുന്നത്. ഒസ്‌ത്രോഗോഥ് ഗോത്രവംശജനായിരുന്ന തെയോഡോറിക്കായിരുന്നു ഇറ്റലിയുടെ ഭൂരിഭാഗം ദേശങ്ങളെയും നിയന്ത്രിച്ചിരുന്നത്. ഈ അവസ്ഥാവിശേഷങ്ങള്‍ അനേകം അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നതിനും വൈദികരുടെ എണ്ണത്തിലും ആവശ്യ സാധനങ്ങളുടെ ലഭ്യതയിലും ഗണ്യമായി കുറവുണ്ടാകുന്നതിനും കാരണമായി. എന്നിരുന്നാലും ഗെലാസിയസ് മാര്‍പ്പാപ്പ തെയോഡോറിക്കുമായി സൗഹൃദം സ്ഥാപിക്കുകയും സഭാകാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല, പവങ്ങളെ സഹായിക്കുന്നതിനായി തന്റെ സ്വകാര്യ സമ്പത്തും പേപ്പല്‍ എസ്റ്റേറ്റുകളില്‍ നിന്നു ലഭിച്ചിരുന്ന വരുമാനവും തെയോഡോറിക്ക് രാജാവ് ക്ഷാമം പരിഹരിക്കുവാന്‍ നല്‍കിയ സഹായങ്ങളും നിസ്തുലമായി ഉപയോഗിച്ചു. വൈദികരുടെ എണ്ണത്തിലുണ്ടായ ക്ഷാമം പരിഹരിക്കുവാന്‍ തിരുപ്പട്ട സ്വീകരണത്തിനുള്ള നടപടിക്രമങ്ങളിലും മാനദണ്ഡങ്ങളിലും താത്ക്കാലികമായി മാര്‍പ്പാപ്പ ഇളവുകള്‍ നല്കി.


സഭയെയും മാര്‍പ്പാപ്പയെയും അലട്ടിയിരുന്ന മറ്റൊരു പ്രശ്‌നമായരുന്നു പൗരസ്ത്യസഭയില്‍ പ്രത്യേകിച്ച് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഉടലെടുത്ത അക്കാസിയന്‍ ശീശ്മ പരിഹരിക്കപ്പെടാതെ നിലനിന്നിരുന്നു എന്നത്. അക്കാസിയന്‍ ശീശ്മക്കെതിരെ ഫെലിക്‌സ് മൂന്നാമന്‍ മാര്‍പ്പാപ്പയെപ്പോലെതന്നെ വിട്ടുവീഴ്ച്ചയില്ലാത്തതും കര്‍ക്കശവുമായ നിലപാടുകളാണ് സ്വീകരിച്ചത്. കോണ്‍സ്റ്റാന്റിനോപ്പളിന്റെ പാത്രിയാര്‍ക്കീസും അക്കാസിയന്‍ ശീശ്മയുടെ കാരണക്കാരനുമായ അക്കാസിയസ് പാത്രിയാര്‍ക്കീസിനുമേല്‍ ഫെലിക്‌സ് മൂന്നാമന്‍ മാര്‍പ്പാപ്പ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ അദ്ദേഹത്തിന്റെ മരണാനുന്തരമായി നീക്കം ചെയ്യുന്നതിനായുള്ള യാഥാസ്ഥിതനും സഭാപഠനങ്ങളെ അംഗീകരിക്കുന്നവനുമായ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാക്കീസിന്റെ അനുനയശ്രമങ്ങളെ മാര്‍പ്പാപ്പ ശക്തമായി എതിര്‍ത്തു. അക്കാസിയസിന്റെയും മോണൊഫിസിറ്റിസം എന്ന പാഷണ്ഡതയും ചാല്‍സിഡണ്‍ സൂനഹദോസില്‍ ഉരുത്തിരഞ്ഞ തിരുസഭയുടെ പഠനങ്ങളും യോജിപ്പിക്കുവാനുള്ള പരിശ്രമങ്ങളില്‍ പങ്കുചേര്‍ന്ന മറ്റു മെത്രാന്മാരുടെയും നാമങ്ങള്‍ വി. കുര്‍ബാനയുടെ കൂദാശക്രമത്തില്‍ നിന്നും മറ്റു പ്രാര്‍ത്ഥനകളില്‍നിന്നും നീക്കം ചെയ്യുന്നതുവരെ ഒരു തരത്തിലുള്ള അനുരജ്ഞനവും സാധ്യമാവില്ലെന്ന് ഗെലാസിയസ് മാര്‍പ്പാപ്പ ശക്തമായ നിലപാടെടുത്തു. അക്കാസിയാസ് പാത്രിയാര്‍ക്കീസിനെ സഭാഭ്രഷ്ട് ചെയ്തത് കാനോനികപരമല്ലെന്ന് പൗരസ്ത്യസഭയിലെ പല മെത്രാന്മാരും നിലപാടെടുത്തിരുന്നുവെങ്കിലും പാത്രിയാര്‍ക്കീസിന്റെ സഭാഭ്രഷ്ട് നിലനില്‍ക്കുന്നതാണ് എന്ന നിലപാടില്‍ നിന്ന് പുറകിലോട്ടുപോകുവാന്‍ മാര്‍പ്പാപ്പ തയ്യാറായില്ല.

ഗെലാസിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണകാലം പൗരസ്ത്യ റോമാ സാമ്രാജ്യവുമയുള്ള ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ വന്ന കാലഘട്ടം കൂടിയായിരുന്നു. അനസ്താസിയസ് ഒന്നാമന്‍ ചക്രവര്‍ത്തിയുമായുള്ള മാര്‍പ്പാപ്പയുടെ ബന്ധം ഊഷ്മളമാകുന്നതിനുപകരം വഷളായി വന്നു. ഇത് റോമും പൗരസ്ത്യസഭയും തമ്മിലുള്ള ബന്ധത്തെയും സാരമായി ബാധിച്ചു. പൗരസ്ത്യ മെത്രാന്മാര്‍ സഭയെ ഇത്തരമൊരു സന്നിഗ്ദാവസ്ഥയില്‍ കൊണ്ടുവന്നെത്തിച്ചതിന്റെ കാരണക്കാരന്‍ ഗെലാസിയസ് മാര്‍പ്പാപ്പയാണെന്ന് അദ്ദേഹത്തെ കുറ്റുപ്പെടുത്തി. മാത്രമല്ല റോമിലെ ചില സ്വാധീന മേഘലകളില്‍നിന്നുപോലും മാര്‍പ്പാപ്പയ്‌ക്കെതിരെ ചില മുറുമുറുപ്പുകള്‍ ഉയര്‍ന്നുവരുവാന്‍ തുടങ്ങിയത് അദ്ദേഹത്തെ അക്കാസിയന്‍ ശീശ്മയെ യുക്തിപരമായ രീതിയില്‍ സമീപിക്കുവാന്‍ നിര്‍ബന്ധിതനാക്കി. ഏ.ഡി. 494-ല്‍ റോമില്‍ സമ്മേളിച്ച സിനഡില്‍വെച്ച് ഫെലിക്‌സ് മൂന്നാമന്‍ മാര്‍പ്പായാല്‍ തന്റെ പ്രതിനിധികളായി കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അയക്കപ്പെടുകയും എന്നാല്‍ പിന്നീട് തങ്ങളുടെ ദൗത്യം തെറ്റായി നിര്‍വ്വഹിച്ചതിനാല്‍ ഫെലിക്‌സ് മാര്‍പ്പാപ്പയാല്‍ സഭഭ്രഷ്ടരാക്കപ്പെടുകയും ചെയ്തവരില്‍ ഒരാളെ സഭാഭ്രഷ്ട് ചെയ്ത നടപടി റദ്ദുചെയ്തു. അടുത്ത വര്‍ഷം റോമില്‍ സമ്മേളിച്ച സിനഡില്‍വെച്ചാണ് ഗെലാസിയസ് മാര്‍പ്പാപ്പയെ ക്രിസ്തുവിന്റെ വികാരി എന്ന് വിശേഷിപ്പിച്ചത്.

ഗെലാസിയസ് മാര്‍പ്പാപ്പ അനസ്താസിയസ് ഒന്നാമന്‍ ചക്രവര്‍ത്തിക്ക് എഴുതിയ വളരെ പ്രശസ്തമായ ഒരു കത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു. അതായത്, ഈ ലോകത്തെ രണ്ടു തരത്തിലുള്ള ശക്തികളാണ് ഭരിക്കുന്നത്. ഒന്ന് മാര്‍പ്പാപ്പ കേന്ദ്രീകൃതമായട്ടുള്ള ആത്മീയ അധികാരവും മറ്റൊന്ന് ചക്രവര്‍ത്തി കേന്ദ്രീകൃതമായിട്ടുള്ള ഭൗതീക അധികാരവും. ഈ രണ്ടു അധികാരങ്ങളുടെയും ഉത്ഭവം ദൈവത്തില്‍ നിന്നാണ് എന്നിരിുന്നാലും ഇവ രണ്ടും അതിന്റെതായ തലത്തില്‍ സ്വതന്ത്രമാണ് എങ്കിലും ഭൗതീക തലത്തിന് രക്ഷ പ്രധാനം ചെയ്യുന്നതിനാല്‍ ആത്മീയ അധികാരമാണ് ആന്തരികമായി ഭൗതീക അധികാരത്തെക്കാളും ഉയര്‍ന്നതെന്നും മാര്‍പ്പാപ്പ പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ ഈ വീക്ഷണം മധ്യകാലഘട്ടത്തില്‍ സഭയില്‍ ശക്തമായ സ്വാധീനം ചെലുത്തിയ ഒരു വീക്ഷണമായിരുന്നു.

ചാല്‍സിഡണ്‍ സൂനഹദോസിന്റെ പഠനങ്ങളുടെ ബലത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളിന് റോമിന് തുല്യമായ സ്ഥാനവും മഹത്വവുമുണ്ടെന്നും ക്രിസ്തീയ ലോകത്തില്‍ റോമിനു തൊട്ടുതാഴെയുള്ള സ്ഥാനമാണെന്നുമുള്ള കോണ്‍സ്റ്റാന്റിനോപ്പിളിന്റെ വാദമുഖങ്ങളെ അംഗീകരിക്കുവാന്‍ ഗെലാസിയസ് ഒന്നാമന്‍ മാര്‍പ്പാപ്പ തന്റെ മുന്‍ഗാമികളെപ്പോലെ തയ്യാറായില്ല. മാര്‍പ്പാപ്പയുടെ സവിശേഷാധികാരത്തെ എല്ലാത്തരത്തിലുമുള്ള ഭീഷണികളില്‍നിന്നും സംരക്ഷിക്കുന്നതിന് അദ്ദേഹം ബധശ്രദ്ധാലുവായിരുന്നു.

ഗെലാസിയസ് മാര്‍പ്പാപ്പ ശക്തനായ എഴുത്തുകാരനും ദൈവശാസ്ത്രജ്ഞനുമായിരുന്നു. മാര്‍പ്പാപ്പ ഭരണത്തിലായിരുന്ന കാലത്ത് അദ്ദേഹം കര്‍ക്കശക്കാരനായ ഭരണാധികാരിയും അജപാലകനുമായാണ് പൊതുവേ അറിയപ്പെട്ടിരുന്നതെങ്കിലും അദ്ദേഹത്തിന്റെ സമകാലീനര്‍ വ്യക്തിപരമായ ജീവിതത്തില്‍ അദ്ദേഹം തികച്ചും എളിമ നിറഞ്ഞ വ്യക്തിയും പാവങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും പരിത്യാഗപ്രവര്‍ത്തികള്‍ക്ക് ജീവിതത്തില്‍ പ്രാധാന്യം നല്കുകയും ചെയ്ത വ്യക്തിയായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഏ.ഡി. 496 നവംബര്‍ 21-ാം തീയതി കാലം ചെയ്ത ഗെലാസിയസ് ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ഭൗതീകശരീരം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അടക്കം ചെയ്തു.


St. Gelasius I succeeded Felix on March 1, 492. Gelasius was an African who took a firm stance in the Acacian Schism against the patriarch of Constantinople. Gelasius inherited a tough ecclesiastical and political situation. The Acacian Schism showed no signs of abating and the barbarian kings, including Theodoric, the king of the Ostrogoths, were Arian. Gelasius upheld papal primacy and refused to bend in the Acacian Schism. He also wrote a letter to Anastasius, the emperor, describing his view of the relationship between the emperor and the pope. In Gelasius’s view, both the emperor and pope were the leaders of the temporal and spiritual spheres, respectively, and their authority derived from God; however, since the temporal is subordinate to the spiritual, the pope’s authority extended beyond the emperor and not vice versa. This theological theory had a profound influence on the church in the Middle Ages. Gelasius was a prolific theologian and correspondent; around forty extant letters and eighteen Mass formularies are attributed to him. He died on November 21, 496

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.