ഹെര്‍ണിയാ രോഗികളുടെ സഹായ മധ്യസ്ഥനായ വിശുദ്ധ കോണ്‍റാഡ്

ഹെര്‍ണിയാ രോഗികളുടെ സഹായ മധ്യസ്ഥനായ  വിശുദ്ധ കോണ്‍റാഡ്

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 19

ഫ്രാന്‍സിസ്‌കന്‍ മൂന്നാം വിഭാഗത്തില്‍പ്പെട്ട ഒരു സന്യാസിയായിരുന്നു വിശുദ്ധ കോണ്‍റാഡ്. ഇറ്റലിയിലെ പിയാസെന്‍സായിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു ജനനം. ചെറുപ്പത്തിലേ വിവാഹം കഴിച്ചു.

നായാട്ട് അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു. ഒരിക്കല്‍ തന്റെ സേവകരോട് ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കണ്ടാമൃഗത്തെ വെടിവയ്ക്കാന്‍ അദ്ദേഹം ആജ്ഞാപിച്ചു. വെടിയുണ്ടയേറ്റ് കുറ്റിക്കാടിന് തീപിടിക്കുകയും കാറ്റുനിമിത്തം തീ പടര്‍ന്ന് അടുത്തുള്ള വയലുകളും വനങ്ങളും കത്തി നശിക്കുകയും ചെയ്തു.

അവിടെയുണ്ടായിരുന്ന ഒരു ഭിക്ഷുവാണ് തീ കൊടുത്തതെന്നു കരുതി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും വിചാരണ നടത്തി കൊല്ലാന്‍ വിധിക്കുകയും ചെയ്തു. ആ സാധു ഭിക്ഷുവിനെ കൊലക്കളത്തിലേക്ക് ആനയിക്കുമ്പോള്‍ ദുഖാര്‍ത്തനായ കോണ്‍റാഡ് തന്റെ കുറ്റം ഏറ്റുപറഞ്ഞ് ആ ഭിക്ഷുവിനെ സ്വതന്ത്രനാക്കുകയും തന്റെ സ്വത്തെല്ലാം വിറ്റ് അഗ്‌നിയാലുണ്ടായ നഷ്ടം നികത്തുകയും ചെയ്തു.

ഇതോടെ ദരിദ്രനായിത്തീര്‍ന്ന കോണ്‍റാഡും ഭാര്യയും ഒരു കുടിലില്‍ താമസമുറപ്പച്ചു. പിന്നീട് ഇരുവരും ആത്മീയ ജീവിതം നയിക്കാന്‍ തീരുമാനമെടുത്തു. ഭാര്യ ക്ലാര മഠത്തില്‍ ചേര്‍ന്നു. കോണ്‍റാഡ് ആദ്യം റോമായിലേക്കും അനന്തരം സിസിലിയിലേക്കും പോയി. അവിടെ വിശുദ്ധ മാര്‍ട്ടിന്റെ നാമധേയത്തിലുള്ള ഒരു ആതുരാലയത്തില്‍ ശുശ്രൂഷ ചെയ്തു പോന്നു. അദ്ദേഹത്തിന്റെ സുഹൃത്തും ധനികനുമായിരുന്ന ഒരാള്‍ നിര്‍മ്മിച്ച ആശ്രമത്തിലായിരുന്നു താമസം. മുപ്പതു വര്‍ഷത്തെ കഠിന തപസിനു ശേഷം വിശുദ്ധന്‍ ദിവംഗതനായി.

1515 ല്‍ പത്താം ലെയോന്‍ മാര്‍പ്പാപ്പാ നോട്ടോ നഗരത്തിന് കോണ്‍റാഡിന്റെ തിരുനാള്‍ ആഘോഷിക്കാന്‍ അനുമതി നല്‍കി. എട്ടാം ഉര്‍ബന്‍ മാര്‍പ്പാപ്പാ പ്രസ്തുതാവകാശം ഫ്രാന്‍സിസ്‌ക്കന്‍ സഭയ്ക്ക് മുഴുവനായി അനുവദിച്ചു. ഫെബ്രുവരി 19നാണ് വിശുദ്ധ കോണ്‍റാഡിന്റെ തിരുനാള്‍ ആചരിച്ചു വരുന്നത്. ഹെര്‍ണിയാ രോഗമുള്ളവരുടെ സഹായ മധ്യസ്ഥനാണ് വിശുദ്ധ കോണ്‍റാഡ്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്രാന്‍സിലെ ബലീനാ

2. സ്‌പെയിനിലെ ബെയാത്തൂസ്

3. ബെനവെന്തോ ബിഷപ്പായ ബാര്‍ബത്തൂസ്

4. സൈപ്രസില്‍ സോലിയിലെ പ്രഥമ ബിഷപ്പായ ഒക്‌സീബിയൂസ്.

അനുദിന വിശുദ്ധര്‍ എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.