ഉക്രെയ്‌നെ വേഗം കീഴ്‌പ്പെടുത്താന്‍ റഷ്യ 'ഫാദര്‍ ഒഫ് ഓള്‍ ബോംബ്സ്' പ്രയോഗിക്കുമോ?.. ആശങ്കയോടെ ലോകം

ഉക്രെയ്‌നെ വേഗം കീഴ്‌പ്പെടുത്താന്‍ റഷ്യ 'ഫാദര്‍ ഒഫ് ഓള്‍ ബോംബ്സ്'  പ്രയോഗിക്കുമോ?.. ആശങ്കയോടെ ലോകം

കീവ്: റഷ്യന്‍ അധിനിവേശത്തിനെതിരെ പ്രത്യാക്രമണം തുടരുമെന്ന ഉക്രെയ്ന്‍ നിലപാടിലും റഷ്യന്‍ യുദ്ധ വിമാനങ്ങളും ടാങ്കുകളും തകര്‍ത്തതിലും പ്രകോപിതരായി റഷ്യ തങ്ങളുടെ തുറുപ്പ് ചീട്ട് പുറത്തെടുക്കുമോ എന്ന ആശങ്ക ഉയരുന്നു.

ലോകം കണ്ടതില്‍ വച്ച് ഏറ്റവും മാരകമായ റഷ്യന്‍ നിര്‍മിതിയായ ഫാദര്‍ ഒഫ് ഓള്‍ ബോംബ്സ് (എഫ്.ഒ.എ.ബി) എന്നറിയപ്പെടുന്ന ആണവേതര ബോംബ് റഷ്യ യുക്രെയിനിന് നേരെ പ്രയോഗിക്കുമോ എന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍.

മാരകമായ പ്രഹര ശേഷിയുള്ള എഫ്.ഒ.എ.ബി ഉക്രെയ്‌നെതിരെ പ്രയോഗിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പദ്ധതിയിടുന്നുവെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മോണ്‍സ്റ്റര്‍ ബോംബ് എന്നാണ് എഫ്.ഒ.എ.ബിയുടെ മറ്റൊരു വിശേഷണം. യുദ്ധവിമാനങ്ങളില്‍ നിന്നാണ് ഇത് സാധാരണയായി പ്രയോഗിക്കുന്നത്. 44 ടണ്ണിലധികം ടിഎന്‍ടിയ്ക്ക് തുല്യമായ സ്‌ഫോടന ശേഷിയുള്ളതാണ് എഫ്.ഒ.എ.ബി.

വിമാനങ്ങളില്‍ നിന്ന് താഴേക്കിടുമ്പോള്‍ അന്തരീക്ഷത്തില്‍ തന്നെ പൊട്ടിത്തെറിക്കുകയും ആണവായുധത്തിന് സമാനമായ പ്രഹരമുണ്ടാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം 2007 ലാണ് റഷ്യ എഫ്.ഒ.എ.ബി ആദ്യമായി പരീക്ഷിക്കുന്നത്. മുന്‍പ് സിറിയയില്‍ ഇത് പ്രയോഗിച്ചുവെന്ന് റഷ്യ അവകാശപ്പെടുന്നു.

അമേരിക്ക നിര്‍മിച്ച മദര്‍ ഒഫ് ഓള്‍ ബോംബ്സ് (എം.ഒ.എ.ബി) എന്ന ബോംബിനേക്കാള്‍ ഏറെ മാരകമാണ് എഫ്.ഒ.എ.ബി. എം.ഒ.എ.ബിയേക്കാള്‍ നാലിരട്ടി പ്രഹരശേഷി ഇതിനുണ്ട്. 2017 ല്‍ ഐ.എസിനെതിരെയാണ് അമേരിക്ക ആദ്യമായി എം.ഒ.എ.ബി പ്രയോഗിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.