രാജ്യത്ത് ആകെ എട്ട് ബസ് മാത്രം; പൊന്നു പോലെ നോക്കിയില്ലെങ്കില്‍ ഡ്രൈവറുടെ പണി തെറിക്കും

രാജ്യത്ത് ആകെ എട്ട് ബസ് മാത്രം; പൊന്നു പോലെ നോക്കിയില്ലെങ്കില്‍ ഡ്രൈവറുടെ പണി തെറിക്കും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുതുതായി വാങ്ങുന്ന വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച് തലസ്ഥാനത്തെത്തി. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെഎസ്ആര്‍ടിസി രൂപീകരിച്ച കമ്പനിയായ സ്വിഫ്റ്റിനു വേണ്ടിയാണ് ലക്ഷ്വറി വോള്‍വോ ബസുകള്‍ വാങ്ങിയത്.

വോള്‍വോ ഷാസിയില്‍ വോള്‍വോ തന്നെ ബോഡി നിര്‍മിച്ച ഇന്ത്യയിലെ ആദ്യ എട്ട് സ്ലീപ്പര്‍ ബസുകളാണിവ. വോള്‍വോ ബി11 ആര്‍ ഷാസി ആണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതാദ്യമായാണ് കോര്‍പ്പറേഷന്‍ സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. തിരുവനന്തപുരം ആനയറയിലുള്ള സിഫ്റ്റിന്റെ ആസ്ഥാനത്താണ് ആദ്യ ബാച്ച് ബസുകള്‍ എത്തിയത്.

പുതുതായി എത്തിയ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയാല്‍ പണി പോകുന്നത് ഡ്രൈവര്‍ക്കായിരിക്കും. വാഹനം സര്‍വീസിന് ഇറങ്ങുന്നതിന് മുന്നോടിയായി ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കെഎസ്ആര്‍ടിസി പുറത്തിറക്കിയ 18 സ്‌കാനിയ ബസുകളില്‍ ചിലത് അപകടത്തില്‍ പെട്ട് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് കര്‍ശന നടപടികള്‍ കെ എസ് ആര്‍ ടി സ്വീകരിക്കുന്നത്.

ഡ്രൈവര്‍ നിയമനത്തിനായുള്ള വ്യവസ്ഥകളില്‍ ഇക്കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും ഡ്രൈവര്‍മാരുടെ നിയമനം. ഡ്രൈവറായും കണ്ടക്ടറായും ഒരാള്‍ തന്നെ ജോലി ചെയ്യണം. യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും വിതരണം ചെയ്യണം. പെട്ടിയും ബാഗും മറ്റും എടുത്തുകയറാന്‍ സഹായിക്കണം. നിയമനത്തിനായി രണ്ട് ദിവസത്തിനുള്ളില്‍ ഡ്രൈവര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

ഭാവിയില്‍ 116 ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാകും. കൂടാതെ അശോക് ലൈലന്‍ഡിന്റെ 20 സെമി സ്‌ളീപ്പര്‍, 72 എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എ സി ബസുകളും രണ്ട് മാസത്തിനുള്ളില്‍ എത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.