മൂലമറ്റത്ത് വെടിയേറ്റവരും മകനെ ആക്രമിച്ചവരുടെ കൂടെയുണ്ടായിരുന്നതായി സംശയം; എന്നെ തള്ളി താഴെയിട്ടപ്പോഴാണ് മാര്‍ട്ടിന്‍ വെടിയുതിര്‍ത്തത്: ആരോപണവുമായി പ്രതിയുടെ അമ്മ

മൂലമറ്റത്ത് വെടിയേറ്റവരും മകനെ ആക്രമിച്ചവരുടെ കൂടെയുണ്ടായിരുന്നതായി സംശയം; എന്നെ തള്ളി താഴെയിട്ടപ്പോഴാണ് മാര്‍ട്ടിന്‍ വെടിയുതിര്‍ത്തത്: ആരോപണവുമായി പ്രതിയുടെ അമ്മ

ഇടുക്കി: മൂലമറ്റത്ത് ബസ് കണ്ടക്ടറായ സനല്‍ സാബു (32) വെടിയേറ്റ് മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രതി ഫിലിപ്പ് മാര്‍ട്ടിന്റെ മാതാവ് ലിസി മാര്‍ട്ടിന്‍. തട്ടുകടയ്ക്കു മുന്നില്‍ വച്ച് മകനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മകനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ വെടിയേറ്റവരും ഉണ്ടായിരുന്നതായി ലിസി മാര്‍ട്ടിന്‍ ആരോപിച്ചു. തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് മകന്‍ ആളുകള്‍ക്ക് നേരെ വെടിവച്ചത്. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ലിസി പറയുന്നതിങ്ങനെ: മകന് തട്ടുകടയില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമാണ് നേരിടേണ്ടി വന്നത്. കരഞ്ഞു പറഞ്ഞിട്ടും അവനെ വിടാതെ മര്‍ദ്ദിച്ചു. രക്തമൊലിപ്പിച്ചാണ് വീട്ടിലെത്തിയത്. തിരികെ തോക്കുമായി കാറില്‍ തട്ടുകടയ്ക്ക് സമീപം എത്തിയെങ്കിലും ആകാശത്തേക്ക് വെടിവെച്ച് ഉപദ്രവിച്ചവരെ പേടിപ്പിക്കുക മാത്രമാണ് മകന്‍ ചെയ്തത്. അതിന് ശേഷം മടങ്ങിയ ഫിലിപ്പ് അവശനായി വീടിന് സമീപത്ത് റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

ഈ സമയം താന്‍ അവന്റെ അടുത്തെത്തി. ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞു നില്‍ക്കുന്നതിനിടെ ബൈക്കിലും മറ്റുമായി എത്തിയവര്‍ കാര്‍ പൂര്‍ണമായും തല്ലി തകര്‍ത്തു. കാറിലിരുന്ന മകനെ വീണ്ടും ഉപദ്രവിക്കുകയും ചെയ്തു. തടയാന്‍ ചെന്ന തന്നെ അവര്‍ തള്ളി താഴേയിട്ടു. തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് രക്ഷിക്കാനായാണ് മകന്‍ വെടിയുതിര്‍ത്തത്.

വെടിയേറ്റവരെയും അക്രമികളുടെ കൂടെ താന്‍ കണ്ടിരുന്നു. അവശയായ തന്നെ അവിടെ ഉണ്ടായിരുന്ന മറ്റ് ചിലരാണ് വീട്ടിലെത്തിച്ചത്. ഏതാനും സമയത്തിന് ശേഷം പോലീസ് വീട്ടിലെത്തിയപ്പോള്‍ താന്‍ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞതാണ്. എന്നാല്‍ മകന് രണ്ടിടത്തായി മര്‍ദ്ദനമേറ്റ സംഭവത്തിലും തന്നെ ഉപദ്രവിച്ച കാര്യത്തിലും സി.സി.ടി.വി ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് കേസെടുത്തില്ലെന്നും അവര്‍ ആരോപിച്ചു.

ശനിയാഴ്ച്ച രാത്രി 10.30 ഓടെ അറക്കുളം എ.കെ.ജി കോളനി ജങ്ഷനില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇടുക്കി കീരിത്തോട് സ്വദേശിയും മലമറ്റത്ത് ബസ് കണ്ടക്ടറുമായ പാട്ടത്തില്‍ ജബ്ബാര്‍ എന്ന് വിളിക്കുന്ന സനല്‍ ബാബു (32) വാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് മൂലമറ്റം കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ് പുഷ്‌കരന്‍ (32) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.