ജനസാഗരം സാക്ഷി, എക്സ്പോ 2020 യ്ക്ക് സമാപനം

ജനസാഗരം സാക്ഷി, എക്സ്പോ 2020 യ്ക്ക് സമാപനം

ദുബായ്: എക്സ്പോ 2020 വേദിയിലേക്ക് ഒഴുകിയെത്തിയ ജനങ്ങളെ സാക്ഷിയാക്കി മഹാമേളയ്ക്ക് തിരശീലവീണു. 192 രാജ്യങ്ങളുടെ പവലിയനുകളും മറ്റ് പ്രത്യേക പവലിയനുകളും ഒരുക്കിയ 182 ദിവസങ്ങളുടെ അത്ഭുത ആഘോഷങ്ങള്‍ക്കാണ് പരിസമാപ്തിയായത്. 

സമാപനത്തിന്‍റെ രണ്ട് ദിവസം മുന്‍പ് വരെയുളള കണക്കുകള്‍ അനുസരിച്ച് രണ്ട് കോടി 30 ലക്ഷം പേർ എക്സ്പോ സന്ദർശിച്ചു.


മാർച്ച് 31 ന് രാത്രി 7 മണിയോടെയാണ് ഔദ്യോഗികമായുളള സമാപനചടങ്ങുകള്‍ ആരംഭിച്ചത്. 

ഇത് അവസാനമല്ല, പുതിയ തുടക്കം,

സമാപനചടങ്ങിൽ ഷെയ്ഖ് മുഹമ്മദ് തന്റെ വാക്കുകള് തുടങ്ങിയതിങ്ങനെയാണ്. ഇത് അവസാനമല്ല, പുതിയ തുടക്കമാണ്, സമൂഹത്തിലെ ഓരോ മനുഷ്യമനസും സ്പർശിക്കാന്‍, ലോകത്തിന് മുന്നില്‍ നൈപുണ്യത്തിന്‍റെ പുതിയ മാതൃക സൃഷ്ടിക്കാന്‍ എക്സ്പോയ്ക്ക് സാധിച്ചുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഏത് വിപരീത സാഹചര്യത്തേയും മറികടക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ഞങ്ങളുടെ കുട്ടികള്‍ തെളിയിച്ചു. 


യുഎഇയുടെ മൂല്യവും ആതിഥ്യമര്യാദയും ഓരോ നിമിഷവും പ്രതിഫലിപ്പിച്ചുകൊണ്ടാണ് എക്സ്പോ 2020 കടന്നുപോയതെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ഏഴുമണിയോടെ ആരംഭിച്ച സമാപനചടങ്ങിലേക്ക് യുഎഇ സഹിഷ്ണുതാ മന്ത്രിയും എക്സ്പോ 2020 കമ്മീഷണർ ജനറലുമായ ഷെയ്ഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാനെത്തിയപ്പോള്‍ എക്സ്പോയില്‍ തിങ്ങി നിറഞ്ഞ ജനങ്ങള്‍ കൈയ്യടികളോടെ അദ്ദേഹത്തെ സ്വീകരിച്ചു. എക്സ്പോയ്ക്ക് പിന്തുണ നല്കിയ ഓരോരുത്തരേയും അദ്ദേഹം ഓ‍ർമ്മിച്ചു.
മധ്യപൂർവ്വ ദേശങ്ങളില്‍ ഇത്തരത്തിലുളള മഹാമേളങ്ങള്‍ നടക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ശരിയായ സമയത്താണ് യുഎഇ എക്സ്പോയ്കക്ക് ആതിഥ്യമരുളിയത്, എക്സ്പോ അവസാനിക്കുന്നുവെന്നുളളതില്‍ ദുഖമുണ്ട്, പക്ഷെ എല്ലാ മഹത്തായ കാര്യങ്ങള്‍ക്കും അവസാനമുണ്ടാകണം, ബ്യൂറോ ഇന്‍റർനാഷണല്‍ ഡെസ് എക്സ്പൊസിഷന്‍സ് പ്രസിഡന്‍റ് ദിമിത്രി കെർക്കന്റ്സെസ് പറഞ്ഞു.


തുടർന്ന് ബിഐഇ പതാക 2025 ല്‍ എക്സ്പോ നടക്കാനിരിക്കുന്ന ജപ്പാനിലെ ഒസാക്കയില്‍ നിന്നുളള പ്രതിനിധികള്‍ക്ക് കൈമാറി.
ഇന്ത്യന്‍ അഭിമാനം എ ആർ റഹ്മാന്‍റെ ഫിർദൗസ് ഓർക്കസ്ട്ര യസ്മീന സബയുടെ നേതൃത്വത്തില്‍ 40 കുട്ടികളടങ്ങുന്ന ബാന്‍റിലൂടെ യുഎഇയുടെ ദേശീയ ഗാനം മുഴങ്ങി.

സെപ്റ്റംബർ 30 ന് നടന്ന ഉദ്ഘാടന ചടങ്ങിലെത്തിയ പെണ്‍കുട്ടി നൈനിറ്റാള്‍ സ്വദേശിയായ മിറാ സിംഗ് വേദിയിലെത്തി. എക്സ്പോയുടെ പ്രതീകമായ പാരമ്പര്യത്തിന്‍റെ മോതിരം അവള്‍ക്ക് നല്‍കിയ മുത്തശ്ശനോട് ഇത്തവണ അവള്‍ക്ക് പറയാനുണ്ടായിരുന്നത് എക്സ്പോ നല്‍കിയ അറിവിനെ കുറിച്ചും അനുഭവങ്ങളെ

പുതിയ ഉദയത്തിനായി തയ്യാറെടുക്കുകയെന്നുളള സന്ദേശമുള്‍ക്കൊണ്ടാണ് പരിപാടി അരങ്ങേറിയത്. കുട്ടികള്‍, ഭാവിതലമുറകളിലേക്ക് പാരമ്പര്യവും സംസ്കാരവും പകർന്നുനല്‍കുകയെന്നുളളതാണ് ചടങ്ങിലുടനീളം പ്രതിഫലിച്ചത്. എക്സ്പോയില്‍ പങ്കെടുത്ത രാജ്യങ്ങളുടെ പതാകങ്ങള്‍ വേദിയില്‍ മിന്നിമറഞ്ഞു.

നയനാനന്ദകരമായ കാഴ്ചകളാണ് സമാപനചടങ്ങളിലൂടനീളമുണ്ടായിരുന്നത്. ഗ്രാമി ജേതാവ് യൊയൊ മാ, നോറാ ജോണ്‍സ്, ക്രിസ്റ്റീന ഒഗിലേറ എന്നിവരുടെ സാന്നിദ്ധ്യവും ഒരുമണിക്കൂർ നീണ്ടുനിന്ന സമാപനചടങ്ങിനെ സമ്പന്നമാക്കി. 56 രാജ്യങ്ങളില്‍ നിന്നുളള 400 പ്രൊഫണലുകള്‍ സമാപനചടങ്ങിന് മാറ്റേകി. അവസാന അഞ്ച് നിനിറ്റില്‍ എക്സ്പോ വേദിയുടെ ആകാശത്തെ വ‍ർണങ്ങള്‍ നിറച്ചുളള കരിമരുന്ന് പ്രയോഗവും നടന്നു. ഇതോടെ ഔദ്യോഗികമായുളള സമാപനചടങ്ങുകള്‍ക്ക് അവസാനമായി. 

കലാവിരുന്നുകള്‍ രാത്രി മുഴുവന്‍ തുടർന്നു . ദുബായ് മില്ലേനിയം ആംഫി തിയറ്ററില്‍ നടന്ന ഗ്രാമി ജേതാവ് യൊയൊ മായുടേയും നോറാ ജോണ്‍സിന്‍റെയും ക്രിസ്റ്റീന ഒഗിലേറയുമുള്‍പ്പടെ പ്രകടനങ്ങള്‍ കാണാന്‍ ആയിരങ്ങളാണ് എത്തിയത്. രാത്രി 11.55 നും പുലർച്ചെ 3 മണിക്കും വർണാഭമായ വെടിക്കെട്ട് നടന്നു. പുലർച്ചെ നടന്ന വെടിക്കെട്ടോടെ എക്സ്പോയിലെ ആറുമാസക്കാലത്തെ ആഘോഷങ്ങളുടെ വിളക്കണഞ്ഞു.

ഇനി പുതിയ ഉദയം, തിരക്കിലമർന്ന് എക്സ്പോ നഗരം

എക്സ്പോ അവസാനിക്കാന്‍ ഒരാഴ്ച ബാക്കിയുളളപ്പോള്‍ തുടങ്ങിയ ജനത്തിരക്ക് അവസാന ദിനം പാരമ്യത്തിലെത്തി.


വൈകീട്ട് മൂന്ന് മണിയോടെ തന്നെ സമാപനചടങ്ങ് നടക്കുന്ന അല്‍ വാസല്‍ ഡോമിനടുത്ത് ആളുകള്‍ എത്തി ചടങ്ങ് കാണുന്നതിന് പറ്റിയ ഇടത്ത് നിലയുറപ്പിച്ചിരുന്നു. എക്സ്പോ വേദിയിലേക്കുളള മെട്രോയിലും ബസിലുമെല്ലാം വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

സന്ദർശകരുടെ സൗകര്യാർത്ഥം എക്സ്പോ വേദിയിലെ 20 ഇടങ്ങളില്‍ വലിയ സ്ക്രീനില്‍ ചടങ്ങുകള്‍ തല്‍സമയം പ്രക്ഷേപണം ചെയ്തിരുന്നു. വിവിധ രാജ്യ പവലിയനുകളും നൃത്ത സംഗീത പരിപാടികള്‍ ഒരുക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.