ബോയിംങ് 737 മാക്‌സ്: 90 പൈലറ്റുമാര്‍ക്ക് വിലക്ക്; കടുത്ത നിലപാടുമായി സിവില്‍ വ്യോമയാന മന്ത്രാലയം

ബോയിംങ് 737 മാക്‌സ്: 90 പൈലറ്റുമാര്‍ക്ക് വിലക്ക്; കടുത്ത നിലപാടുമായി സിവില്‍ വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: ബോയിംങ് 737 മാക്‌സ് വിമാനങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സിവില്‍ വ്യോമയാന മന്ത്രാലയം. ഇതിന്റെ ഭാഗമായി സ്പൈസ് ജെറ്റിന്റെ 90 പൈലറ്റുമാരെ മന്ത്രാലയം വിലക്കി. ഇന്തോനേഷ്യയിലും എത്യോപ്യയിലുമുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഈ വിമാനങ്ങള്‍ പറത്താന്‍ ഡല്‍ഹിക്ക് സമീപം നോയിഡയില്‍ ബോയിംങ് സ്ഥാപിച്ച പരിശീലന കേന്ദ്രത്തില്‍ പിഴവു കണ്ടെത്തിയിരുന്നു. ഇവര്‍ വീണ്ടും പരിശീലനം നേടണമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ആവശ്യത്തിന് പൈലറ്റുമാര്‍ ലഭ്യമായതിനാല്‍ ബോയിംങ് 737 മാക്‌സ് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസ് തടസപ്പെടില്ലെന്ന് സ്‌പൈസ്‌ജെറ്റ് അറിയിച്ചു. ഇന്തോനേഷ്യ, എത്യോപ്യ അപകടങ്ങളെ തുടര്‍ന്ന് ബോയിംങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ രണ്ടു വര്‍ഷത്തോളം നീണ്ട വിലക്ക് 2021 ആഗസ്റ്റിലാണ് പിന്‍വലിച്ചത്.

ഇന്ത്യയില്‍ സ്‌പൈസ് ജെറ്റ് മാത്രമെ ഈ വിമാനം ഉപയോഗിക്കുന്നുള്ളൂ. തങ്ങളുടെ 11 ബോയിംങ് 737 മാക്‌സ് വിമാനങ്ങള്‍ പറത്താന്‍ കൂടുതല്‍ പൈലറ്റുമാര്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. വിലക്ക് ലഭിച്ച 90 പൈലറ്റുമാര്‍ക്ക് മറ്റു വിമാനങ്ങള്‍ പറത്താന്‍ തടസമില്ല. അതേസമയം നോയിഡയിലെ പരിശീലന കേന്ദ്രത്തിലെ സിമുലേറ്റര്‍ സംവിധാനത്തില്‍ കണ്ടെത്തിയ പിഴവ് ഉടന്‍ പരിഹരിക്കുമെന്ന് ബോയിംങ് കമ്പനി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.