വാഷിങ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി നാലാഴ്ചയ്ക്കകം കൂടിക്കാഴ്ച നടത്തുമെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള സോയാബീന്‍ കയറ്റുമതി നിലച്ചതാണ് ട്രംപിന്റെ കൂടിക്കാഴ്ചാ തീരുമാനത്തിന് പിന്നില്‍. തീരുവ യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ട്രംപും ഷീയും നേര്‍ക്കുനേര്‍ കാണാന്‍ ഒരുങ്ങുന്നത്.
ചൈന യു.എസില്‍ നിന്ന് സോയാബീന്‍ വാങ്ങുന്നത് നിര്‍ത്തിയതിനാല്‍ കര്‍ഷകര്‍ ഏറെ പ്രയാസത്തിലാണെന്നു ട്രംപ് പറഞ്ഞു. വിലപേശലിന്റെ ഭാഗമായാണ് ചൈന സോയാബീന്‍ വാങ്ങല്‍ നിര്‍ത്തിയത്. അധിക തീരുവയിലൂടെ ലഭിച്ച വരുമാനത്തില്‍ ഒരു പങ്ക് പ്രയാസമനുഭവിക്കുന്ന കര്‍ഷകരുടെ സഹായത്തിനായി നല്‍കുമെന്നും ട്രംപ് പറഞ്ഞു.
ഈ മാസം അവസാനം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യ പസഫിക് സാമ്പത്തിക ഇക്കണോമിക് കോഓപ്പറേഷന്‍(അപെക്ക് ) യോഗത്തില്‍ ഷി ജിന്‍ പിങുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ആദ്യം താന്‍ ചൈന സന്ദര്‍ശിക്കുമെന്നും പിന്നാലെ ഷി ചിന്‍ പിങ് യുഎസ് സന്ദര്‍ശിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
അമേരിക്കയുടെ ഏറ്റവും വലിയ സോയ വിപണികളിലൊന്നാണ് ചൈന. സോയ കയറ്റുമതിയുടെ പകുതിയിലധികവും ചൈനയിലേക്കായിരുന്നു. എന്നാല്‍ ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ചൈന സോയാബീന്‍ വാങ്ങല്‍ നിര്‍ത്തി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ചൈന സോയാബീന്‍ ഇറക്കുമതി ചെയ്തിട്ടേയില്ല. ഇതോടെ അമേരിക്കയിലെ സോയ കര്‍ഷകര്‍ പ്രതിസന്ധിയിലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.