ന്യൂഡല്‍ഹി: ഇന്ത്യ-ചൈന വിമാന സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകുന്നതിന്റെ സൂചനയാണിത്.
വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാറിനെക്കുറിച്ചും ഈ വര്‍ഷം തുടക്കം മുതല്‍ ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തി വരികയായിരുന്നു.
ഈ ചര്‍ച്ചയിലാണ് ഇന്ത്യയിലും ചൈനയിലുമുള്ള നിയുക്ത സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് ധാരണയായിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഇരുഭാഗത്തേക്കും വീസ അനുവദിക്കുന്നത് സുഗമമാക്കാനും ധാരണയായി.
ദോക് ലാം സംഘര്‍ഷത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകള്‍ നിലച്ചത്. വൈകാതെ കോവിഡ് മഹാമാരിയുമെത്തി. പിന്നാലെ ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വര്‍ധിച്ചിരുന്നു. ബീജിങ്, ഷാങ്ഹായ്, ഗ്വാങ്ചൗ, ഷെങ്ദു എന്നീ പ്രധാന വിമാന താവളങ്ങളിലേക്കാണ് നേരത്തേ സര്‍വീസുകളുണ്ടായിരുന്നത്.
കഴിഞ്ഞ മാസം, ഷാങ്ഹായ് ഉച്ചകോടിക്കിടെ ടിയാന്‍ജിനില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും നേരിട്ട് കൂടിക്കാഴ്ച നടത്തുകയും ഇകു നേതാക്കളും അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു.
നേരത്തേ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഇക്കാര്യങ്ങളില്‍ ധാരണയിലെത്തിയിരുന്നു. അതിര്‍ത്തി വ്യാപാരം, കൈലാസ മാനസ സരോവര്‍ തീര്‍ഥാടന യാത്രകള്‍ എന്നിവ തുടരാനും ആ യോഗത്തില്‍ ധാരണയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.