വഴിവിട്ട സഹായങ്ങള്‍ക്ക് തടവുകാരില്‍ നിന്ന് കൈക്കൂലി; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്‍ഷന്‍

 വഴിവിട്ട സഹായങ്ങള്‍ക്ക് തടവുകാരില്‍ നിന്ന് കൈക്കൂലി; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ജയിലില്‍ വഴിവിട്ട സഹായം നല്‍കുന്നതിന് തടവുകാരോട് കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി എം.കെ വിനോദ് കുമാറിന് സസ്പെന്‍ഷന്‍. ആരോപണം ഉയര്‍ന്നതിനു പിന്നാലെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയായിരുന്നു.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടി സുനി, അണ്ണന്‍ സിജിത്ത് അടക്കമുള്ള തടവുകാര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പലര്‍ക്കും വഴിവിട്ട് പരോള്‍ അനുവദിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന് പുറമേ അഴിമതിക്കേസിലും വിനോദ് കുമാറിന്റെ പേരില്‍ അന്വേഷണം നടക്കുന്നുണ്ട്.

പരോള്‍ നല്‍കാന്‍ പ്രതികളുടെ ബന്ധുക്കളില്‍ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡിഐജി വിനോദ് കുമാറിനെതിരെ ഡിസംബര്‍ 17 നാണ് വിജിലന്‍സ് കേസെടുത്തത്. കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണന്‍ സിജിത്ത് 45,000 രൂപയും ഗൂഗിള്‍പേ വഴി ജയില്‍ ഡിഐജിക്ക് കൈമാറിയെന്ന് കണ്ടെത്തിയിരുന്നു.

നേരിട്ട് വാങ്ങുന്നതിനു പകരം തടവുകാരുടെ ബന്ധുക്കളില്‍ നിന്നാണ് വിനോദ് കുമാര്‍ പണം വാങ്ങിയിരുന്നത്. ഡിഐജിയുടെ ഭാര്യയുടെ അക്കൗണ്ടിലും കൈക്കൂലിപ്പണം സ്വീകരിച്ചിരുന്നു. എട്ട് തടവുകാരില്‍ നിന്ന് പണം കൈപ്പറ്റിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിയ്യൂര്‍ ജയിലില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ഇടനിലക്കാരനാക്കിയും പണം വാങ്ങിയെന്നാണ് വിജിലന്‍സിന്റെ നിഗമനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.