'ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണം': ബംഗ്ലാദേശിനോട് റഷ്യ; 1971 മറക്കരുതെന്നും ഉപദേശം

'ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കണം': ബംഗ്ലാദേശിനോട് റഷ്യ; 1971 മറക്കരുതെന്നും ഉപദേശം

ധാക്ക: ഇന്ത്യയുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കണമെന്ന് ബംഗ്ലാദേശിനോട് റഷ്യ. പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുന്നോ അത്രയും നല്ലതെന്നാണ് ബംഗ്ലാദേശിലെ റഷ്യന്‍ അംബാസഡര്‍ അലക്സാണ്ടര്‍ ഗ്രിഗോറിയേവിച്ച് ഖോസിന്‍ അഭിപ്രായപ്പെട്ടത്.

ബംഗ്ലാദേശില്‍ ആഭ്യന്തര കലഹവും രാഷ്ട്രീയ അനിശ്ചിതത്വവും തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം. 1971 ല്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തില്‍ ഇന്ത്യ വഹിച്ച പങ്ക് ഒരിക്കലും മറക്കരുതെന്നും ധാക്കയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ഗ്രിഗോറിയേവിച്ച് ഓര്‍മിപ്പിച്ചു.

അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സുസ്ഥിരമായ ബന്ധം പ്രാദേശിക സമാധാനത്തിന് അത്യന്താപേക്ഷിതമാണ്. എത്രയും വേഗം സംഘര്‍ഷം കുറയ്ക്കുന്നോ അത്രയും നല്ലത്. 1971 ല്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയത് പ്രധാനമായും ഇന്ത്യയുടെ സഹായം കൊണ്ടാണ്. റഷ്യയും അന്ന് ഇതിനെ പിന്തുണച്ചിരുന്നു.

ഇന്ത്യ, ബംഗ്ലാദേശ്, റഷ്യ എന്നിവര്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ്. രണ്ട് രാജ്യങ്ങളുടെയും ഉഭയകക്ഷി കാര്യങ്ങളില്‍ റഷ്യ ഇടപെടുന്നില്ലെങ്കിലും നിലവിലെ സാഹചര്യം കൂടുതല്‍ വഷളാകാതിരിക്കാന്‍ വഴി കണ്ടെത്തുന്നത് ബുദ്ധിപരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് വീണ്ടും സംഘര്‍ഷാവസ്ഥയാണ്. ഇയാളുടെ കൊലപാതകത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ വഷളായി. ചിറ്റഗോങിലെ ഇന്ത്യന്‍ അസിസ്റ്റന്റ് ഹൈക്കമ്മീഷന്‍ ആക്രമിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഇന്ത്യ അവിടെ വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

കലാപത്തിനിടെ മാധ്യമങ്ങള്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും നേരെസംഘടിതമായ ആക്രമണം നടക്കുന്നുണ്ട്. ബംഗ്ലാദേശിലെ തീവ്രവാദ ഘടകങ്ങളുടെ വളര്‍ച്ചയിലും ഇന്ത്യന്‍ മിഷനുകളുടെ സുരക്ഷയിലുമുള്ള ശക്തമായ ആശങ്ക ഇന്ത്യ ഇതിനകം ബംഗ്ലാദേശ് സ്ഥാനപതിയെ അറിയിച്ചിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.