ടെക്‌സാസ്: യുഎസ് തെക്കന്‍ അതിര്‍ത്തി മേഖലയായ ടെക്‌സാസില്‍ കുടിയേറ്റ പ്രശ്‌നം ഒഴിവാക്കാന്‍ കടുത്ത നടപടിക്കൊരുങ്ങി ടെക്‌സാസ് ഭരണകൂടം. അധിനിവേശ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി കുടിയേറ്റക്കാര്‍ സംസ്ഥാനത്ത് നിന്നു പുറത്താക്കാനുള്ള നടപടികള്‍ക്കാണ് ടെക്‌സാസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് തുടക്കമിട്ടിരിക്കുന്നത്.
ഇതിന്റെ ഒന്നാംഘട്ടം എന്ന നിലയില്‍ കുടിയേറ്റക്കാരെ സര്‍ക്കാര്‍ ചിലവില്‍ ബസില്‍ വാഷിങ്ടണില്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും എതിര്‍പ്പ് ഉയര്‍ന്നു. പ്രസിഡന്റ് ജോ ബൈഡന്റ് ഔദ്യോഗിക വസതിക്ക് മുന്നില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പൊതുപണം ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ ഡെമോക്രാറ്റുകള്‍ വിമര്‍ശനം ഉയര്‍ത്തി. എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് ഒഴിവാക്കി ക്രൗഡ് ഫണ്ടിംഗിലൂടെ 63,973 ഡോളര്‍ സ്വരൂപിച്ച് കുടിയേറ്റ പാലായന ദൗത്യം തുടര്‍ന്നു.

ശക്തമായ എതിര്‍പ്പാണ് ഇതിനെതിരെ ഡെമോക്രാറ്റില്‍ നിന്ന് ഉയര്‍ന്നത്. പ്രശ്‌നം ഇരു പാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ യുദ്ധമായി വളര്‍ന്നതോടെ കുടിയേറ്റത്തെ അധിനിവേശമായി പ്രഖ്യാപിച്ച് പ്രത്യേക അധികാരം കൈക്കലാക്കി അഭയാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള കടുത്ത നടപടികളിലേക്ക് കടക്കാനാണ് മേയര്‍ അബോട്ടിന്റെ തീരുമാനം.
പ്രത്യേക അധികാരം വന്നു ചേരുന്നതോടെ ഗവര്‍ണര്‍ അധികാരപരമായി ശക്തനാകും. സംസ്ഥാന പോലീസ് സേനയുടെ പൂര്‍ണാധികാരം പ്രാദേശിക സര്‍ക്കാരിലേക്കാകും. പോലീസിനെ ഉപയോഗിച്ച് കുടിയേറ്റ കോളനികള്‍ വളഞ്ഞ് ഇവരെ അറസ്റ്റ് ചെയ്ത് അതിര്‍ത്തി കടത്താനാണ് അബോട്ടിന്റെ നീക്കം. ആവശ്യം വന്നാല്‍ തടങ്കലിക്കുമെന്ന പ്രഖ്യാപനവും അബോട്ട് നടത്തിക്കഴിഞ്ഞു.

മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കാലത്താണ് കുടിയേറ്റം തടയുന്നതിനായി ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് നിയമം പാസാക്കിയത്. ജോ ബൈഡന്‍ വന്നതോടെ ഈ നിയമം ലഘൂകരിക്കുകയും കൂടുതല്‍ കുടിയേറ്റക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള വാതില്‍ തുറന്നിടുകയും ചെയ്തു.
കുടിയേറ്റകാര്‍ക്കെതിരെയുള്ള നടപടി പകര്‍ച്ചവ്യാധി തടയാനുള്ള മുന്‍കരുതലിന്റെ ഭാഗമാണെന്നാണ് ടെക്‌സാസ് ഭരണകൂടത്തിന്റെ വിശദീകരണം.
കുടിയേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ടൈറ്റില്‍ 42 നിയമം തടസമാണെന്നും അത് റദ്ദ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ടെക്‌സാസ് ഉള്‍പ്പടെയുള്ള അതിര്‍ത്തി സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചു. എന്നാല്‍ കോടതി ഇത് തള്ളുകയാണുണ്ടായത്. തുടര്‍ന്നാണ് അധികാരം ഉപയോഗിച്ച് കുടിയേറ്റത്തെ അമര്‍ച്ച ചെയ്യാനുള്ള ശക്തമായ നടപടികളിലേക്ക് ടെക്‌സാസ് ഭരണകൂടം കടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.