തിരുവനന്തപുരം: വനം വകുപ്പ് മേധാവിയായി ബെന്നിച്ചന്‍ തോമസിനെ നിയമിച്ചു. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ മന്ത്രി സഭാ യോഗം അംഗീകരിച്ചു.
നിലവിലെ വനം മേധാവി പി കെ കേശവന്‍ ഈ മാസം 31 ന് വിരമിക്കും. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായാണ് ബെന്നിച്ചന്‍ തോമസിനെ നിയമിക്കുന്നത്. മുല്ലപ്പെരിയാര്‍ മരം മുറിക്കേസില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ബെന്നിച്ചന്‍ തോമസ്.
കോട്ടയം കിടങ്ങൂര്‍ സ്വദേശിയായ ബെന്നിച്ചന്‍ നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്. 1986 ബാച്ചിലെ പ്രമോദ് കുമാര്‍ പാഠക് നിലവില്‍ കേന്ദ്ര സര്‍വീസില്‍ ഡപ്യൂട്ടേഷനിലാണ്. ഇദ്ദേഹം കേരളത്തിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് തൊട്ടടുത്ത സീനിയറായ 88 ബാച്ചിലെ ബെന്നിച്ചന്‍ തോമസിന്റെ പേര് പരിഗണിച്ചത്.
ചീഫ് സെക്രട്ടറിയും വനം മേധാവിയും വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനം മേധാവിയും ഉള്‍പ്പെട്ട സമിതിയാണ് പുതിയ വനം വകുപ്പ് മേധാവിയുടെ പേര് ശുപാര്‍ശ ചെയ്തത്. അടുത്ത വര്‍ഷം ജൂലൈ വരെയാണ് ബെന്നിച്ചന്‍ തോമസിന്റെ ഭരണ കാലാവധി.
അതേസമയം കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം നല്‍കി. മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്ഥാപന അധ്യക്ഷന്‍, സെക്രട്ടറി എന്നിവര്‍ക്ക് വെടിവയ്ക്കാന്‍ അനുമതി നല്‍കാം. നിലവില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ക്കാണ് അധികാരം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.