സെല്‍ പൂട്ടാനെത്തിയപ്പോള്‍ ജോര്‍ജ് എതിര്‍ത്തു; വിശദീകരിച്ചപ്പോള്‍ സമ്മതിച്ചു

സെല്‍ പൂട്ടാനെത്തിയപ്പോള്‍ ജോര്‍ജ് എതിര്‍ത്തു; വിശദീകരിച്ചപ്പോള്‍ സമ്മതിച്ചു

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ കോടതി റിമാന്റ് ചെയ്ത മുന്‍ എംഎല്‍എ പി.സി ജോര്‍ജ് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. ആര്‍. ബാലകൃഷ്ണപിള്ള, എം.വി ജയരാജന്‍, മുന്‍ ഐജി കെ. ലക്ഷ്മണ എന്നിവരെ പാര്‍പ്പിച്ച ആശുപത്രി ബ്ലോക്കിലെ ഡി മുറിയിലാണ് ജോര്‍ജും.

ജയിലില്‍ ജോര്‍ജ് 'ആര്‍പി (റിമാന്റ് പ്രിസണര്‍) 5636'. എന്നാല്‍ ഇതു റജിസ്റ്ററിലെ ഉണ്ടാകൂ. റിമാന്റ് തടവുകാരനായതിനാല്‍ തടവുപുള്ളികളുടെ വേഷമല്ല സ്വന്തം വസ്ത്രം ധരിക്കാം. അതേസമയം വൈകിട്ട് ജയില്‍ അധികൃതര്‍ സെല്‍ പുറത്തു നിന്നു പൂട്ടാനെത്തിയപ്പോള്‍ ജോര്‍ജ് വിസമ്മതം പ്രകടിപ്പിച്ചു. ജയിലില്‍ ഇതു നിര്‍ബന്ധമാണെന്നു വിശദീകരിച്ചപ്പോള്‍ സമ്മതിക്കുകയും ചെയ്തു.

ഇന്നലെ വൈകിട്ട് 5.40നാണ് ജോര്‍ജിനെ ജില്ലാ ജയിലില്‍നിന്നു സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. ജയില്‍ മെഡിക്കല്‍ ഓഫിസര്‍ പരിശോധിച്ച് കാര്യമായ ആരോഗ്യ പ്രശ്‌നമില്ലെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ ജയില്‍ മേധാവിയാണു സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചത്. വൈകിട്ടു തടവുകാര്‍ക്കുള്ള അത്താഴ വിതരണം പൂര്‍ത്തിയായിരുന്നതിനാല്‍ ജോര്‍ജിനു ഭക്ഷണമുണ്ടാക്കി നല്‍കി.

എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ റിമാന്റ് റിപ്പോര്‍ട്ട്. വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം വേണമെന്നും തുടരന്വേഷണത്തിനു കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം തിങ്കളാഴ്ച പരിഗണിക്കും. പൊലീസ് വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നു ജോര്‍ജിന്റെ അഭിഭാഷകന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.