പുരാവസ്തു തട്ടിപ്പു കേസില്‍ അനിത പുല്ലയിലിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; ചോദ്യം ചെയ്യല്‍ പോക്‌സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍

പുരാവസ്തു തട്ടിപ്പു കേസില്‍ അനിത പുല്ലയിലിനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്; ചോദ്യം ചെയ്യല്‍ പോക്‌സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തിയ കേസില്‍

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ലോക കേരള സഭയില്‍ ക്ഷണമില്ലാതെ പങ്കെടുക്കാനെത്തിയ അനിതയെ ചടങ്ങില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് ചോദ്യം ചെയ്തത്. മോന്‍സന്‍ പ്രതിയായ പോക്സോ കേസിലെ ഇരയുടെ പേര് അനിത വെളിപ്പെടുത്തിയിരുന്നു. എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ചും സംസ്ഥാന യൂണിറ്റുമാണ് മോന്‍സനുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നത്.

തട്ടിപ്പ് കേസില്‍ ഇടനിലക്കാരിയായി നിന്നു എന്നതാണ് അനിത പുല്ലയില്‍ നേരിടുന്ന പ്രധാന ആരോപണം. പോക്സോ കേസിലെ ഇരയുടെ പേര് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയതിന് അനിതയ്ക്ക് നേരെ കേസെടുത്തിരുന്നു. ഇറ്റലിയില്‍ സ്ഥിര താമസമാക്കിയ അനിതയെ മുന്‍പ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്തിരുന്നു.

അതേസമയം ലോക കേരള സഭയില്‍ താന്‍ അതിക്രമിച്ചു കയറിയില്ലെന്നായിരുന്നു അനിതയുടെ മറുപടി. ഇറ്റലിയില്‍നിന്നുള്ള പ്രവാസിയായ അനിത സമ്മേളനത്തിന്റെ ആദ്യ ദിവസമായ വെള്ളിയും സമാപന ദിവസമായ ഇന്നലെയും നിയമസഭയില്‍ ചുറ്റിക്കറങ്ങുകയും ഒട്ടേറെ പേരുമായി സംസാരിച്ചിരിക്കുകയും ചെയ്തു.

ഇന്നലെ മാധ്യമങ്ങള്‍ പിന്തുടര്‍ന്നതോടെ ഇവര്‍ സഭാ ടിവിയുടെ ഓഫിസിനുള്ളിലേക്കു മാറി. മാധ്യമങ്ങള്‍ പുറത്തു കാത്തുനിന്നു. ഇതു കണ്ട വാച്ച് ആന്‍ഡ് വാര്‍ഡ് മാധ്യമപ്രവര്‍ത്തകരോട് അവിടെ നിന്നു മാറാന്‍ ആവശ്യപ്പെട്ടു. പിന്നാലെ അനിതയെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി.

മന്ദിരത്തിനു പുറത്തെത്തിയ അനിതയോടു പ്രതികരണം ആവശ്യപ്പെട്ടെങ്കിലും പിന്നീടു പറയാം എന്നറിയിച്ച് ഒഴിഞ്ഞുമാറി. പ്രതിനിധികളുടെ പട്ടികയില്‍ അനിതാ പുല്ലയില്‍ ഇല്ലായിരുന്നെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.