രക്തസാക്ഷിയായ വിശുദ്ധ സില്‍വേരിയൂസ് പാപ്പ

രക്തസാക്ഷിയായ വിശുദ്ധ സില്‍വേരിയൂസ് പാപ്പ

അനുദിന വിശുദ്ധര്‍ - ജൂണ്‍ 20

വൈദികനാകുന്നതിന് മുന്‍പ് വിവാഹിതനായിരുന്ന ഹോര്‍മിസ് ദാസ് പാപ്പായുടെ മകനാണ് സില്‍വേരിയൂസ്. വിശുദ്ധ അഗാപിറ്റൂസ് പാപ്പായുടെ മരണശേഷം സില്‍വേരിയൂസിനെ മാര്‍പാപ്പയായി തെരഞ്ഞെടുത്തു.

ചില ഐക്യ ഉടമ്പടിയുടെ ഭാഗമായാണ് പുരോഹിത വൃന്ദം മനസില്ലാ മനസോടെ അപ്പോള്‍ രാജാവായിരുന്ന തിയോദാഹദിന്റെ ആഗ്രഹമനുസരിച്ച് സബ് ഡീക്കനായിരുന്ന സില്‍വേരിയൂസിനെ പാപ്പായായി തിരഞ്ഞെടുത്തത്. റോമില്‍ സില്‍വേരിയൂസിന്റെ അഭിഷേകം നടന്ന് കൊണ്ടിരിക്കുമ്പോള്‍ രാജാവിന്റെ ഭാര്യയായിരുന്ന തിയോഡോറ ക്രിസ്തുവിന്റെ ഏകസ്വഭാവ സിദ്ധാന്ത വാദിയായിരുന്ന അന്തിമസിനെ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായി വാഴിക്കുവാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുകയായിരുന്നു.

കോണ്‍സ്റ്റാന്റിനോപ്പിളിലെ പാപ്പാ പ്രതിനിധിയായി വര്‍ത്തിച്ചിരുന്ന വ്യക്തിയും ബോനിഫസ് രണ്ടാമന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടയാളുമായ വിജിലിയൂസിനെ പാപ്പാ പദവി വാഗ്ദാനം ചെയ്ത് തിയോഡോറ ചക്രവര്‍ത്തിനി റോമിലേക്കയച്ചു. വിജിലിയൂസ് റോമിലെത്തുമ്പോഴേക്കും സില്‍വേരിയൂസ് പരിശുദ്ധ സഭയുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും തന്റെ പുതിയ ദൗത്യനിര്‍വഹണം ആരംഭിക്കുകയും ചെയ്തു തുടങ്ങിയിരുന്നു.

ഇതിനിടെ ചക്രവര്‍ത്തിയുടെ ജനറല്‍ ആയിരുന്ന ബെലിസാരിയൂസ് റോമിലേക്ക് പടനീക്കം നടത്തി തുടങ്ങിയിരുന്നു. കിഴക്കന്‍ സൈന്യം റോമിന്റെ സമീപത്തെത്തിയപ്പോള്‍ റോമാക്കാര്‍ പാപ്പായുടെ ഉപദേശത്തിനായി സില്‍വേരിയൂസിനെ സമീപിച്ചു.

കിഴക്കന്‍ സൈന്യത്തെ പ്രതിരോധിക്കുന്നത് കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ലെന്ന് മനസിലാക്കിയ പാപ്പാ കീഴടങ്ങുവനാണ് ഉപദേശിച്ചത്. 536 ഡിസംബര്‍ തുടക്കത്തില്‍ സൈന്യം റോം കീഴടക്കി. ചക്രവര്‍ത്തിനിയുടെ നിര്‍ബന്ധം കാരണം ബെലിസാരിയൂസ്, സില്‍വേരിയൂസ് പാപ്പായെ തന്റെ താവളത്തിലേക്ക് വിളിപ്പിക്കുകയും ചക്രവര്‍ത്തിനിയുടെ താല്‍പ്പര്യമനുസരിച്ച് സ്ഥാനത്യാഗം ചെയ്യണമെന്നും അല്ലെങ്കില്‍ മരിക്കുവാന്‍ തയ്യാറായിക്കൊള്ളുവാനും അറിയിച്ചു.

എന്നാല്‍ ജനറലിന്റെ ആദ്യ തന്ത്രം സില്‍വേരിയൂസിന്റെ അടുക്കല്‍ ഫലിച്ചില്ല. അതിനാല്‍, അദ്ദേഹം വിറ്റിജെസ് രാജാവിന്റെ കീഴില്‍ തിരിച്ചടിച്ചുകൊണ്ടിരുന്ന ഗോത്തുകള്‍ക്ക് സില്‍വേരിയൂസ് പാപ്പാ നഗരകവാടം തുറന്നു കൊടുത്തു എന്ന് കുറ്റം ആരോപിക്കുകയും അതിനായി കൃത്രിമമായ രേഖകള്‍ തയാറാക്കുകയും ചെയ്തു.

തുടര്‍ന്ന് ചക്രവര്‍ത്തിനിയുടെ ആഗ്രഹമനുസരിച്ച് സില്‍വേരിയൂസ് പാപ്പായോട് സ്ഥാനത്യാഗം ചെയ്യുവാനും അന്തിമസിനെ പാത്രിയാര്‍ക്കീസാക്കുവാനും ജനറല്‍ ഉത്തരവിട്ടു. എന്നാല്‍ സില്‍വേരിയൂസ് ഇതു നിരാകരിച്ചു. ജനറലാകട്ടെ അദ്ദേഹത്തെ പിടികൂടുകയും സഭാ വസ്ത്രം ഊരിയെടുക്കുകയും സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. തുടര്‍ന്ന് വിജിലിയൂസ് പാപ്പായായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

വിശുദ്ധ സില്‍വേരിയൂസിനെ ലിസ്യായിലെ തുറമുഖ നഗരമായ പടാരയിലേക്കാണ് നാട് കടത്തിയത്. ഇക്കാര്യങ്ങളറിഞ്ഞ ആ പ്രദേശത്തെ മെത്രാന്‍ അസ്വസ്ഥനാവുകയും അദ്ദേഹം പാപ്പാക്ക് നേരിടേണ്ടി വന്ന അന്യായത്തെ കുറിച്ച് ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയെ നേരിട്ടറിയിക്കുകയും ചെയ്തു.

ഇതില്‍ വാസ്തവമുണ്ടെന്ന് തോന്നിയ ചക്രവര്‍ത്തി ന്യായപൂര്‍വ്വമായ വിചാരണയ്ക്കായി സില്‍വേരിയൂസിനെ റോമില്‍ എത്തിക്കുവാന്‍ ഉത്തരവിട്ടു. കൂടാതെ അദ്ദേഹം നിരപരാധിയാണെന്ന് തെളിയുകയാണെങ്കില്‍ അദ്ദേഹത്തിന്റെ പാപ്പാ പദവി തിരികെ ഏല്‍പ്പിക്കുവാനും ഉത്തരവിടുകയും ചെയ്തു.

എന്നാല്‍ റോമിലെത്തിയ ഉടന്‍ തന്നെ പുതിയ പാപ്പാ അദ്ദേഹത്തെ ഗെയിറ്റാ ഉള്‍ക്കടലിലെ ഒരു ദ്വീപായ പല്‍മാരിയായിലേക്ക് നാടുകടത്തുവാന്‍ ഉത്തരവിട്ടു. നിരവധി ക്രൂരമായ പീഡനങ്ങളും പട്ടിണിയും സഹിച്ച് സഭയുടെ ഒരു രക്തസാക്ഷിയായിട്ടാണ് സില്‍വേരിയൂസ് പാപ്പാ മരണപ്പെടുന്നത്. നാടുകടത്തപ്പെട്ട ആ ദ്വീപില്‍ തന്നെയാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. പിന്നീട് വിശുദ്ധ സില്‍വേരിയൂസിന്റെ കല്ലറ നിരവധി അത്ഭുതകരമായ രോഗശാന്തികളുടെ കേന്ദ്രമായി മാറി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. തെറുവാന്‍ ബിഷപ്പായ ബായിന്‍

2. മാഗ്‌സിബര്‍ഗിലെ ആര്‍ച്ച് ബിഷപ്പായ അഡല്‍ബെര്‍ട്ട്

3. ബെസ്ലാവ് ആശ്രമത്തില്‍ വച്ച് വധിക്കപ്പെട്ട ബെനിഞ്ഞൂസ്

4. നോര്‍ത്ത് ഹാംപ്ടണ്‍ഷയറില്‍ കായിസ്റ്റോറിലെ സിസ്റ്റര്‍ എഡ്ബുര്‍ഗാ

5. കരിങ്കടലിന് സമീപം ടോമിയില്‍ വച്ചു വധിക്കപ്പെട്ട പോളും സിറിയാക്കൂസും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.