വളം കിട്ടാത്തതിന് കേന്ദ്ര മന്ത്രിയെ വിളിച്ച് പരാതി പറഞ്ഞു; കര്‍ണാടകയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

വളം കിട്ടാത്തതിന് കേന്ദ്ര മന്ത്രിയെ വിളിച്ച് പരാതി പറഞ്ഞു; കര്‍ണാടകയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

ബെംഗളൂരു: കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയെ ഫോണില്‍ വിളിച്ച് പരാതിപ്പെട്ട കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയിലുള്ള വളം ലഭിക്കാത്തതിനാണ് അധ്യാപകന്‍ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ടത്. ബിദര്‍ ജില്ലയിലെ ഹെഡപുര സ്‌കൂളിലെ അധ്യാപകനായ കുശാല്‍ പാട്ടീലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ദിവസങ്ങളോളം നീണ്ട ശ്രമത്തിനൊടുവില്‍ ജൂണ്‍ 15ന് രാത്രിയാണ് കേന്ദ്രമന്ത്രിയെ കുശാല്‍ പാട്ടീലിന് ഫോണില്‍ ലഭിച്ചത്. തന്റെ ഗ്രാമമായ ജീര്‍ഗയിലെയും ബിദര്‍ ജില്ലയിലെ മറ്റ് മേഖലകളിലും വളത്തിന്റെ ദൗര്‍ലഭ്യം കാര്യമായി ബാധിക്കുന്നുണ്ടെന്നും പരിഹാരം വേണമെന്നും അധ്യാപകന്‍ ആവശ്യപ്പെട്ടു. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും കാര്യമായി ഒന്നും ചെയ്യുന്നിലെന്നും മന്ത്രിയെങ്കിലും ഇടപെടണമെന്നുമായിരുന്നു ആവശ്യം.

ഡല്‍ഹിയിലുള്ള തന്നെ വിളിച്ച് പരാതി പറയാതെ മണ്ഡലത്തിലെ പ്രശ്‌നം സ്വന്തം എംഎല്‍എയെയോ ഉദ്യോഗസ്ഥരെയോ ബോധിപ്പിക്കെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി. ഇതോടെ കേന്ദ്രമന്ത്രിയോട് കുശാല്‍ പാട്ടീല്‍ കയര്‍ത്ത് സംസാരിച്ചു. ജനങ്ങള്‍ വോട്ട് ചെയ്താണ് അധികാരത്തിലേറിയതെന്ന് മറക്കരുതെന്ന് പറഞ്ഞ കുശാല്‍, ആദ്യം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെങ്കിലും തയാറാവണമെന്നും ചൂണ്ടികാട്ടി. പിന്നാലെ റെക്കോര്‍ഡ് ചെയ്ത ഈ ഫോണ്‍ സംഭാഷണം സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുക്കയും ചെയ്തു.

ഇതോടെ കേന്ദ്ര മന്ത്രിയുമായുള്ള അധ്യാപകന്റെ ഫോണ്‍ സംഭാഷണം വലിയ ചര്‍ച്ചയാവുകയായിരുന്നു. ഓഡിയോ പുറത്ത് വന്നതോടെ കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് വെളിച്ചെത്തുവന്നതെന്ന് കോണ്‍ഗ്രസ് അടക്കം ആരോപിച്ചു. വിവാദങ്ങള്‍ക്ക് വഴിമാറിയതോടെ അധ്യാപകനെതിരെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങുകയും പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

കര്‍ണാടക സിവില്‍ സര്‍വ്വീസ് ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടി. ജോലിയില്‍ ശ്രദ്ധിക്കാതെ മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. എന്നാല്‍ കര്‍ഷകനായ അച്ഛന്റെയും ഗ്രാമത്തിലെ മറ്റ് കര്‍ഷകരുടെയും ബുദ്ധിമുട്ട് കണ്ടാണ് താന്‍ കേന്ദ്രമന്ത്രിയെ വിളിച്ചതെന്നും വിവാദത്തിന് ശ്രമിച്ചതല്ലെന്നും കുശാല്‍ പാട്ടീല്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.