ശബരിമല സ്വര്‍ണക്കൊള്ള: ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ബെല്ലാരിയിലെ ജ്വല്ലറി ഉടമയും അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള: ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയും ബെല്ലാരിയിലെ  ജ്വല്ലറി ഉടമയും അറസ്റ്റില്‍

പങ്കജ് ഭണ്ഡാരി,                                                                                            ഗോവര്‍ധന്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

ശബരിമലയില്‍ നിന്നും കടത്തിക്കൊണ്ട് പോയ സ്വര്‍ണം ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വച്ചായിരുന്നു വേര്‍തിരിച്ചെടുത്തത്. ഇത്തരത്തില്‍ വേര്‍തിരിച്ചെടുത്ത സ്വര്‍ണം കല്‍പേഷ് എന്ന ഇടനിലക്കാരന്‍ മുഖേന ഗോവര്‍ധന് വിറ്റു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

800 ഗ്രാമില്‍ അധികം സ്വര്‍ണം നേരത്തെ ഗോവര്‍ധന്റെ ജ്വല്ലറിയില്‍ നിന്നും എസ്ഐടി കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ തന്ത്രിയുടെ മൊഴിയിലും ഗോവര്‍ധന്റെ പങ്ക് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

ശബരിമലയിലെ സ്വര്‍ണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന രണ്ടുപേരാണ് പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധനും.

സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിന് ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഉണ്ടായിരുന്നത് ഇവര്‍ രണ്ടുപേരുമായിരുന്നു എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സ്മാര്‍ട്ട് ക്രിയേഷന്‍സിന് പരിചയപ്പെടുത്തിക്കൊടുത്തത് ഗോവര്‍ധനാണ്.

കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ മേല്‍ ഹൈക്കോടതി ഇന്ന് സംശയം ഉന്നയിച്ചതിന് തൊട്ടു പിന്നാലെയാണ് പുതിയ അറസ്റ്റുകള്‍ ഉണ്ടായിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.