അപ്പസ്‌തോലന്‍മാരായ വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും

അപ്പസ്‌തോലന്‍മാരായ വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും

അനുദിന വിശുദ്ധര്‍ - ജൂണ്‍ 29

വിശുദ്ധ പത്രോസ്

ന്ത്രയോസ് ശ്ലീഹായുടെ സഹോദരനും യൗനാന്റെ മകനുമായ ശെമയോന്‍ എന്ന പത്രോസ് ഗലീലിയായിലെ ബെത്ത്‌സയിദായിലാണ് ജനിച്ചത്. യേശുവാണ് കെഫാസ് അഥവാ പത്രോസ് എന്ന നാമം ശെമയോന് നല്‍കിയത്.

തന്റെ സഹോദരനായിരുന്ന അന്ത്രയോസിനെ പോലെ മുക്കുവനായാണ് പത്രോസ് ജീവിച്ചിരുന്നത്. പത്രോസിന്റെ ഗുരുവായിരുന്ന യേശു ആ പ്രദേശങ്ങളില്‍ പ്രബോധനത്തിനായി വരുമ്പോള്‍ പത്രോസിന്റെ ഭവനത്തിലായിരുന്നു താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. അതിനാല്‍ തന്നെ വിശുദ്ധന്റെ ഭവനം നിരവധി അത്ഭുതങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. യോഹന്നാനും അന്ത്രയോസിനുമൊപ്പം പത്രോസും യേശുവിന്റെ ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായി.

ഗലീലി കടലില്‍ വെച്ചുള്ള അത്ഭുതകരമായ മീന്‍ പിടുത്തത്തിനു ശേഷം പത്രോസ് തന്റെ ദൈവ വിളിയെ സ്വീകരിക്കുകയും തന്റെ ഭാര്യയേയും കുടുംബത്തേയും തൊഴിലിനേയും ഉപേക്ഷിച്ച് 12 ശിഷ്യന്‍മാരുടെ നേതൃസ്ഥാനം സ്വീകരിക്കുകയും ചെയ്തു. അതിനു ശേഷം അപ്പസ്‌തോലിക സമൂഹത്തിന്റെ ഔദ്യോഗിക വക്താവായും ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായും നമുക്ക് പത്രോസിനെ എപ്പോഴും യേശുവിന്റെ അരികില്‍ കാണാം.

പത്രോസിന്റെ ആവേശവും എടുത്തു ചാട്ടവും പലപ്പോഴും അദ്ദേഹത്തെ സ്വയം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രധാന പുരോഹിതന്റെ പടയാളിയുടെ ചെവി ഛേദിച്ചതും പീഡാനുഭവ നാളുകളില്‍ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞ സംഭവവും ഉദാഹരണമാണ്.

സ്വര്‍ഗാരോഹണത്തിന്റെ നാളില്‍ വിശുദ്ധ പത്രോസ് ശിഷ്യന്‍മാരുടെ നേതൃസ്ഥാനം ഏറ്റെടുക്കുകയും യേശു തന്നെ ഏല്‍പ്പിച്ച ദൗത്യങ്ങളും ഭക്തിപരമായ കര്‍മ്മങ്ങളും വേണ്ടവിധം നിര്‍വഹിക്കുകയും ചെയ്തു. ജെറൂസലേം സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും അന്ത്യോക്ക്യയിലേക്കുള്ള യാത്രയും വിശുദ്ധ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

റോമിലെ ആദ്യ മെത്രാനായിരുന്ന പത്രോസ് പിന്നീട് ബന്ധിതനാക്കപ്പെടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. ആദ്യത്തെ ക്രിസ്തീയ വിജ്ഞാന കോശങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു എഴുത്തുകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. വിശുദ്ധ പത്രോസിനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലത്താണ് ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയം സ്ഥിതിചെയ്യുന്നത്.

ആ ദേവാലയത്തിലെ മകുടത്തിനു ചുറ്റുമായി ഈ വാക്കുകള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു: 'നീ പത്രോസാകുന്നു, നീ ആകുന്ന പാറമേല്‍ ഞാന്‍ എന്റെ സഭയെ സ്ഥാപിക്കും. നരക കവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗ രാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും'.

വിശുദ്ധ പൗലോസ്

ബെഞ്ചമിന്റെ ഗോത്രത്തില്‍പ്പെട്ട സാവൂള്‍ എന്നറിയപ്പെട്ടിരുന്ന പൗലോസ് സിലിസിയായുടെ റോമന്‍ പ്രവിശ്യയായിരുന്ന ടാര്‍സസിലായിരുന്നു ജനിച്ചത്. ബെഞ്ചമിന്റെ ഗോത്രത്തില്‍പ്പെട്ട യഹൂദന്മാരായിരുന്ന മാതാപിതാക്കള്‍ ഫരിസേയരുടെ കഠിനമായ മത ദേശീയതയ്ക്ക് അനുസൃതമായിട്ടായിരുന്നു പൗലോസിനെ വളര്‍ത്തിയിരുന്നത്.

യുവാവായപ്പോള്‍ അദ്ദേഹം ജെറൂസലേമിലേക്ക് പോവുകയും അവിടെ ഗമാലിയേല്‍ എന്ന പ്രസിദ്ധനായ ഗുരുവിന്റെ ശിക്ഷ്യത്വം സ്വീകരിച്ച് നിയമങ്ങളില്‍ പ്രാവീണ്യം നേടി. യേശുവിന്റെ പ്രേഷിത പ്രവര്‍ത്തന കാലത്ത് പൗലോസ് ജെറൂസലെമില്‍ ഉണ്ടായിരുന്നില്ല. പിന്നീട് വിശുദ്ധ നഗരത്തിലേക്ക് തിരികെ വന്ന പൗലോസ് അവിടെ വികസിച്ചുവരുന്ന ക്രിസ്തീയ സമൂഹത്തേയാണ് കണ്ടത്.

ഉടന്‍ തന്നെ പൗലോസ് ക്രിസ്ത്യാനികളുടെ കടുത്ത ശത്രുവായി മാറി. യഹൂദ നിയമങ്ങളെയും ദേവാലയത്തെയും എസ്തപ്പാനോസ് വിമര്‍ശിച്ചപ്പോള്‍ അവനെ കല്ലെറിയുന്ന ആദ്യത്തെ ആളുകളില്‍ ഒരാള്‍ പൗലോസായിരുന്നു. അതിനു ശേഷം പൗലോസ് മതപീഡനത്തിന്റെ പ്രധാനിയായി മാറി.

യേശുവിന്റെ ശിക്ഷ്യന്‍മാരെ അടിച്ചമര്‍ത്തുവാനായി ഡമാസ്‌കസിലേക്ക് പോയികൊണ്ടിരിക്കുന്ന സമയത്താണ് ദൈവീക ഇടപെടലിലൂടെയുള്ള പരിവര്‍ത്തനത്തിന് അദ്ദേഹം വിധേയനാകുന്നത്. ജ്ഞാനസ്‌നാനം സ്വീകരിച്ചുകഴിഞ്ഞ് ചെറിയ ചെറിയ സുവിശേഷ പ്രഘോഷണങ്ങള്‍ നടത്തിയതിനു ശേഷം പൗലോസ് അറേബിയന്‍ മരുഭൂമിയിലേക്ക് പോയി.

അവിടെ തന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തവേ ഒരു ധ്യാനത്തിനിടയ്ക്ക് അദ്ദേഹത്തിന് നിരവധി വെളിപാടുകള്‍ ലഭിക്കുകയും യേശു നേരിട്ട് പ്രത്യക്ഷപ്പെടുകയും ചെയ്തു.

തിരികെ ഡമാസ്‌കസിലെത്തിയ പൗലോസ് അവിടെ സുവിശേഷ പ്രഘോഷണം ആരംഭിച്ചുവെങ്കിലും ജൂതന്മാര്‍ അദ്ദേഹത്തെ വധിക്കുവാന്‍ തീരുമാനിച്ചതിനാല്‍ അവിടം വിടുവാന്‍ നിര്‍ബന്ധിതനായി. അവിടെ നിന്നും പത്രോസിനെ കാണുവാനായി ജെറൂസലേമിലേക്കാണ് വിശുദ്ധന്‍ പോയത്. ബാര്‍ണബാസാണ് വിശുദ്ധനെ ക്രിസ്തീയ സമൂഹത്തിനു പരിചയപ്പെടുത്തി കൊടുത്തത്.

എന്നാല്‍ ജൂതന്‍മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം അവിടെ നിന്നും രഹസ്യമായി പലായനം ചെയ്തു. പിന്നീട് പൗലോസും ബാര്‍ണബാസും കൂടി സൈപ്രസിലും ഏഷ്യാ മൈനറിലും സുവിശേഷമെത്തിച്ചു. എ.ഡി 50 ല്‍ ജെറൂസലേമിലേക്ക് പൗലോസ് തിരിച്ചു വന്ന സമയത്തായിരുന്നു പ്രസിദ്ധമായ ജെറൂസലേം സമ്മേളനം നടത്തപ്പെട്ടത്.

ആ സമ്മേളനത്തിലെ തീരുമാനങ്ങളില്‍ ആവേശഭരിതനായ പൗലോസ് തന്റെ രണ്ടാമത്തെ പ്രേഷിത യാത്ര ആരംഭിച്ചു. ഏഷ്യാ മൈനറിലൂടെ യാത്രചെയ്ത് യൂറോപ്പ് മറികടന്ന് ഫിലിപ്പി, തെസലോണിയ, ബേരിയാ, ഏതന്‍സ്, ഗ്രീസ്, കൊറിന്ത്യ തുടങ്ങിയ സ്ഥലങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുകയും നിരവധി ദേവാലയങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.

എ.ഡി 58 ലെ പെന്തകോസ്താ ദിനത്തില്‍ യൂറോപ്പിലെ ക്രൈസ്തവരെ സന്ദര്‍ശിച്ചശേഷം പൗലോസ് അഞ്ചാം പ്രാവശ്യവും ജെറൂസലേമിലെത്തി. തങ്ങളുടെ നിയമങ്ങളെ നിന്ദിച്ചു എന്ന കുറ്റം ചുമത്തി അവിടെ വെച്ച് ജൂതന്മാര്‍ അദ്ദേഹത്തെ പിടികൂടി. അവിടെ സീസറിയായില്‍ രണ്ടു വര്‍ഷത്തോളം തടവില്‍ കഴിഞ്ഞതിനു ശേഷം സീസറിനോട് അപേക്ഷിച്ചതിന്റെ ഫലമായി വിശുദ്ധന്‍ റോമിലേക്ക് അയക്കപ്പെട്ടു. എന്നാല്‍ മാള്‍ട്ടായില്‍ വെച്ച് കപ്പല്‍ തകര്‍ന്നതിനാല്‍ 61 ലാണ് അദ്ദേഹം റോമിലെത്തുന്നത്.

അടുത്ത രണ്ടു വര്‍ഷങ്ങള്‍ വിശുദ്ധന്‍ അവിടെ തടവിലായിരുന്നു പിന്നീട് വിട്ടയക്കപ്പെട്ടു. ജീവിതത്തിലെ അവസാന വര്‍ഷങ്ങള്‍ പ്രേഷിത യാത്രകള്‍ക്കായിട്ടാണ് അദ്ദേഹം ചിലവഴിച്ചിരുന്നത്. ആദ്യ കാലങ്ങളില്‍ താന്‍ സ്ഥാപിച്ച സഭകളെ ഇക്കാലയളവില്‍ വീണ്ടും സന്ദര്‍ശിച്ചു.

66 ല്‍ റോമില്‍ തിരിച്ചെത്തിയ പൗലോസിനെ പിടികൂടി തടവിലാക്കുകയും ഒരുവര്‍ഷത്തിനു ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. നാര്‍ണിയിലെ കാസ്റ്റിയൂസ്

2. റോമന്‍കാരായ മാര്‍സെള്ളൂസും അനസ്റ്റാസിയൂസും

3. ഫ്രാന്‍സില്‍ വച്ചു വധിക്കപ്പെട്ട സ്‌പെയികാരി ബെനെദിക്ത.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.