അവഗണനയും ക്രമക്കേടും: യോഗിക്കെതിരേ ആരോപണവുമായി മന്ത്രിമാര്‍; ജലസേചന മന്ത്രി രാജിവച്ചു

അവഗണനയും ക്രമക്കേടും: യോഗിക്കെതിരേ ആരോപണവുമായി മന്ത്രിമാര്‍; ജലസേചന മന്ത്രി രാജിവച്ചു

ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അവഗണനയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഒരു മന്ത്രി രാജിവച്ചു. ദളിതനായതിന്റെ പേരില്‍ തന്നെ അവഗണിക്കുകയാണെന്ന് ആരോപിച്ചാണ് ജലസേചന വകുപ്പ് മന്ത്രി ദിനേഷ് ഖാതിക് രാജിവെച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മന്ത്രി രാജികത്ത് അയച്ചു. പൊതുമരാമത്ത് മന്ത്രി ജിതിന്‍ പ്രസാദയും യോഗിക്കെതിരേ പരാതിയുമായി നേതൃത്വത്തെ കാണുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ നൂറ് ദിവസമായി തന്റെ വകുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യവും ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഇതില്‍ തനിക്ക് വേദനയുണ്ടെന്നും വകുപ്പിലെ സ്ഥലം മാറ്റ നടപടികളില്‍ മുഴുവന്‍ ക്രമക്കേടാണെന്നും കത്തില്‍ മന്ത്രി ആരോപിക്കുന്നു. താന്‍ ഒരു ദളിതനായതിനാലാണ് തനിക്ക് ഒരു പ്രാധാന്യവും നല്‍കാത്തതെന്നും മന്ത്രിയെന്ന നിലയില്‍ ഒരു പ്രവര്‍ത്തനവും കാഴ്ചവെക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല വകുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ക്കൊന്നും തന്നെ വിളിക്കാറില്ലെന്നും ദളിത് സമുദായത്തെ അപമാനിക്കുന്ന നടപടികളാണിതെല്ലാമെന്നും മന്ത്രി ആരോപിച്ചു. അതേസമയം രാജിവെച്ച ദിനാഷ് ഖാതികിനെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിനുള്ള ശ്രമം തുടരുകയാണ് പാര്‍ട്ടി നേതൃത്വം.

അമിത് ഷാ, ജെ.പി നഡ്ഡ എന്നിവരെ നേരില്‍ കണ്ട് പരാതി പറയാന്‍ പൊതുമരാമത്ത് മന്ത്രി ജിതിന്‍ പ്രസാദ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. തന്റെ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ യോഗി സസ്പെന്‍ഡ് ചെയ്തതാണ് പ്രസാദയെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന ജിതിന്‍ പ്രസാദ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ബിജെപിയില്‍ ചേര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.