ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യമെന്നത് വീണ്ടും പാളുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഐക്യത്തിന് മുന്‍കൈയെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.
ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മാര്‍ഗരറ്റ് ആല്‍വയെ കോണ്‍ഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണ് തൃണമൂലിനെ ചൊടിപ്പിച്ചത്. തങ്ങളോട് ആലോചിക്കാതെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നാണ് ടിഎംസി നേതാവും മമതയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജിയുടെ ആരോപണം.
മുന്‍ ബംഗാള്‍ ഗവര്‍ണര്‍ കൂടിയായ ജഗദീപ് ധന്‍കാറിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി ഒരു കാരണവശാലും തയാറല്ലെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ എംപിമാരാരും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്ന് ടിഎംസി വ്യക്തമാക്കിയിട്ടുണ്ട്.
മോഡി സര്‍ക്കാരിനെതിരേ പ്രതിപക്ഷ ഐക്യമെന്ന നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു യസ്വന്ത് സിന്‍ഹയെ സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ ശിവസേന അടക്കമുള്ള പാര്‍ട്ടികള്‍ ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26