സ്വീഡന്റെ മാധ്യസ്ഥയായ വിശുദ്ധ ബ്രിജെറ്റ്

സ്വീഡന്റെ മാധ്യസ്ഥയായ വിശുദ്ധ ബ്രിജെറ്റ്

അനുദിന വിശുദ്ധര്‍ - ജൂലൈ 23

സ്വീഡനിലെ രാജ കുടുംബത്തില്‍ 1304 ലാണ് ബ്രിജെറ്റ് ജനിച്ചത്. അവള്‍ ജനിച്ച് അധികം വൈകാതെ ഗോത്ത് രാജവംശത്തില്‍പ്പെട്ട അമ്മ ഇങ്കെഞ്ചൂര്‍ഗിസു മരണമടഞ്ഞു. ഭക്തയായ ഒരമ്മായിയാണ് ബ്രിജെറ്റിനെ പിന്നീട് വളര്‍ത്തിയത്. വളരെ വിശുദ്ധമായൊരു ജീവിതമായിരുന്നു അവള്‍ നയിച്ചിരുന്നത്.

തന്റെ പത്താമത്തെ വയസില്‍ കര്‍ത്താവിന്റെ പീഡാസഹനങ്ങളെപ്പറ്റിയുള്ള ഒരു പ്രബോധനം കേള്‍ക്കുവാനിടയായി. അടുത്ത രാത്രിയില്‍ ചോരചിന്തിക്കൊണ്ട് കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ ദര്‍ശനം അവള്‍ക്കുണ്ടായി. കൂടാതെ ക്രിസ്തു തന്റെ സഹനങ്ങളെപ്പറ്റി അവള്‍ക്ക് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തു. അതിനു ശേഷം കര്‍ത്താവിന്റെ സഹനങ്ങളെപ്പറ്റി ബ്രിജെറ്റ് പതിവായി ധ്യാനിക്കുമായിരുന്നു.

നെരിസിയായിലെ രാജകുമാരനായിരുന്ന ഉള്‍ഫോക്കിനെയാണ് ബ്രിജെറ്റ് വിവാഹം ചെയ്തത്. തന്റെ ജീവിതമാതൃക കൊണ്ട് വിശുദ്ധ തന്റെ ഭര്‍ത്താവിനേയും ദൈവ ഭക്തിയിലധിഷ്ടിതമായ ഒരു ജീവിതത്തിലേക്ക് നയിച്ചു. മാതൃപരമായ സ്‌നേഹത്തോട് കൂടിത്തന്നെ തന്റെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനായി അവള്‍ തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു.

ദരിദ്രരെ സഹായിക്കുന്ന കാര്യത്തില്‍ വളരെയേറെ ഉത്സാഹവതിയായിരുന്ന ബ്രിജെറ്റ് രോഗികളെ സ്വീകരിക്കുവാനായി ഒരു ഭവനം നിര്‍മ്മിക്കുകയും അവിടെ വെച്ച് പലപ്പോഴും അവരുടെ പാദങ്ങള്‍ കഴുകി ചുംബിക്കുകയും ചെയ്യുമായിരുന്നു.

വിശുദ്ധ യാക്കോബിന്റെ ശവകുടീരം സന്ദര്‍ശിക്കുന്നതിനായി വിശുദ്ധ തന്റെ ഭര്‍ത്താവിനൊപ്പം കോമ്പോസ്റ്റെല്ലായിലേക്കൊരു തീര്‍ത്ഥാടനം നടത്തി. അവരുടെ മടക്ക യാത്രയില്‍ അറാസില്‍ വെച്ച് ഭര്‍ത്താവിന് മാരകമായ അസുഖം പിടിപ്പെട്ടു. എന്നാല്‍ ആ രാത്രിയില്‍ വിശുദ്ധ ഡിയോണിസിയൂസ് ബ്രിജെറ്റിന് പ്രത്യക്ഷപ്പെടുകയും അവളുടെ ഭര്‍ത്താവിന്റെ രോഗ ശാന്തിയുള്‍പ്പെടെ സംഭവിക്കാനിരിക്കുന്ന പല കാര്യങ്ങളും അവള്‍ക്ക് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തു.

ബ്രിജെറ്റ്-ഉള്‍ഫോക്ക് ദമ്പതികള്‍ക്ക് എട്ട് മക്കളുണ്ടായിരുന്നു. വിശുദ്ധ കാതറിന്‍ ഈ ദമ്പതികളുടെ മകളായിരുന്നു. ഉള്‍ഫോ പിന്നീട് ഒരു സിസ്റ്റേറിയന്‍ സന്യാസിയായെങ്കിലും അധികം താമസിയാതെ തന്നെ മരണപ്പെട്ടു. അതിനു ശേഷം ഒരു സ്വപ്നത്തിലൂടെ തന്നെ വിളിക്കുന്ന കര്‍ത്താവിന്റെ സ്വരം കേട്ട വിശുദ്ധ കൂടുതല്‍ കഠിനമായ ജീവിതരീതികള്‍ സ്വീകരിച്ചു.

ദൈവം അവള്‍ക്ക് നിരവധി രഹസ്യങ്ങള്‍ വെളിപ്പെടുത്തി കൊടുത്തു. അധികം വൈകാതെ ബ്രിജെറ്റ് 'ഓര്‍ഡര്‍ ഓഫ് ദി മോസ്റ്റ് ഹോളി സേവ്യര്‍' എന്ന സന്യാസി സഭയും വാഡ്സ്റ്റേനയില്‍ സന്യാസിമാര്‍ക്കും കന്യാസ്ത്രീകള്‍ക്കുമായി രണ്ടു ആശ്രമങ്ങളും സ്ഥാപിച്ചു.

പിന്നീട് റോമില്‍ എത്തിയ ബ്രിജെറ്റ് നിരവധി ആളുകളുടെ ഹൃദയങ്ങളില്‍ ദൈവസ്‌നേഹം നിറച്ചു. വൈകാതെ ബ്രിജെറ്റ് ജെറൂസലേമിലേക്കൊരു തീര്‍ത്ഥയാത്ര നടത്തി, ജെറൂസലേമില്‍ നിന്നും മടങ്ങി വരുന്ന വഴിക്ക് വിശുദ്ധയ്ക്ക് കലശലായ പനി പിടിപ്പെട്ടു. ഒരു വര്‍ഷം മുഴുവനും രോഗത്താല്‍ കഷ്ടപ്പെട്ട ബ്രിജെറ്റ്, താന്‍ മുന്‍കൂട്ടി പ്രവചിച്ച ദിവസം തന്നെ ഇഹലോകവാസം വെടിഞ്ഞു.

അവളുടെ മൃതദേഹം ഡസ്റ്റേനയിലെ ആശ്രമത്തിലാണ് സംസ്‌കരിച്ചത്. ബോനിഫസ് ഒമ്പതാമനാണ് ബ്രിജെറ്റിനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തിയത്. സ്വീഡന്റെ മാധ്യസ്ഥയാണ് വിശുദ്ധ ബ്രിജെറ്റ്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഹെരുന്തോ, റോമൂളാ, റെടേംപ്താ

2. മാര്‍സെയ്‌നൈല്‍ ജോണ്‍ കാസിയന്‍

3. റവേന്നാ ബിഷപ്പായിരുന്ന ലിബേരിയൂസ്

4. റോമന്‍കാരനായ അപ്പൊളോണിയൂസും എവുജിനും

5. റവേന്നായിലെ പ്രഥമ ബിഷപ്പായിരുന്ന അപ്പോളിനാരിസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.