ജീവന്റെ തുടിപ്പുതേടി നാസയുടെ ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങിയിട്ട് 10 വര്‍ഷം പിന്നിടുന്നു

ജീവന്റെ തുടിപ്പുതേടി നാസയുടെ ക്യൂരിയോസിറ്റി ചൊവ്വയില്‍ ഇറങ്ങിയിട്ട് 10 വര്‍ഷം പിന്നിടുന്നു

ഫ്‌ളോറിഡ: ജീവന്റെ സാന്നിധ്യം കണ്ടെത്താന്‍ നാസ വിക്ഷേപിച്ച മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ 'ചുവന്ന ഗ്രഹം' എന്നറിയപ്പെടുന്ന ചൊവ്വയില്‍ ഇറങ്ങിയിട്ട് ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് 10 വര്‍ഷം പിന്നിടുന്നു. നാസയുടെ ചൊവ്വ പര്യവേക്ഷണ പരിപാടിയുടെ ഭാഗമായി 2011 നവംബറില്‍ കേപ് കനാവറലില്‍ നിന്ന് വിക്ഷേപിച്ച ക്യൂരിയോസിറ്റി 2012 ഓഗസ്റ്റ് ആറിനാണ് വിജയകരമായി ചൊവ്വയില്‍ ഇറങ്ങിയത്.



ചൊവ്വയില്‍ ജീവന്റെ നിലനില്‍പ്പിനാവശ്യമായ എന്തെങ്കിലും ഘടകങ്ങളുണ്ടോ, എന്നെങ്കിലും ജീവന്റെ സാന്നിധ്യം ഇവിടെ ഉണ്ടായിരുന്നോ എന്നൊക്കെ കണ്ടെത്തുന്നതിനായിരുന്നു ദൗത്യം. ചൊവ്വയുടെ ഉപരിതലത്തില്‍ 29 കിലോമീറ്റര്‍ സഞ്ചരിച്ച റോവര്‍ പാറകളും മണല്‍പ്രദേശങ്ങളും കുഴിച്ച് ജലസാന്നിധ്യത്തിനുള്ള പഠനം നടത്തി. വിവിധ ഇടങ്ങളില്‍ നിന്നായി 35 സാമ്പിളുകള്‍ ശേഖരിക്കുകയും അത് പഠന വിധേയമാക്കുകയും ചെയ്തു. ഒട്ടേറെ ചിത്രങ്ങളും പകര്‍ത്തി. ഗ്രഹത്തെ വിവിധ കോണില്‍ നിന്ന് വിശകലനം ചെയ്യാന്‍ 17 ക്യാമറകളാണ് റോവറില്‍ ഘടിപ്പിച്ചിരുന്നത്.



കഴിഞ്ഞ 10 വര്‍ഷമായി ക്യൂരിയോസിറ്റി ചൊവ്വയില്‍ ദൗത്യം തുടരുകയാണ്. കഴിഞ്ഞ ആഴ്ച്ച പാറക്കെടുകള്‍ക്കിടയില്‍ ഗുഹയുടേത് എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രം പകര്‍ത്തി ഭൂമിയിലേക്ക് അയച്ചു. ഒരു ഭൂഗര്‍ഭ ബങ്കറിനെ സൂചിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു ആ ചിത്രം. കൂടുതല്‍ സൂക്ഷമമായി നോക്കിയാല്‍ അത് അവിടെ ഇല്ല എന്നും തോന്നും. സൂര്യപ്രകാശം പാറയില്‍ പതിച്ചുണ്ടായ നിഴലാകാം ഇതിനു കാരണമെന്നാണ് നാസയുടെ വിശദീകരണം.



ജീവന്‍ നിലനിര്‍ത്താവശ്യമായ തന്മാത്രകള്‍, മൂലകങ്ങള്‍ എന്നിവ അന്വേഷിക്കലാണ് ക്യൂരിയോസിറ്റിയുടെ പ്രധാന ദൗത്യം. ക്യൂരിയോസിറ്റില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ അഞ്ചു കിലോമീറ്റര്‍ വരെ തുളച്ചുകയറിയിട്ടും ജലത്തിന്റെയോ ജീവന്റെയോ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒന്നെങ്കില്‍ ജീവന്റെ സാന്നിധ്യം ഇല്ലാതായെന്നോ അല്ലെങ്കില്‍ അതിലും താഴെയാകം ജലസാന്നിധ്യമെന്നോ അനുമാനിക്കേണ്ടിവരും. എങ്കിലും ദൗത്യം തുടരാനുള്ള തീരുമാനത്തിലാണ് നാസ. അതിന്റെ ഭാഗമായാണ് ക്യൂരിയോസിറ്റിയുടെ ദൗത്യം മൂന്നു വര്‍ഷത്തേ്ക്ക് കൂടി നീട്ടിയത്.



ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് അയച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പര്യവേക്ഷണ വാഹനമാണ് മാര്‍സ് ക്യൂരിയോസിറ്റി റോവര്‍. ഇതിന് മുമ്പുള്ള ഏതൊരു റോവറിനേക്കാളും കൂടുതല്‍ ഉപകരണങ്ങള്‍ ഇതിലുണ്ട്. ചൊവ്വയിലെ ജീവന്റെ സാന്നിധ്യത്തോടൊപ്പം കാലാവസ്ഥാ പഠനത്തിനുള്ള ഉപകരണങ്ങളും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.