മോഡിക്ക് 467 കോടിയുടെ മോടിയുള്ള വസതി; പാര്‍ലമെന്റിലേക്കും പി.എം ഓഫീസിലേക്കും ഭൂര്‍ഗഭ തുരങ്കം

മോഡിക്ക് 467 കോടിയുടെ മോടിയുള്ള വസതി; പാര്‍ലമെന്റിലേക്കും പി.എം ഓഫീസിലേക്കും ഭൂര്‍ഗഭ തുരങ്കം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പുതിയ ആഢംബര വസതിയൊരുക്കുന്നു. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കിന് സമീപമുള്ള ദാരാ ഷിക്കോ റോഡിലെ എ, ബി ബ്ലോക്കുകളില്‍ സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതിയുടെ ഭാഗമായാണ് മോഡിക്ക് പുതിയ വസതി ഒരുങ്ങുന്നത്.

2,26,203 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന സമുച്ചയത്തിന് 467 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഇതില്‍ മോഡിയുടെ വസതി 36,326 ചതുരശ്ര അടിയിലാണ് നിര്‍മിക്കുന്നത്. താഴത്തും ഒന്നാം നിലയിലുമായി മോഡിയുടെ വസതിക്ക് പുറമേ സൗത്ത് ബ്ലോക്കില്‍ പി.എം ഓഫീസ്, കായിക സൗകര്യങ്ങള്‍, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുകള്‍, പ്രത്യേക സുരക്ഷാ സംഘത്തിന്റെ ( എസ്പിജി) ഓഫീസ്, സേവാ സദന്‍, തുടങ്ങിയവയുണ്ടാകുമെന്നാണ് വിവരം.

പാര്‍ലമെന്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നേരിട്ട് വസതിയില്‍ എത്താന്‍ കഴിയുന്ന ഒരു ഭൂഗര്‍ഭ വിഐപി തുരങ്കമാണ് സമുച്ചയത്തിന്റെ പ്രധാന ആകര്‍ഷണം. ഇത് പ്രധാനമന്ത്രിയുടെ വസതിയെ ഭരണ നിര്‍വ്വഹണ സമിതിയുമായി നേരിട്ട് ബന്ധിപ്പിക്കും.

പ്രധാനമന്ത്രിയുടെ ഓഫീസ്, പുതിയ പാര്‍ലമെന്റ്, ഉപരാഷ്ട്രപതിയുടെ വസതി എന്നിവ ചേര്‍ന്നതായിരിക്കും ഭരണ നിര്‍വ്വഹണ സമിതി. പ്രധാനമന്ത്രിയുടെയും അദ്ദേഹത്തിന്റെ പരിവാരങ്ങളുടെയും യാത്രയ്ക്കിടെയുള്ള നിയന്ത്രണങ്ങളും ബാരിക്കേഡുകളും കാരണം സെന്‍ട്രല്‍ വിസ്ത മേഖലയിലെ പതിവ് ഗതാഗത തടസങ്ങള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭൂഗര്‍ഭ തുരങ്കം നിര്‍മ്മിക്കുന്നത്.

പ്രധാനമന്ത്രിയുടെ വസതി സമുച്ചയം 2024 സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്നാണ് സെന്‍ട്രല്‍ വിസ്ത പുനര്‍വികസന പദ്ധതി നിയന്ത്രിക്കുന്ന കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയങ്ങള്‍ നല്‍കുന്ന സൂചന. ധനമന്ത്രാലയത്തിന്റെ എക്സ്പെന്‍ഡിച്ചര്‍ ആന്‍ഡ് ഫിനാന്‍സ് കമ്മിറ്റിയുടെ (ഇഎഫ്സി) അംഗീകാരത്തിനായി പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കും.

കേന്ദ്ര ഭവന മന്ത്രാലയത്തിന്റെ ബജറ്റ് ഗ്രാന്റില്‍ നിന്നാണ് സമുച്ചയം നിര്‍മിക്കുന്നതിനുള്ള ചെലവ് കണ്ടെത്തുക. 2022-23 ബജറ്റില്‍ 70 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. നിര്‍മാണത്തിന് മുന്നോടിയായി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു കഴിഞ്ഞു. മറ്റ് അനുമതികള്‍ക്കായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.