ബീഹാറില്‍ നാടകീയ നീക്കങ്ങള്‍; ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചതായി നിതീഷ് കുമാര്‍

ബീഹാറില്‍ നാടകീയ നീക്കങ്ങള്‍; ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചതായി നിതീഷ് കുമാര്‍

പാറ്റ്ന: ബി.ജെ.പിക്കു വലിയ തിരിച്ചടി നല്‍കി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു-എന്‍.ഡി.എ സഖ്യം വിട്ടു. ബി.ജെ.പിയുമായുള്ള എല്ലാ സഖ്യവും അവസാനിപ്പിച്ചതായി പാര്‍ട്ടി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. ബി.ജെ.പിയെ ഒഴിവാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് മഹാസഖ്യം സര്‍ക്കാര്‍ രൂപവത്ക്കരിക്കുമെന്നും നിതീഷ് യോഗത്തില്‍ അറിയിച്ചു.

പുതിയ സര്‍ക്കാര്‍ രൂപവത്ക്കരണത്തിന് അവകാശവാദവുമായി പ്രതിപക്ഷ നേതാവും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവിനൊപ്പം നിതീഷ് അല്‍പ്പസമയത്തിനകം ഗവര്‍ണറെ കാണും. രാജ്യത്ത് ആദ്യമായാണ് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ഒന്നിച്ച് ചേര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ഗവര്‍ണറെ കാണാന്‍ പോകുന്നത്. അടുത്തകാലത്തായി നിരവധി സംസ്ഥാന സര്‍ക്കാറുകളെ അട്ടമിറിച്ച് ഭരണം പിടിച്ച ബി.ജെ.പിക്ക് ലഭിക്കുന്ന വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ബിഹാറിന്റെ മണ്ണില്‍ നിന്നും ലഭിക്കാന്‍ പോകുന്നത്.

നിതീഷ് എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചാല്‍ പിന്തുണ നല്‍കുമെന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി രേഖാമൂലം അറിയിച്ചിരുന്നു. ആര്‍.ജെ.ഡി നല്‍കിയ കത്തും നിതീഷ് എം.എല്‍.എമാരുടെ യോഗത്തില്‍ അവതരിപ്പിച്ചു. നിതീഷിനെ പിന്തുണക്കാന്‍ തയ്യാറാണെന്ന പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികളായ കോണ്‍ഗ്രസും സി.പി.ഐ (എല്‍.എല്‍), സി.പി.എം, സി.പി.ഐ കക്ഷികളും അറിയിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചെത്തുന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കഴിയും.

അതിനിടെ ജെ.ഡി.യുവില്‍ നിന്നും ആര്‍.ജെ.ഡിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമെല്ലാം എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി നടത്തുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങളുടെ ഒരു എം എം എല്‍ എയെ പോലും ചാക്കിട്ടുപിടിക്കാന്‍ ബി ജെ പിക്ക് കഴിയില്ലെന്ന് ആര്‍ ജെ ഡി വ്യക്തമാക്കി.

243 ആണ് ബിഹാര്‍ നിയമസഭയുടെ ആകെ സീറ്റുകള്‍. ഇതില്‍ കേവല ഭൂരിഭക്ഷത്തിന് വേണ്ടത് 122 ആണ്. നിലവില്‍ ബി.ജെ.പി 77, ജെ.ഡി.യു 45, എച്ച്.എ.എം നാല്, ഒരു സ്വതന്ത്രന്‍ അടക്കം 127 അംഗങ്ങളുടെ പിന്തുണയാണ് എന്‍.ഡി.എക്കുള്ളത്.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി.യു പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നാല്‍ അവരുടെ സീറ്റ് നില 160ലെത്തും. എന്‍.ഡി.എ 88 ആയി ചുരുങ്ങും, കാര്യമായ ഒരു ഭീഷണിയുമില്ലാതെ നിതീഷിന് മഹാസഖ്യത്തിന്റെ ഭാഗമായി പുതിയ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ കഴിയും. എന്നാല്‍ കൂറുമാറ്റമടക്കമുള്ള നീക്കങ്ങളുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.